തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാത്തത് സ്വന്തം കഴിവുകേടുകൊണ്ടാണെന്ന് തുറന്നുസമ്മതിക്കാനുളള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു. കേരളം ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കിയില്ല എന്ന സത്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. അതിനെതിരെ മുഖ്യമന്ത്രി രംഗത്തുവന്നതെന്തിനെന്നു മനസ്സിലാകുന്നില്ല, കുമ്മനം പ്രസ്താവനയില്‍ പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയാല്‍ സംസ്ഥാനത്തിന് ആവശ്യമായ ഭക്ഷ്യധാന്യം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിരവധി തവണ ഉറപ്പ് നല്‍കിയതാണ്. ആകെ വേണ്ട 16.25 ലക്ഷം ടണ്‍ ധാന്യത്തില്‍ 14 ലക്ഷം ടണ്ണും കേന്ദ്രം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ബാക്കിവരുന്ന 2.25 ലക്ഷം കിട്ടാനുള്ളതുകൊണ്ടാണ് നിയമം നടപ്പാക്കാത്തതെന്ന വിശദീകരണം ബാലിശമാണ്. നിയമം നടപ്പാക്കാന്‍ വേണ്ട അടിസ്ഥാനസൗകര്യം ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തികഞ്ഞ പരാജയമാണ്. ഭക്ഷ്യവിതരണം സുതാര്യമാക്കാന്‍ കംപ്യൂട്ടറൈസേഷന് നടപ്പാക്കണമെന്ന് വ്യവസ്ഥയുള്ളപ്പോള്‍ തിരുവനന്തപുരം ജില്ലയിലെ എട്ടും എറണാകുളം ജില്ലയിലെ ആറും കടകളില്‍ മാത്രമാണ് ഇതുവരെ കംപ്യൂട്ടറൈസേഷന് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായത്. 14,000 റേഷന്‍ കടകളാണ് കേരളത്തില്‍ ആകെ ഉള്ളത്. ഇതിനായി ടെന്‍ഡര്‍ നടപടികള്‍പോലും പൂര്‍ത്തിയാക്കാന്‍ സംസ്ഥാനത്തിനായിട്ടില്ല. ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് കേന്ദ്രത്തെ കുറ്റം പറയുന്നത് രാഷ്ട്രീയക്കളിയാണ്. അട്ടപ്പാടിയിലെ ആദിവാസി കുഞ്ഞുങ്ങള്‍ പട്ടിണിമൂലം മരിക്കുകയും വിശപ്പടക്കാന്‍ കുട്ടികള്‍ മാലിന്യ കൂമ്പാരത്തില്‍ കയ്യിടുകയും ചെയ്യുമ്പോളാണ് മുഖ്യമന്ത്രി അവരുടെ ജീവന് വെച്ച് രാഷ്ട്രീയം കളിക്കുന്നത്. ഗുണഭോക്താക്കളുടെ പട്ടിക തയ്യാറാക്കാനോ റേഷന്‍കാര്‍ഡ് സമയബന്ധിതമായി പുതുക്കാനോ സംസ്ഥാന സര്‍ക്കാരിന് കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ പരാജയമാണോയെന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. ഭക്ഷ്യധാന്യം കടകളില്‍ എത്തിച്ച് നല്‍കാത്തതിനാലാണ് റേഷന്‍ വ്യാപാരികള്‍ ഇതിനോട് മുഖംതിരിക്കുന്നത്. ഭക്ഷ്യധാന്യം കടകളില്‍ എത്തിക്കുന്നതിന്റെ പകുതി ചെലവ് കേന്ദ്രം വഹിക്കാമെന്ന് സമ്മതിച്ചതാണ്. ഇക്കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കാന്‍ ആവശ്യമായ ഗോഡൗണുകള്‍ നിര്‍മ്മിക്കാനും കേരളത്തിന് ഇതുവരെ ആയിട്ടില്ല. വസ്തുതകള്‍ ഇതായിരിക്കെ ജനങ്ങളെ തെറ്റിദ്ധിരിപ്പിക്കാനുള്ള നീക്കത്തില്‍നിന്ന് മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രിയും പിന്മാറണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: