പത്തനംതിട്ട: പത്തനംതിട്ടയില്‍ ഇന്‍ഡോര്‍സ്റ്റേഡിയം നിര്‍മ്മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആറുകോടി രൂപ അനുവദിച്ചു. ഇതിന്റെ ആദ്യഗഡുവായ ഒരുകോടി എണ്‍പത് ലക്ഷം രൂപ പത്തനംതിട്ട നഗരസഭയുടെ അക്കൗണ്ടിലേക്ക് കൈമാറി. ഇതുസംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അറിയിപ്പ് കഴിഞ്ഞദിവസം പത്തനംതിട്ട നഗരസഭയ്ക്ക് ലഭിച്ചു. കായികരംഗത്ത് ജില്ലയ്ക്ക് വന്‍ പ്രതീക്ഷനല്കുന്നതാണ് പുതിയ ഇന്‍ഡോര്‍സ്റ്റേഡിയം. 12കോടിരൂപയാണ് സ്റ്റേഡിയത്തിന് ചിലവ് കണക്കാക്കിയിട്ടുള്ളത്.
5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇന്‍ഡോര്‍ സ്റ്റേഡിയത്തിനായി ജില്ലാസ്റ്റേഡിയത്തിന് സമീപമുള്ള നഗരസഭയുടെ സ്ഥലമാണ് ഉപയോഗിക്കുന്നത്. അഞ്ച് ഷട്ടില്‍ കോര്‍ട്ടുകള്‍, നാല് വോളിബാള്‍ കോര്‍ട്ടുകള്‍, രണ്ട് ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍, ജിംനേഷ്യം, റിഫ്രഷ്മെന്റ് റൂം, സ്പോര്‍ട്സ് ലാബ്, ക്ലാസ്മുറികള്, വിഐപി ലോഞ്ച് തുടങ്ങിയവയാണ് നിര്‍ദ്ദിഷ്ട ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വിഭാവനം ചെയ്തിരിക്കുന്നത്.
പണി പൂര്‍ത്തീകരിക്കുമ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയമായി ഇത് മാറുമെന്ന് ആന്റോആന്റണി എം.പി പറഞ്ഞു. സ്റ്റേഡിയനിര്മ്മാണത്തിനായി കെ.ശിവദാസന്‍ നായര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ അനുവദിച്ചിട്ടുണ്ട് .നാല്കോടി രൂപ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് അനുവദിക്കണമെന്ന് കാട്ടി സംസ്ഥാന സര്‍ക്കാരിന് കത്ത് അയച്ചിട്ടുണ്ടെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: