തലശ്ശേരി/പാനൂര്‍: കതിരൂര്‍ മനോജ് വധത്തില്‍ പി.ജയരാജനെതിരെ പരിഹാസമുയര്‍ത്തി കോടതിയില്‍ സിബിഐ അഭിഭാഷകന്. ഇന്നലെ ജയരാജന്റെ കസ്റ്റഡി അപേക്ഷയിന്മേല് വാദം നടക്കുന്നതിനിടെയാണ് പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ പി.ജയരാജനെതിരെ പരിഹാസം ചൊരിഞ്ഞത്. മൂന്ന് ആശുപത്രികളിലെ വിദഗ്ധസംഘം ജയരാജനെ പരിശോധിച്ച് ആരോഗ്യപ്രശ്നങ്ങളില്ലെന്നു വ്യക്തമാക്കിയതായി ജഡ്ജി വി.ജി.അനില്‍കുമാര്‍ മുന്‍പാകെ സിബിഐ അഭിഭാഷകന് ബോധിപ്പിച്ചു. ഇനി ആവശ്യമെങ്കില്‍ കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സതേടാമെന്നു പറഞ്ഞത് കോടതിയില്‍ ചിരിയുണര്‍ത്തി.
അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട ഘട്ടംതൊട്ട് ആവര്‍ത്തിക്കുന്ന ശാരീരിക അസ്വാസ്ഥ്യവും ഹൃദയസംബന്ധ രോഗങ്ങളും വെറും നാടകമാണെന്ന് പരിയാരം, കോഴിക്കോട്, ശ്രീചിത്ര മെഡിക്കല്‍ കോളേജുകളില്‍ വിദഗ്ധഡോക്ടര്‍മാര്‍ നടത്തിയ പരിശോധനകള്‍ വ്യക്തമാക്കുന്നതാണെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ വാദിച്ചു. തലശ്ശേരി കോടതി റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ച ജയരാജനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് ചികിത്സക്കയച്ച ജയില്‍ സൂപ്രണ്ടിന്റെ നടപടി സംശയാസ്പദമാണെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. മൂന്ന് മെഡിക്കല്‍ കോളേജുകളിലെയും പരിശോധനാ ഫലങ്ങള്‍ ജയരാജന് യാതൊരു ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നില്ലെന്ന് വ്യക്തമാക്കുന്നു.
കസ്റ്റഡി അപേക്ഷയില്‍ ഉടന്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ പല കാരണങ്ങളുന്നയിച്ച് ആള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പരിശോധന നടത്തണമെന്ന ആവശ്യവും പ്രതിഭാഗം ഉന്നയിക്കുമെന്ന് മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സംശയിക്കാവുന്നതാണെന്നും പ്രോസിക്യൂട്ടര്‍ പറഞ്ഞു. നിലവില്‍ ശേഖരിച്ച തെളിവുകളില്‍നിന്ന് കൊലപാതകത്തില്‍ ജയരാജന്റെ പങ്ക് വ്യക്തമാണ്. മനോജ് വധക്കേസില്‍ പിടിയിലായ പ്രതികളുടെ മൊഴികളില്‍ ജയരാജന്റെ പങ്കാളിത്തം സംബന്ധിച്ച സുപ്രധാന വിവരങ്ങളുണ്ട്. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ആവശ്യം ഒഴിവാക്കാന്‍ കഴിയില്ല.
സിബിഐ ചോദ്യംചെയ്യുന്നതില്‍ ആശങ്കയുണ്ടെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തിനു പ്രോസിക്യൂട്ടര്‍ മറുപടി നല്‍കിയത് ഇപ്രകാരമായിരുന്നു. പ്രമാദമായ കൊലപാതകകേസിലെ മുഖ്യസൂത്രധാരനാണ് പി.ജയരാജന്. അങ്ങിനെയുളള ആളെ ചോദ്യംചെയ്യുമ്പോള്‍ പാലിക്കേണ്ട ചില രീതികള്‍ ഉണ്ട്. അതുപാലിച്ചുകൊണ്ടു മാത്രമെ ചോദ്യംചെയ്യല്‍ നടത്താന്‍ പറ്റൂവെന്നും, ഒരു ചര്‍ച്ചയല്ല ഉദ്ദേശിക്കുന്നതെന്നും തമാശരൂപേണ അഡ്വ:കൃഷ്ണകുമാര്‍ വാദിച്ചു. പതിവുശൈലി തന്നെ ആവര്‍ത്തിച്ച പി.ജയരാജന്റെ അഭിഭാഷകന് പതിമൂന്നു തരം മരുന്നുകള്‍ കഴിക്കുന്നുണ്ടെന്നും, അസുഖബാധിതനാണെന്നും, അതിനാല്‍ ആശുപത്രിയില്‍ വെച്ചു തന്നെ ചോദ്യംചെയ്യല്‍ നടത്തണമെന്നും വാദിച്ചു. കസ്റ്റഡി അപേക്ഷയില്‍ 8ന് വിധിപറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: