കോട്ടയം സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദിയാഘോഷത്തെപ്പറ്റിയുള്ള വാര്‍ത്തകളും ഫീച്ചറുകളും വായിക്കാനിടയായി. ‘കണ്ടുനിന്ന എന്നെക്കാള്‍ നന്നായി കേട്ട ഞാന്‍ പറയാം’ എന്ന മട്ടില്‍ പലരും കലാലയ മുത്തശ്ശിക്ക് ഇരുന്നൂറ് വയസ്സ് എന്ന സത്യം വളരെ ‘ജോളിയായി’ മാലോകരെ ചെണ്ടകൊട്ടി അറിയിച്ചിട്ടുണ്ട്. കോട്ടയത്തെ ഹിന്ദുക്കളെ പ്രത്യേകിച്ച് പുലയവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സിഎംഎസിനെയും മതപരിവര്‍ത്തന വീരനായ ബഞ്ചമിന് ബെയ്ലിയെയും മഹത്വവല്ക്കരിക്കാന് ചിലര്‍ നടത്തുന്ന ഇത്തരം കരുനീക്കങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാതിരിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും.
തിരുനക്കര മഹാദേവര്‍ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം-ഈ മൂന്നുക്ഷേത്രങ്ങളുടെയും വകയായിരുന്ന കോട്ടയത്തിന്റെ ഹൈന്ദവമണ്ണില്‍ 1818 വരെ ക്രൈസ്തവര്‍ക്ക് സ്വന്തമായി കുഴിവെട്ടി മൂടാന്‍പോലും സ്ഥലം ഉണ്ടായിരുന്നില്ല. തെളിച്ചുപറഞ്ഞാല്‍ ഇന്നത്തെ കോട്ടയം നഗരത്തില്‍ സിഎംഎസ് കോളേജ് ഉള്‍പ്പെടുന്ന ചാലുകുന്ന് ഉള്‍പ്പെടെയുള്ള കുമരകം റൂട്ട് തിരുനക്കര ക്ഷേത്രത്തിന്റെയും, പുളിമൂട്ടില്‍ക്കവല-കെഎസ്ആര്‍ടിസിവരെയുള്ള പ്രദേശങ്ങള്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തിന്റെയും, അവിടെനിന്ന് എംസി റോഡ് വഴി തെക്കോട്ട് കോടിമത-മണിപ്പുഴവരെയുള്ള സ്ഥലങ്ങള്‍ വയസ്ക്കര വൈദ്യന്മാരുടെ കുടുംബദേവതയായ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന്റെയും വകയായിരുന്നു.
ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്ത് കേരളത്തെ ക്രിസ്ത്യന്‍ നാടാക്കി മാറ്റാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപദേശിച്ച റവ.ഡോ. ക്ലോഡിയസ് ബുക്കാനന്, റസിഡന്റ് മണ്‍റോ എന്നീ രണ്ട് കുബുദ്ധികളായ ഉപജാപകവീരന്മാരുടെ തന്ത്രങ്ങളും അവരുടെ വത്സലശിഷ്യരായിരുന്ന ബെയ്ലി-ബേക്കര്‍ പ്രഭൃതികളുടെ കുതന്ത്രങ്ങളും കൊണ്ടാണ് കോട്ടയത്തെ ഇക്കാണാവുന്ന ക്ഷേത്രഭൂമികള്‍ മുഴുവന്‍ കയ്യേറി പള്ളിയും പള്ളിക്കൂടങ്ങളും കെട്ടാന്‍ ക്രൈസ്തവര്‍ക്കു കഴിഞ്ഞത്.
കഥകളിയും ഓട്ടന്തുള്ളലും മോഹിനിയാട്ടവും പടയണിയും തെയ്യവും തിറയും ശാസ്ത്രീയ സംഗീതവും രാഗ-താള-മേളവാദ്യങ്ങളും വാസ്തുവിദ്യയും ഓണവും വിഷുവുമെല്ലാമുള്ള സമ്പന്നമായ കേരളീയ-ഹൈന്ദവ പൈതൃകം നശിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ ഒരു കോണ്‍ക്രീറ്റ് കുരിശ് മാത്രം മതിയെന്നു ധരിച്ചിരുന്ന (അന്ന് കുരിശേയുള്ളൂ; ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടില്ല) ക്രൈസ്തവ ഭ്രാന്തനായ ബുക്കാനന് എഴുതിയ ‘ക്രിസ്ത്യന്‍ റിസര്‍ച്ചസ് ഇന്‍ ഏഷ്യ’ എന്ന പുസ്തകത്തിലൂടെ കേരളത്തിലെ ഹിന്ദുക്കളെപ്പറ്റിയും അവരില്‍നിന്ന് പറങ്കികളടക്കമുള്ള വിദേശികള്‍ മതപരിവര്‍ത്തനം ചെയ്തെടുത്ത സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചും വായിച്ചറിഞ്ഞാണ് ഇംഗ്ലണ്ടിലെ സിഎംഎസ് മിഷനറിമാരായ ഹെന്റിബേക്കര്‍, ബഞ്ചമിന് ബെയ്ലി, ജോസഫ് ഫെന്‍, തോമസ് നോര്ട്ടന് എന്നിവര്‍ 1816-18 കാലഘട്ടത്തില്‍ കേരളത്തിലെത്തിയത്. ഹിന്ദുവിന്റെ ക്ഷേത്രസ്വത്തുക്കള്‍ വെള്ളക്കാരായ നസ്രാണികള്‍ക്ക് വീഞ്ഞുകട തുടങ്ങാനുള്ളതാണെന്നു തെറ്റിദ്ധരിച്ചിരുന്ന ക്രിസ്ത്യന്‍ മതതീവ്രവാദിയായ ജോണ്‍ മണ്‍റോയുടെ ക്ഷണപ്രകാരം ഹൈന്ദവ നശീകരണത്തിനെത്തിയ നാല്‍വര്‍ സംഘത്തിലെ തോമസ് നോര്ട്ടന് ആലപ്പുഴയ്ക്ക് വിട്ടപ്പോള്‍ ബെയ്ലി ബൈബിള്‍ പരിഭാഷയും ഫെന്‍ പള്ളിക്കാര്യവും ബേക്കര്‍ പള്ളിക്കൂടനിര്‍മാണവും ഏറ്റെടുത്ത് കോട്ടയത്ത് പറ്റിക്കൂടി.
ഇംഗ്ലണ്ടിലെ കോടീശ്വരിയായ ഏലീസ് ഓസ്വോണ്‍ എന്ന സ്ത്രീ കൊടുത്ത രണ്ടായിരം പവനുമായി (അന്നത്തെ നിലയ്ക്കുതന്നെ രണ്ടുലക്ഷം ഇന്ത്യന്‍ രൂപ വരും) മതപരിവര്‍ത്തനത്തിനിറങ്ങിയ ഹെന്റി ബേക്കര്‍ ഭാര്യ എമിലിയ, മക്കളായ മേരി, ആനി, ഇസബേല്‍, ജൂണിയര്‍ ബേക്കര്‍ എന്നിവരോടൊത്ത് കൊല്ലത്തെത്തുകയും അവിടെനിന്ന് വലിയ വളവര വള്ളത്തില്‍ കോട്ടയം സെമിനാരിക്കടവില്‍ വന്നിറങ്ങുകയും ചെയ്തു. പിന്നീട് പള്ളത്തെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കാട്ടുമൂലയില് മണ്ണും ഓലയും കൊണ്ട് ‘ചെറ്റപ്പുരപ്പള്ളി’ കെട്ടി പ്രാര്‍ത്ഥന തുടങ്ങിയ ബേക്കര്‍ 1842 ല്‍ കരിമ്പിന് കാലാക്കടവിനു കിഴക്ക് കുമാരനല്ലൂര്‍ ദേവസ്വത്തില്‍നിന്ന് പള്ളിപ്പുറത്തുകാവിലേക്ക് വിട്ടുകൊടുത്ത ഭൂമി കൈയേറി അവിടെ പുത്തന്‍ ബംഗ്ലാവും ബുക്കാനന് ഇന്‍സ്റ്റിറ്റിയൂഷന്റെ പേരില്‍ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പൊക്കി.
മണ്‍റോയുടെ തോക്കിന്റെ ബലത്തില്‍ പുളച്ച ബേക്കറുടെ മുഷ്കിനെതിരെ ശബ്ദിക്കാനുള്ള കഴിവ് സ്ഥലമുടമകളായ ക്ഷേത്രക്കാര്‍ക്കുമില്ലായിരുന്നു. കോട്ടയത്തെ ഈഴവരെയും പുലയരെയും ക്രിസ്ത്യാനികളാക്കണമെന്ന ബിഷപ്പ് മൂറിന്റെ ഉഗ്രശാസനം അതേപടി നടപ്പാക്കിയ ബേക്കര്‍ സന്തതി ഇസബേല്‍ ആണ് പഴന്തുണികൊടുത്തും മതംമാറ്റാമെന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ്. ബിസ്ക്കറ്റും റൊട്ടിയും കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് പുലയ-ഈഴവക്കുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് ആകര്‍ഷിച്ചുവരുത്തി മതംമാറ്റിയിരുന്ന ഈ മദാമ്മ 92-ാം വയസ്സില്‍ കോട്ടയത്തുവച്ചാണ് മരിച്ചതും-1939 ല്‍.
സംസ്കൃത പണ്ഡിതന്മാരായ വൈദ്യനാഥയ്യര്‍, ചാത്തുമേനോന്‍ എന്നിവരുടെ സഹായത്തോടെ ഹിന്ദുപുരാണങ്ങള്‍ പരിശോധിച്ച് ഹൈന്ദവ ദേവീദേവന്മാരുടെ ഉപാസനാപദങ്ങളായ സ്ത്രോത്രം, ബലി തുടങ്ങിയവയെല്ലാം കുത്തിത്തിരുകിയാണ് ബെയ്ലി ബൈബിള്‍ പരിഭാഷ ചെയ്തത്. വേദങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ബൈബിളിന് ക്രിസ്ത്യാനികളുടെ വേദം അഥവാ വേദപുസ്തകം എന്നു സ്വയം പേരിടാനും ബെയ്ലി മറന്നില്ല. തന്നെ സംസ്കൃതം പഠിപ്പിച്ച ചാത്തുമേനോനെയും ചെങ്ങന്നൂര്‍ ആലാ സ്വദേശിനിയായ ഭാര്യയെയും അവരുടെ ഏഴ് മക്കളെയും മതംമാറ്റി നന്ദിയും ഗുരുഭക്തിയും പ്രദര്‍ശിപ്പിച്ച ബെയ്ലി 1850 ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതുവരെ കോട്ടയത്തെ ഹിന്ദുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം തുടര്‍ന്നു.
നഥാനിയേല്‍ ഫെന്നിന്റെ മകനായി ജനിച്ച ജോസഫ് ഫെന്‍ ഒരു വക്കീലും കൂടിയായിരുന്നു. അപ്പൂപ്പനും ബാങ്കറുമായ തോമസ് ഫെന്നിനെ ലാന്‍ഡ് ടാക്സ് നിയമങ്ങളില്‍ സഹായിച്ചിരുന്ന ജോസഫ് ഫെന്നിന്റെ വക്കീല്‍ ബുദ്ധിയും ഭൂനിയമങ്ങളിലുള്ള അറിവും ദേവസ്വത്തിന്റെ ഭൂമി ക്രിസ്ത്യാനികളുടെ കൈകളിലെത്താന്‍ വളരെയേറെ സഹായിച്ചു.
ഇനി’നന്മകളുടെ കെടാദീപ’മായ കേണല്‍ ജോണ്‍ മണ്‍റോയെക്കുറിച്ച്: സ്കോട്ട്ലന്റുകാരനായ ഇയാള്‍ കോളിന് മക്വിന്‍ലിയ്ക്കുശേഷം 1811-15 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ റസിഡന്റ് ആയിരുന്നു. പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിനെ കീഴടക്കാന്‍ വാട്ടര്‍ലൂ ഫെയിം ഡ്യൂക്ക് ഓഫ് വെല്ലിങ്ടണ്‍ ആര്‍തര്‍ വെല്ലസ്സിയെ(ഗവര്‍ണര്‍ ജനറല്‍ മാര്‍ക്വിസ് വെല്ലസ്ലിയുടെ സഹോദരന്) സഹായിച്ചു. റാണി ലക്ഷ്മീബായിയെ ചാക്കിട്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും നിയമനം നല്കിത്തുടങ്ങിയതും തിരുനക്കരത്തേവരുടെ മണ്ണില്‍ പഴയ സെമിനാരി പണിയാന്‍ സ്ഥലവും മരയുരുപ്പടികളും ഒപ്പിച്ചെടുത്തതും ജോണ്‍ മണ്‍റോയുടെ കുടിലബുദ്ധിയായിരുന്നു. ഭാരതവിരുദ്ധനും ഹിന്ദുവിരുദ്ധനുമായിരുന്ന അയാള്‍ക്ക് ‘ക്ഷേത്ര വിധ്വംസക’പ്പട്ടംകൂടി കിട്ടിയത് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലാക്കി അവയുടെ അളവറ്റ സമ്പത്തില്‍ കൈയിട്ടു വാരിയതുകൊണ്ടാണ്.
മെക്കാളെ സുറിയാനി ക്രിസ്ത്യാനികളുടെ പേരില്‍ 1808- ല്‍ നിക്ഷേപിച്ച 10500 രൂപയുടെ പലിശയായ 3360 രൂപയായിരുന്നു സിഎംഎസ് കോളേജ് സ്ഥാപിക്കാനുള്ള പ്രാരംഭമൂലധനമെന്നാണല്ലൊ പറയപ്പെടുന്നത്. പകലോമറ്റ് മാര്‍ ദിവാന്നാസ്യോസ് ഒന്നാമന് എന്ന മാര്‍ത്തോമാ ആറാമന്റെ കാലശേഷം മാര്‍ത്തോമാ ഏഴാമന് മെക്കാളെയുടെ താത്പര്യപ്രകാരം മൂവായിരം പൂവരാഹന്‍ (10500 രൂപ) പ്രതിവര്‍ഷം എട്ടുശതമാനം പലിശയ്ക്ക് ഇംഗ്ലീഷ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് വരാപ്പുഴ ബിഷപ്പായിരുന്ന റെയ്മണ്ടും മെക്കാളെയുടെ നിര്‍ദ്ദേശപ്രകാരം ഇതുപോലെ മൂവായിരം പൂവരാഹന്‍ 1809 ല്‍ നിക്ഷേപിച്ചിരുന്നു. ഈ തുക രണ്ടും അവിട്ടം തിരുനാളിന്റെ ഖജനാവില്‍നിന്ന് ചങ്ങനാശ്ശേരിക്കാരന് തച്ചില്‍ മാത്തുത്തരകന് കവര്‍ന്നെടുത്തതാണെന്നും പിന്നീട് തരകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയപ്പോള്‍ അത് സഭകളുടെ കൈവശമെത്തിയെന്നും റോമന്‍ സഭാ ചരിത്രകാരന്മാര് വളരെപ്പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്.
കേരളത്തിലെ പഴയ മലങ്കര സഭയുമായി അടുക്കാന്‍ (ഒതുക്കാന്‍)ബഞ്ചമിന് ബെയ്ലിയും സംഘവും ശ്രമിച്ചതിന്റെ ഫലമായി 1818 ല്‍ മാവേലിക്കരവച്ച് ഇരുകൂട്ടരും യോഗംചേര്‍ന്ന് ജോസഫ് ഫെന്നിന്റെ അധ്യക്ഷതയില്‍ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഈ ബന്ധം തങ്ങളെ ക്ഷീണിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പതിനെട്ടുവര്‍ഷത്തിനുശേഷം ‘മാവേലിക്കര പടിയോല’കൂടി മലങ്കര സഭക്കാര് മിഷനറിമാരുടെ പിടിയില്‍നിന്ന് മോചിതരായി. പക്ഷേ അപ്പോഴേക്കും മധ്യതിരുവിതാംകൂറില്‍ ‘പുലപ്പള്ളി’കളും ‘ചോവപ്പള്ളി’കളും സ്ഥാപിക്കുന്ന സൂത്രവിദ്യ മലങ്കര സഭക്കാരില്‍നിന്ന് മിഷനറിമാര്‍ അടിച്ചെടുത്തുകഴിഞ്ഞിരുന്നു.
1879-89 കാലത്ത് ആദ്യത്തെ തിരു-കൊച്ചി ആംഗ്ലിക്കന്‍ ബിഷപ്പും ഹിന്ദുക്കുട്ടികളെ മതംമാറ്റാന്‍ സണ്‍ഡേ സ്കൂളുകള്‍ സ്ഥാപിച്ചയാളുമായ ജെ.എം.സ്പീച്ച്ലി, അങ്ങേരുടെ പിന്‍ഗാമിയും ‘ജോണ്‍സ് സുവിശേഷകര്‍’ എന്ന ഉപദേശി സംഘത്തെ അയച്ച് മേലുകാവിലെ മലയരയരെ ക്രിസ്ത്യാനികളാക്കിയ വ്യക്തിയുമായ എ.എന്‍.ഹോഡ്ജസ്, അവര്‍ണരുടെ അപ്പോസ്തലന് എന്ന സ്വയം വിളിപ്പേരുമായി അവശക്രൈസ്തവരെ സൃഷ്ടിച്ചുകൂട്ടിയ റവ.സി.എച്ച്.ഗില്‍, പള്ളത്തും ചിങ്ങവനത്തും കോടിമതയിലും കൂട്ടമതംമാറ്റം നടത്തുകയും സുഖമില്ലാതായതിനാല്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്ത ലാഷ് ദമ്പതികള്‍, സിഎന്‍ഐ പ്രസിഡന്റായിരുന്ന ഇ.ബല്ലാര്‍ബിയും മദാമ്മയും…. മറുനാട്ടില്‍ നിന്നെത്തി തിരുനക്കരത്തേവരുടെ മണ്ണായ കോട്ടയത്തിന്റെ ഹൈന്ദവ സുഗന്ധം ഇല്ലാതാക്കിയ വെള്ളക്കാരുടെ പട്ടിക എഴുതിത്തീര്‍ക്കാവുന്നതല്ല. അതുകൊണ്ടുതന്നെ അന്യന്റെ പൈതൃകത്തിലും പാരമ്പര്യത്തിലും ആചാരവിശ്വാസങ്ങളിലും കൈകടത്തിയ വിദേശികള്‍ ‘പൊന്നുകൊണ്ട് പുളിശ്ശേരി’ വച്ചവരായാലും ശരി, അവരെ അംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. കോട്ടയത്തെ പേടിപ്പിക്കുന്ന ഭൂതകാലം എത്രയെഴുതിയാലും തീരുന്നതുമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: