തൊടുപുഴ: ഐഎച്ച്ആര്‍ഡി കോളേജില്‍ സംഘര്‍ഷം. വ്യാപാരസ്ഥാപനത്തിന് നേരെയും ആക്രമണം. പുറത്ത് നിന്നും സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സമീപത്തെ ഹോട്ടലുടമയ്ക്ക് പരുക്കേറ്റു. ഐഎച്ച്ആര്‍ഡി കോളേജിന് എതിര്‍വശത്ത് പ്രവര്‍ത്തിക്കുന്ന മരിയ ഹോട്ടല്‍ ഉടമ തയ്യില്‍ നെല്‍സനാ(41)ണ് പരിക്കേറ്റത്. ഇന്നലെ കോളേജ് ഡേയുടെ ആഘോഷം നടക്കുന്നതിനിടെയാണ് പ്രദേശത്ത് ആക്രമണ പരമ്പര അരങ്ങേറിയത്. കോളേജിനുള്ളില്‍ ചെറിയ തോതില്‍ ആദ്യം സംഘര്‍ഷം ഉണ്ടായിരുന്നു. ഇത് അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടപെട്ട് രമ്യതയിലാക്കി. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗാനമേളക്ക് ഡാന്‍സ് ചെയ്തതാണ് സംഘര്‍ഷത്തിന് കാരണമായത്. ഡാന്‍സ് ചെയ്ത ഒന്നാം വര്‍ഷ വിദ്യാര്‍ഥികളും, കോളേജിലെ മുതിര് വിദ്യാര്‍ത്ഥികളും തമ്മിലുള്ള എറ്റുമുട്ടലാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സമീപവാസിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. തുടര്‍ന്ന് വൈകുന്നേരത്തോടെ കോളേജ് കോമ്പൗണ്ടിന് വെളിയില്‍ ഒരു സംഘം എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തി ആക്രമണം ഉണ്ടാക്കുകയായിരുന്നു. ആക്രമണത്തില്‍ ഡിവൈഎഫ്ഐ നേതാക്കളും ഉണ്ടായിരുന്നതായാണ് വിവരം. ഹോട്ടലിന് മുന്നില്‍ ആക്രമണമുണ്ടായപ്പോള്‍ ഇത് ചോദ്യം ചെയ്തതാണ് ഹോട്ടലുടമയെ ആക്രമിക്കാന്‍ കാരണമായത്. ഹോട്ടലിലെ ഫര്‍ണ്ണീച്ചറുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിന് നേരെയും ആക്രമണമുണ്ടായതായാണ് വിവരം. പിന്നീട് കൂടുതല്‍ പോലീസ് എത്തി സ്ഥിതിഗതികള്‍ നിയന്ത്രിതമാക്കി. ആക്രമണം നടത്തിയതില്‍ അധികവും കോളേജിന് പുറത്തുനിന്നുള്ളവരാണ്. പരിക്കേറ്റ നെല്‍സണ്‍ തൊടുപുഴ താലൂക്കാശുപത്രിയില്‍ ചികിത്സതേടി. കമ്പും കല്ലുമായാണ് വിദ്യാര്‍ത്ഥികള്‍ സ്ഥലത്ത് ആക്രമണം അഴിച്ച് വിട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: