തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് വിമതവിഭാഗം സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഫ്രാന്‍സിസ് ജോര്‍ജ്, ഡോ.കെ. സി.ജോസഫ്, ആന്റണി രാജു എന്നിവരാണ് എകെജി സെന്ററിലെത്തി കൂടിക്കാഴ്ച നടത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പില്‍ തങ്ങളെ ഘടക കക്ഷിയാക്കണമെന്നുമായിരുന്നു കേരള കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യം. നിരവധി പാര്‍ട്ടികള്‍ മുന്നണി പ്രവേശനത്തിന് ഊഴം കാത്തു നില്ക്കുന്ന സാഹചര്യത്തില്‍ ഫ്രാന്‍സിസ് ജോര്‍ജിനെയും കൂട്ടരെയും ഉടന്‍ മുന്നണിയില്‍ എടുക്കുന്നത് എല്‍ഡിഎഫിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടാക്കുമെന്ന സൂചന ലഭിച്ചതോടെയാണ് പഴയ ജോസഫ് ഗ്രൂപ്പാണെന്ന ഓര്‍മ്മപ്പെടുത്തലോടെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സിപിഎം നേതാക്കളെ കണ്ടത്. ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും തങ്ങള്‍ പുതിയ കക്ഷിയല്ലെന്നും മുന്നണിയിലെ പഴയ കക്ഷിയാണെന്നുമായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ നിലപാട്. ഇപ്പോള്‍ ഇടതുമുന്നണിക്ക് ഒപ്പമുള്ള സ്കറിയാ തോമസ് വിഭാഗവുമായി യോജിച്ചു പോകണമെന്ന് സിപിഎം നേതൃത്വം ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ അത്തരം കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നിട്ടില്ലെന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജിന്റെ പ്രതികരണം. തങ്ങള്‍ക്കൊപ്പം പാര്‍ട്ടി വിട്ട കേരള കോണ്‍ഗ്രസ് മാണി സംസ്ഥാന സമിതി അംഗങ്ങളുടെ യോഗം 9 ന് എറണാകുളത്തു ചേരുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. അതിനുശേഷം കോട്ടയത്ത് വിപുലമായ പ്രവര്‍ത്തക കണ്വെന്ഷന് ചേരും.
സീറ്റുകള്‍ അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചയുണ്ടായതായി ഡോ.കെ. സി.ജോസഫും വ്യക്തമാക്കി. തങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ഇടതുമുന്നണി നല്‍കുമെന്നാണ് പ്രതീക്ഷ. മുന്നണി വിടാനുള്ള തങ്ങളുടെ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്തിട്ടുണ്ട്. മുന്നണിയിലെ എല്ലാ ഘടകകക്ഷികളെയും തങ്ങള്‍ ഒരുപോലെയാണ് കാണുന്നത്.
എല്ലാവരോടും ചര്‍ച്ച നടത്തും. യുഡിഎഫ് വിട്ടുവന്നതിനെ ചില ഇടതുമുന്നണി നേതാക്കള്‍ എതിര്‍ക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാവര്ക്കും അഭിപ്രായം ഉണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി തന്നെ തങ്ങളുടെ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്നുമായിരുന്നു മറുപടി.
സിപിഎം നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്, ദേശീയ നിര്‍വാഹക സമിതി അംഗം പന്ന്യന്‍ രവീന്ദ്രന് എന്നിവരെയും ഫ്രാന്‍സിസ് ജോര്‍ജും കൂട്ടരും ഫോണില്‍ ബന്ധപ്പെട്ട് പിന്തുണ തേടി. മുന്നണിയിലെ മറ്റു ഘടകക്ഷികളുമായും ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: