തിരുവനന്തപുരം : മലയാളി ജവാന് ഛത്തീസ്ഗഡില്‍ നക്സലുകളുമായി നടന്ന പോരാട്ടത്തില്‍ കൊല്ലപ്പെട്ടു.ബാലരാമപുരം ഐത്തിയൂര്‍ വാറുവിളാകത്ത് പുതുവല്‍ പുത്തന്‍ വീട്ടില്‍ ലജു (24) ആണ് നക്സലുകളുമായി നടന്ന പോരാട്ടത്തില്‍ വീരബലിദാനിയായത്.ഛത്തീസ്ഗഡിനടുത്ത് സുഗ്മ എന്ന കൊടും വനത്തിനകത്ത് നടന്ന നേരിട്ടുള്ള പോരാട്ടത്തിലാണ് ജീവന് നഷ്ടമായത്. വ്യാഴാഴ്ച ഉച്ചയോടു കൂടിയാണ് ഇത് സംഭവിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു വന്നിരുന്ന നക്സല്‍ ആക്രമണങ്ങളെ അവസാനിപ്പിക്കാനാണ് ലജു ഉള്‍പ്പെടുന്ന സംഘം ഇവിടെ എത്തിയത്. ഓപ്പറേഷന് കോബ്ര 208 എന്ന പേരിലറിയപ്പെടുന്ന സംഘമായിരുന്നു ഇവരുടേത്.ഈ പോരാട്ടത്തില്‍ സംഭവത്തില്‍ മറ്റ് രണ്ട് ജവാന്മാര് മരണപ്പെടുകയും പതിനാലോളം പേര്‍ക്ക് പരിക്ക് ഏല്ക്കുകയും ചെയ്തു. സിആര്‍പിഎഫിലെ കോണ്‍സ്റ്റബിള്‍ ജിഡി എന്ന തസ്തികയില്‍ ജോലി ചെയ്തിരുന്ന ലജു ഏഴു മാസത്തിന് മുന്‍പാണ് സ്വന്തം ആഗ്രഹപ്രകാരം ആന്റി നക്സല്‍ ഗ്രൂപ്പില്‍ ചേരുന്നത്.
മൂന്നര മാസത്തോളം നീണ്ടു നിന്ന കഠിനമായ പരിശീലനത്തിന് ശേഷമാണ് ഇതിന്റെ ഭാഗമായത്. ശ്രീനഗറിലായിരുന്നു ആദ്യ നിയമനം. അതിനു ശേഷമാണ് ഛത്തീസ്ഗഡിലെത്തിയത്.
കഴിഞ്ഞ ഡിസംബറില്‍ അവധിക്ക് നാട്ടിലെത്തിയ ശേഷം തിരിച്ചു പോയ ഇദ്ദേഹം ഒരു പ്രമോഷനുമായി ബന്ധപ്പെട്ട് വീണ്ടും ജനുവരി അവസാനത്തോടെ ലീവിന് എത്തിയിരുന്നു. ഫെബ്രുവരി നാലിനാണ് തിരിച്ചു പോയത്. നെയ്ത്തു തൊഴിലാളിയായ സുലോചനയാണ് മാതാവ്. ഏക സഹോദരി ലിനി വിവാഹിതയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: