കാസര്‍കോട്: സാമൂഹ്യക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സ്നേഹപൂര്‍വ്വം പദ്ധതി താളംതെറ്റി. പല വിദ്യാലയങ്ങളിലും അധികൃതര്‍ പദ്ധതിക്കെതിരെ മുഖം തിരിക്കുന്നതായി ആക്ഷേപമുയര്‍ന്നു. അച്ഛനോ അമ്മയോ മരിച്ച വിദ്യാര്‍ഥികള്‍ക്ക് സാമൂഹ്യക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയ സ്നേഹപുര്‍വ്വം എന്ന ഓണ്‍ലൈന്‍ കാരുണ്യ പദ്ധതിയാണ് വിദ്യാലയ അധികൃതരുടെയും സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരുടേയും അനാസ്ഥമൂലം വിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടാതെ പോകുന്നത്.
അച്ഛനോ അമ്മയോ മരിച്ച കുട്ടികള്‍ക്ക് എല്‍.പി വിഭാഗം 300 രൂപ, യുപി വിഭാഗം 500 രൂപ, ഹൈസ്കൂള്‍ വിഭാഗം 750 രൂപ, ഹയര്‍സെക്കണ്ടറി 1000 രൂപ, കോളജ് തലം 1500 രൂപ എന്നിങ്ങനെ പ്രതിമാസ നിരക്കില്‍ കുട്ടികള്‍ക്ക് സഹായമായി നല്‍കുന്നതാണ് സ്നേഹപൂര്‍വ്വം പദ്ധതി. ഇതുപ്രകാരം 10 മാസത്തെ പണം ഒന്നിച്ച് കുട്ടിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് വരികയാണ് ചെയ്യുന്നത്.
ഇതിനായി സാമൂഹ്യക്ഷേമവകുപ്പ് അപേക്ഷ ക്ഷണിക്കുമ്പോള്‍ അര്‍ഹരായ കുട്ടികള്‍ മരിച്ച ആളുടെ മരണ സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ പഠിക്കുന്ന വിദ്യാലയത്തില്‍ ഹാജരാക്കണം. തുടര്‍ന്ന് വിദ്യാലയാധികൃതര്‍ ഓണ്‍ ലൈനായി അപേക്ഷ നല്‍കുകയാണ് ചെയ്യേണ്ടത്.
എന്നാല്‍ അധികൃതരുടെ അനാസ്ഥമൂലം അര്‍ഹരായ നിരവധി കുട്ടികള്‍ക്ക് ഇത്തവണത്തെ ആനൂകൂല്യം നഷ്ടപ്പെടുമെന്ന് ഉറപ്പായി. മിക്ക വിദ്യാലയങ്ങളിലും അസംബ്ലിയില്‍ പദ്ധതിയുടെകാര്യം പ്രധാനാധ്യാപകര്‍ സൂചിപ്പിച്ചതല്ലാതെ തുടര്‍ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പറയുന്നു. പല വിദ്യാലയങ്ങളിലും ആനുകൂല്യത്തിനുള്ള അപേക്ഷ നല്കാന് പോലും പറയാത്ത അവസ്ഥയുമുണ്ട്.
അച്ഛനോ അമ്മയോ ഉപേക്ഷിച്ച കുട്ടികള്‍ക്കുകൂടി ആനുകൂല്യങ്ങള്‍ നല്കാന് സര്‍്ക്കാര്‍ നല്കുന്ന ധനസഹായം അര്‍ഹരായ കുട്ടികളിലെത്തുന്നുണ്ടോ എന്നത് സാമൂഹ്യക്ഷേമ വകുപ്പ് അധികൃതരും ശ്രദ്ധിക്കുന്നില്ല. അര്‍ഹരായ കുട്ടികള്‍ ഉണ്ടെന്നിരിക്കെ മുന്നാട് എയുപി സ്കൂള്‍, കുറ്റിക്കോല്‍ ഗവണ്മെന്റ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നും ഒരു കുട്ടിപോലും സ്നേഹപൂര്‍വ്വം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ല. പലതവണ സാമൂഹ്യ ക്ഷേമ വകുപ്പ് അപേക്ഷിക്കാനുള്ള സമയം നീട്ടി നല്‍കുകയും മാധ്യമങ്ങള്‍ വഴി അറിയിക്കുകയും ചെയ്തിരുന്നു. വിദ്യാലയാധികൃതരുടെ അലംഭാവം മൂലം ഒരു കുട്ടിക്ക് അവര്‍ പഠിക്കുന്ന ക്ലാസ്സ് അനുസരിച്ച് 3000 രൂപ മൂതല്‍ 15000 രൂപ വരെ പ്രതിമാസം നഷ്ടപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. അതേ സമയം പദ്ധതിയെകുറിച്ച് അറിഞ്ഞിട്ടില്ലെന്നും പ്രധാനാധ്യാപകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: