ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പില്‍ നിന്ന് പിന്മാറുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്. ബിസിസിഐയുടെ ഭാഗത്തുനിന്നും ഒരുക്കിയ സുരക്ഷ ക്രമീകരണങ്ങളില്‍ ആശങ്ക നിലനില്‍ക്കുന്നതിനാലാണ് പിന്മാറുന്നതെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് ഷെഹരിയര് ഖാന് പറഞ്ഞു.
തൃപ്തികരമായ രീതിയില്‍ പൂര്‍ണ്ണ സുരക്ഷാസംവിധാനമൊരുക്കാത്ത പക്ഷം തങ്ങളുടെ ടീമിനെ ഇന്ത്യയിലേക്ക് അയക്കില്ലെന്ന് പാക് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. നേരത്തേ പാക് സര്‍ക്കാര്‍ ടീമിനെ ഇന്ത്യയില്‍ അയക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിന് അനുമതി നല്‍കിയിരുന്നു.
അതേസമയം, മാര്‍ച്ച് 8 ന് ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് മത്സരത്തിന് പാക്കിസ്ഥാന് ഉള്‍പ്പടെ എല്ലാ ടീമുകള്‍ക്കും പരിപൂര്‍ണ സുരക്ഷയാണൊരുക്കിയിരിക്കുന്നതെന്ന് ബോര്‍ഡംഗവും ഐപിഎല്‍ ചെയര്‍മാനുമായ രാജീവ് ശുക്ല അറിയിച്ചു.
സുരക്ഷയെകുറിച്ച് പാക്കിസ്ഥാന് ഉന്നയിച്ച സംശയത്തിന് മറുപടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരാണ് ഐസിസിയില്‍ കടപ്പെട്ടിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ തീരുമാനമെടുക്കേണ്ടത് അവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മാര്‍ച്ച് 19ന് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നടക്കുന്ന ഭാരത-പാക് മത്സരത്തില്‍ പൂര്‍ണ്ണ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞതായി ശുക്ല അറിയിച്ചു. പത്താന്‍കോട്ട് സംഭവത്തില്‍ പ്രതിഷേധിച്ച് മത്സരം സംഘടിപ്പിക്കരുതെന്ന് ഒരു വിഭാഗം വിമുക്തഭടന്മാര് രംഗത്തുവന്നിരുന്നു.
അനിശ്ചിതത്വത്തിലായ ഇന്ത്യ പാക്കിസ്ഥാന് ടി 20 ലോകകപ്പ് മത്സരത്തിന്റെ സുരക്ഷയ്ക്കായി അര്‍ദ്ധസൈനികരെ നിയോഗിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. മാര്‍ച്ച് 19ന് ഹിമാചല്‍ പ്രദേശിലെ ധര്‍മ്മശാലയില്‍ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിന് സുരക്ഷ നല്കാന് കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ഹിമാചല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തയാറാണെന്നാണ് രാജ്നാഥ് സിംഗ് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: