ഇടുക്കി: ഇടുക്കി എഡിഎമ്മായിരുന്ന മോന്‍സി പി അലക്സാണ്ടറെ ആക്രമിച്ച് കാലൊടിച്ച കേസില്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയാല്‍ ക്രൈംബ്രാഞ്ച് സംഘം പീരുമേട് എംഎല്‍എ ബിജിമോളെ അറസ്റ്റു ചെയ്യും. കേസില്‍ ഒന്നാം പ്രതിയാണ് ബിജിമോള്‍. എട്ടാം തീയതിയാണ് കേസ് കോടതി വീണ്ടും പരിഗണിക്കുന്നത്. ജാമ്യം തള്ളുന്നതോടെ അറസ്റ്റല്ലാതെ ക്രൈംബ്രാഞ്ചിന് മുന്നില്‍ മറ്റ് വഴികളില്ല.
ചൊവ്വാഴ്ചയ്ക്ക് മുമ്പേ ഇലക്ഷന് പ്രഖ്യാപിച്ചതിനാല്‍ സംസ്ഥാന ഇലക്ഷന് കമ്മീഷനാണ് പോലീസിന്റെ പൂര്‍ണ അധികാരം. കോടതിയില്‍ നിന്നും വാറന്റുള്ള കേസുകളുടെ റിപ്പോര്‍ട്ട് അതാത് ദിവസം കമ്മീഷനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. ബിജിമോളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടാണ് ക്രൈംബ്രാഞ്ച് ആദ്യം മുതലേ സ്വീകരിച്ചിരുന്നത്. ബിജിമോളെ അറസ്റ്റ് ചെയ്തതുകൊണ്ട് അന്വേഷണത്തിന് പ്രത്യേകിച്ച് പ്രയോജനമൊന്നും ലഭിക്കാത്തതുകൊണ്ടാണ് അറസ്റ്റിന് മുതിരാത്തതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് എം ജോണ്സണ് ജോസഫ് പറയുന്നത്.
മാത്രവുമല്ല ഒരാഴ്ച മുന്‍പ് ക്രൈംബ്രാഞ്ച് സംഘം പീരുമേട് ഗസ്റ്റ് ഹൗസില്‍ വച്ച് ഒന്നരമണിക്കൂറോളം ബിജിമോളെ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിന് ശ്രമിക്കാത്തതിന്റെ കൃത്യമായ കാരണങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയിരുന്നു. ബിജിമോളെ അറസ്റ്റ് ചെയ്യരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ നേതൃത്വത്തിനുള്ളത്. എഡിഎമ്മിനെ ആക്രമിച്ച കേസില്‍ ബിജിമോള്‍ക്കെതിരെ പ്രസ്താവന നടത്താന്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചില്ല.
അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യവുമായി ഭരണ കക്ഷിക്കാര്‍ തന്നെ ക്രൈംബ്രാഞ്ചില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇലക്ഷന് പ്രഖ്യാപിച്ചതിന് ശേഷം അറസ്റ്റുണ്ടായാല്‍ കോണ്‍ഗ്രസിന് ദോഷം ചെയ്യുമെന്നാണ് ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് അടക്കമുള്ളവരുടെ വിലയിരുത്തല്‍. പീരുമേട്ടില്‍ റോയി കെ പൗലോസ് മത്സരിക്കാന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തിലാണ് ബിജിമോളുടെ അറസ്റ്റിലൂടെയുണ്ടാകുന്ന രാഷ്ട്രീയ നേട്ടം തടയാന്‍ കോണ്‍ഗ്രസ് ഒളിച്ചുകളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: