കൊച്ചി: ‘വെള്ളം കോരാനും വിറകു വെട്ടാനും’. രാഷ്ട്രീയത്തില്‍ അധികാര സ്ഥാനങ്ങള്‍ നേതൃത്വങ്ങള്‍ കുത്തകയാക്കുമ്പോള് അവസരം നിഷേധിക്കപ്പെടുന്ന പുതുമുഖങ്ങള്‍ക്ക് പതിവായി ചാര്‍ത്തുന്ന വിശേഷണമാണിത്. ഇതിന്റെ അര്‍ത്ഥം ഇപ്പോള്‍ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്നത് മുസ്ലിം ലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗാണ്.
പൊതുസമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവരാണ് സ്ത്രീകളെന്ന പതിവ് മതനിലപാട് ലീഗ് മുറുകെപ്പിടിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ നിന്നും ഇത്തവണയും വനിതകള്‍ പുറത്ത്. പ്രതിഷേധം പ്രകടിപ്പിക്കാന്‍ പോലുമാകാത്ത നിസഹായാവസ്ഥയില്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരായി സ്വയം വിശേഷിപ്പിക്കുകയാണ് വനിതാ നേതാക്കള്‍.
ഒരു തവണ മാത്രമാണ് മുസ്ലിം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയുണ്ടായത്. 2001ല്‍ ഖമറുന്നീസ അന്‍വര്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയായെങ്കിലും തോറ്റു. പിന്നീട് നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ ലീഗിന്റെ ഫ്ലക്സുകളില്‍ വനിതകളുടെ പടം വന്നിട്ടില്ല. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നുവെന്നാണ് വനിതാ ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. വനിതാ ലീഗിന് ദേശീയ നേതൃത്വം നിലവില്‍ വന്നു.
എറണാകുളത്ത് ആദ്യ ദേശീയ സമ്മേളനം നടന്നു. ഉദ്ഘാടനം ചെയ്തത് ലീഗ് പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍. സ്ത്രീ ശാക്തീകരണമാണ് ലീഗിന്റെ ലക്ഷ്യമെന്നായിരുന്നു തങ്ങളുടെ പ്രഖ്യാപനം. ഉടന്‍ സീറ്റു കിട്ടുമെന്ന് പ്രഖ്യാപനം കേട്ട കുറേപ്പേരെങ്കിലും പ്രതീക്ഷിച്ചു. എന്നാല്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ വനിതാ നേതാക്കള്‍ക്ക് കാര്യം പിടികിട്ടി. വനിതകള്‍ക്ക് സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അവര്‍ തങ്ങള്‍ക്ക് കത്ത് നല്കി. മുന്‍പ് നടത്തിയ സ്ത്രീശാക്തീകരണ പ്രസംഗവും കത്തില്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ഒരു കാര്യവുമുണ്ടായില്ല.
വനിതകള്‍ക്ക് സീറ്റ് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍ പ്രതിഷേധിക്കാനില്ലെന്നും വനിതാ ലീഗ് നേതാവ് ഖമറുന്നീസ അന്‍വര്‍ ജന്മഭൂമിയോട് പറഞ്ഞു. മത്സരിപ്പിക്കാത്തതിന് പല കാരണങ്ങളുണ്ടാകും. പാര്‍ട്ടി നേതൃത്വമാണ് അത് വ്യക്തമാക്കേണ്ടത്. അച്ചടക്കമുള്ള പ്രവര്‍ത്തകരാണ് ഞങ്ങള്‍. പ്രതിഷേധിക്കാനും പിടിച്ചു വാങ്ങാനുമില്ല. ഇനി നാല് സീറ്റില്‍ കൂടി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ട്. ഇപ്പോഴും പ്രതീക്ഷയുണ്ട്. അവര്‍ വ്യക്തമാക്കി.
ലീഗിനെ നിയന്ത്രിക്കുന്ന സുന്നി പണ്ഡിത സഭ സമസ്തയുടെ എതിര്‍പ്പാണ് വനിതകളെ പിന്നാമ്പുറത്ത് നിര്‍ത്തുന്നതിന് കാരണം. വനിതാ സംവരണം നിര്‍ബന്ധമാക്കിയ തദ്ദേശ തെരഞ്ഞെടുപ്പില്‍ മറ്റ് വഴിയില്ലാത്തതിനാല്‍ ലീഗ് വനിതകളെ മത്സരിപ്പിച്ചിരുന്നു. ഇതിനെതിരെ സമസ്തയുള്‍പ്പെടെ പല മുസ്ലിം സംഘടനകളും രൂക്ഷമായ എതിര്‍പ്പാണ് ഉയര്‍ത്തിയത്. സ്ത്രീകള്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നത് അനിസ്ലാമികമാണെന്ന സമസ്ത പണ്ഡിതന്റെ പ്രസംഗം വിവാദമായിരുന്നു. സമുദായത്തെ പിണക്കി ഒരു പുരോഗമനവും വേണ്ടെന്നാണ് ലീഗിന്റെ നിലപാട്.
മുസ്ലിം ലീഗിന്റെ സ്ഥാനാര്ത്ഥിപ്പട്ടികയെക്കുറിച്ച് ഫേസ്ബുക്കില്‍ കേട്ടത് ഇങ്ങനെ: ഖമറുന്നീസ അന്‍വര്‍ ആന്റ് കോ. പതിവുപോലെ അടുക്കളയില്‍ ബിരിയാണിയുടെ വൈവിധ്യങ്ങള്‍ പരീക്ഷിക്കട്ടെ. ലഡു കഴിക്കാന്‍ നിയമസഭയിലേക്ക് ആങ്കുട്ട്യോള് പോയാല്‍ മതി എന്ന് തീരുമാനിച്ച മാനവികതയുടെ സമാനതകളില്ലാത്ത ആത്മീയ ചൈതന്യം പാണക്കാട് തങ്ങള്‍ക്ക് ഊഷ്മളമായ ഹൃദയാഭിവാദ്യങ്ങള്‍…! ലീഗും സമസ്തയുമൊന്നും സ്ത്രീ വിരുദ്ധരേയല്ല… എനിക്കുറപ്പുണ്ട്… അല്ലെന്നേ..!
പ്രതികരിക്കാൻ ഇവിടെ എഴുതുക: