കോട്ടയം: ജില്ലയില്‍ കഞ്ചാവ് വില്‍പ്പന രൂക്ഷമാകുന്നു. ഏറ്റുമാനൂര്‍, പാല, കടുത്തുരുത്തി, കുമരകം, കറുകച്ചാല്‍, അയര്‍കുന്നം തുടങ്ങിയ ഇടങ്ങളിലാണ് കഞ്ചാവ് വില്‍പ്പന തകൃതിയായി നടക്കുന്നത്. സ്കൂള്‍ പരിസരങ്ങളില്‍ പകല്‍ സമയങ്ങളില്‍ ഇരുചക്രവാഹനങ്ങളിലും മറ്റും എത്തുന്ന ഇക്കൂട്ടര്‍ ഇടനിലക്കാര്‍ വഴിയാണ് കുട്ടികള്‍ക്ക് കഞ്ചാവ് നല്‍കുന്നത്. പല വിദ്യാലയങ്ങളിലും വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലാണ് കഞ്ചാവ് മാഫിയ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വേരുറപ്പിക്കുന്നത്. നഗരങ്ങളിലും പൊതുയിടങ്ങളിലും പരസ്യമായാണ് സ്കൂള്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘങ്ങള്‍ കഞ്ചാവ് ഉപയോഗിക്കുന്നത്. പ്രഫഷണല്‍ കോളേജുകളേയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളേയും കേന്ദ്രീകരിച്ചാണ് വില്‍പ്പന കൂടുതലായി നടക്കുന്നത്. ഇതിനെ ചോദ്യം ചെയ്യുന്നവരെ ക്വട്ടേഷന്‍ സംഘങ്ങളേയും മറ്റും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. മയക്കുമരുന്നിന് അടിമകളായുള്ള വിദ്യാര്‍ത്ഥികല്‍ തമ്മില്‍ സംഘം ചേര്‍ന്നുള്ള സംഘട്ടനങ്ങള്‍ പതിവാണ്.
തമിഴ്നാട്ടില്‍ നിന്നുമാണ് ജില്ലയിലേക്ക് കഞ്ചാവ് എത്തുന്നതിലേറെയും. കുമളി ചെക്ക് പോസ്റ്റ് വഴിയും ഇടവഴികളിലൂടെയുമാണ് അതിര്‍ത്തി കടത്തുന്നത്. ബസ്സുകള്‍ അടക്കമുള്ള യാത്രാ വാഹനങ്ങളില്‍ വരെ കഞ്ചാവ് കൊണ്ടുവരുന്നുണ്ട്. കഞ്ചാവ് മാഫിയയും ഉദ്യോഗസ്ഥന്മാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലും കടത്തുകള്‍ വ്യാപകമാണ്. ചെക്ക് പോസ്റ്റുകള്‍ വഴി കഞ്ചാവ് കടത്തുന്ന ദിവസം തന്നെ ചെറുമീനുകളെ ഉദ്യോഗസ്ഥന്മാര്ക്ക് ഇരയായി ഇട്ടുകൊടുക്കുന്നതാണ് പുതിയ ശൈലി.
കുറഞ്ഞ അളവില്‍ കഞ്ചാവുമായി പിടിക്കപ്പെടുന്ന ഇത്തരക്കാരെ മാഫിയാ സംഘമാണ് സംരക്ഷിക്കുന്നത്. ഇതിന്റെ മറവില്‍ നടത്തുന്ന വന്‍ കടത്തിന് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് വന്‍ തുകയാണ്. കഞ്ചാവ് ചെറിയ പായ്ക്കറ്റുകളിലാക്കിയാണ് വില്‍പ്പന നടത്തുന്നത്. ഒരു ഗ്രാം കഞ്ചാവിന് 100 രൂപയോളം വില ഈടാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് സിഗരറ്റുകളിലാക്കിയും കഞ്ചാവ് വിതരണം ചെയ്യുന്നുണ്ട്. ചെറുകിട കച്ചവടക്കാരെ പിടികൂടിയാല്‍ കേസുകളിലൊന്നും ശിക്ഷിക്കപ്പെടാറില്ല എന്നുള്ളതിനാല്‍ ഇത്തരക്കാരെ പിടിക്കാന്‍ പോലീസും മെനക്കെടാറില്ല.
കഞ്ചാവ് വില്‍പ്പന വ്യാപകമായതിനെ തുടര്‍ന്ന് കഴിഞ്ഞ നാളുകളില്‍ ഏറ്റുമാനൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നിട്ടും പോലീസ് ഇതിനെക്കുറിച്ച് അന്വേഷണം നടത്താതെ നിഷ്ക്രിയത്വം പാലിച്ചുവെന്നാണ് ആരോപണം. കഞ്ചാവുമാഫിയയെ പിടികൂടുവാനായി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഓപ്പറേഷന് ഗുരുകുലം പദ്ധതി തുടക്കത്തില്‍ സജീവമായിരുന്നെങ്കില്‍ ഇപ്പോള്‍ നിര്‍ജ്ജീവമായ അവസ്ഥയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: