കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പളളി പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലിസ്റ്റിലുള്ള ആനക്കല്ല് സ്വദേശി അജ്മലിനെ പോലീസ് പിടികൂടി. കഴിഞ്ഞ മാസം ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ കപ്പാട് സ്വദേശിയെ ഇന്നോവ കാറില്‍ കയറ്റി മര്‍ദ്ദിച്ച് അവശനാക്കി കടന്നുകളഞ്ഞ കേസിലാണ് എസ്ഐ ഷിന്റോ പി. കുര്യന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം അജ്മിലിനെ പിടികൂടിയത്.
മര്‍ദനമേറ്റ യുവാവ് കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന അജ്മല്‍ കേസെടുത്തതിന്റെ പേരില്‍ എസ്ഐ ഫോണിലും സ്റ്റേഷനിലും വിളിച്ച് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിരുന്നു. ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു. സംഭവത്തെ ക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. കാഞ്ഞിരപ്പള്ളി സ്റ്റേഷനില്‍ തന്നെ 24 കേസുകളിലെ പ്രതിയാണ് അജ്മല്‍. കൂടാതെ, നെയ്യാറ്റികര, കഴകൂട്ടം, പൂജപ്പുര, കൊച്ചി ഹില്‍പാലസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. 2007ല്‍ ഗുണ്ടാ നിയമപ്രകാരം ഒരു വര്‍ഷം ജയിലിലായിരുന്നു. വധശ്രമം, കവര്‍ച്ച, കവര്‍ച്ചാശ്രമം, സംഘം ചേര്‍ന്ന് നിരപരാധികളെ തട്ടികൊണ്ടുപോകല്‍ എന്നീ കുറ്റകൃത്യങ്ങള്‍ ഇയാളുടെ പേരിലുണ്ട്.
2016 ജനുവരി 10ന് കപ്പാട് സ്വദേശി സുഭാഷ് വീട്ടിലേക്ക് പോകുന്നതിനിടെ വണ്ടനാമലയില്‍ നിന്നും രാത്രി 10ന് കൂട്ടാളികളുമായി ചേര്‍ന്ന് തട്ടികൊണ്ടു പോയി. ഇയാളെ ക്രൂരമായി മര്‍ദിച്ച് തിരികെ വണ്ടനാമലയില്‍ ഇറക്കി വിടുകയായിരുന്നു. നേഴ്സിംഗ് അഡ്മിഷന് തരപ്പെടുത്തി നല്കിരുന്ന അജ്മല്‍ ഒൡവില്‍ പോയത് കര്ണാടകയിലേക്കായായിരുന്നു.
നിരവധി മൊബൈല്‍ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഇയാളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. ബാംഗ്ലൂര്‍ മടിവാളയില്‍ ഇയാള്‍ ഉണ്ടെന്ന വിവരം ലഭിച്ച പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. കഴിഞ്ഞ ദിവസം അജ്മില് ആനക്കല്ലില്‍ എത്തിയ വിവരം പോലീസിന് ലഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ ഇയാളുടെ വീടിന് സമീപത്ത് പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. പോലീസിനെ അക്രമിച്ച് രക്ഷപ്പെടാനും ഇയാള്‍ ശ്രമം നടത്തിയെങ്കിലും പിടികൂടുകയായിരുന്നു. എസ്ഐ ഷിന്റോ പി.കുര്യനോടൊപ്പം അനൂപ് കുമാര്‍, റിച്ചാഡ് സേവ്യര്‍, അനീഷ് കുമാര്‍, ജോണ്സണ്, സുനില്‍ എം.ആര്. എന്നിവരും സംഘത്തിലുണ്ടായിരുന്നു. തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച ഇന്നോവ കാറും പോലീസ് കസ്റ്റിഡിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: