ന്യൂദല്‍ഹി: സ്വാതന്ത്ര്യലബ്ധിക്ക് ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറം അവരെത്തേടി ഒടുവില്‍ വോട്ടവകാശവും എത്തി. കിഴക്കന്‍ പാക്കിസ്ഥാനിലും പിന്നീട് ബംഗ്ലാദേശിലും അകപ്പെട്ടു കിടന്ന 51 എന്‍ക്ലേവുകളിലെ 16,000 പേര്‍ക്കാണ് ഭാരത പൗരത്വത്തിന് പിന്നാലെ വോട്ടവകാശം ലഭ്യമായത്. മെയ് 5ന് ഇവിടെ തെരഞ്ഞെടുപ്പ് നടക്കും. നാലു മണ്ഡലങ്ങളിലായി 16,000 വോട്ടര്‍മാരാണ് പുതുതായി ചേര്‍ക്കപ്പെട്ട ഭാഗങ്ങളിലുള്ളതെന്ന് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഇതിനു പുറമേ ബംഗ്ലാദേശില്‍ നിന്നെത്തിയ 921 പേര്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ ഭാരത പൗരത്വം നല്‍കിയിട്ടുണ്ട്. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയ കരാര്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ വലിയ നേട്ടമായിരുന്നു.
പശ്ചിമബംഗാളിലെ കൂച്ച്ബെഹാര്‍ ജില്ലയില്‍ ഭാരതത്തിന്റെ ഭാഗമായി മാറപ്പെട്ട എന്‍ക്ലേവുകളിലെ ജനങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി കൊണ്ടുവന്നിരുന്നു. നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തിലുമായി. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ നിയമ ഭേദഗതിക്ക് കഴിഞ്ഞയാഴ്ച രാഷ്ട്രപതി അംഗീകാരം നല്കി. പുതിയ വോട്ടര്‍മാരെ നിറഞ്ഞമനസ്സോടെ സ്വീകരിക്കുന്നതായി കേന്ദ്രനിയമ മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു.
294 അംഗ പശ്ചിമബംഗാള്‍ നിയമസഭയിലേക്ക് 6 ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ ഏപ്രില്‍ 4, 11 തീയതികളിലായി 49 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും. ഏപ്രില്‍ 17ന് 56 മണ്ഡലങ്ങളിലും 21ന് 62 മണ്ഡലങ്ങളിലും വോട്ടെടുക്കും. ഏപ്രില്‍ 25ന് 49 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഏപ്രില്‍ 30ന് 53 മണ്ഡലങ്ങളും മെയ് 5ന് 25 മണ്ഡലങ്ങളും പോളിംഗ് ബൂത്തിലെത്തും. നക്സല്‍ ബാധിത മേഖലകളുടെ സ്വാധീനം കണക്കിലെടുത്താണ് സംസ്ഥാനത്ത് ആറു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
പശ്ചിമ ബംഗാള്‍ നിയമസഭയുടെ കാലാവധി മെയ് 29നാണ് സമാപിക്കുന്നത്. പുതുക്കിയ വോട്ടര്‍പട്ടിക പ്രകാരം 6.55 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: