ന്യൂദല്‍ഹി:ദേശീയ പാതയില്‍ സുരക്ഷിത യാത്രക്കുള്ള 50,000 കോടിയുടെ വന്‍പദ്ധതിയായ സേതുഭാരതത്തിന് തുടക്കം. ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ റോഡുകള്‍ ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യ നിര്‍മ്മാണത്തിന് എല്ലാതരത്തിലുള്ള ശ്രമങ്ങളും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഞരമ്പുകള്‍ നമ്മുടെ ശരീരത്തെ ശക്തമാക്കുന്നതുപോലെ അടിസ്ഥാന സൗകര്യങ്ങള്‍ ഭാരതത്തിന്റെ വികസനത്തിന് ശക്തിയും വേഗതയും നല്‍കുമെന്നും മോദി പറഞ്ഞു. വികസനമുണ്ടാവണമെങ്കില്‍ റോഡ് നിര്‍മ്മാണം, റെയില്‍വേ ശൃംഖല, ഒബ്ടിക്കല് ഫൈബര്‍ ശൃംഖല, വെള്ളം, വൈദ്യുതി വിതരണം എന്നീ മേഖലകളില്‍ വികസനമുണ്ടാകേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മോദി പറഞ്ഞു.
എല്ലാ ദേശീയപാതകളെയും റെയില്‍വേ ലെവല്‍ക്രോസുകളില്‍ നിന്നും മുക്തമാക്കി 2019 ആകുമ്പോഴെക്കും റോഡു സുരക്ഷിതത്വം ലക്ഷ്യമിടുന്നതാണ് പദ്ധതി. പദ്ധതിയനുസരിച്ച് രാജ്യത്ത് 208 റെയില്‍വേ മേല്‍പ്പാലങ്ങളും റെയില്‍വേ അടിപ്പാതകളും 20,800 കോടിരൂപ ചെലവില്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. പഴകിയതും അപകടാവസ്ഥയിലുമായ 1500 പഴയ പാലങ്ങള്‍ 30,000 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മിക്കും. സമഗ്രവും സംയോജിതവുമായ നടപടിയാണിത്. ഈ മേഖലയിലെ ഒരു കുതിച്ചുചാട്ടമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 208 മേല്‍പ്പാലങ്ങളില്‍ കേരളത്തിലെ നാലെണ്ണമാണ് നിര്‍മ്മിക്കുക.64 മേല്‍പ്പാലങ്ങള്‍ക്ക് ഈ വര്‍ഷം തന്നെ 5600 കോടി അനുവദിക്കും.
ഗ്രാമീണ റോഡുകളുടെ വികസനത്തിനായി പ്രധാനമന്ത്രി സഡക് യോജന(പിഎംജിഎസ്വൈ) 2016-17ല്‍ 19000 കോടി രൂപ ചെലവഴിക്കും. എല്ലാ ഗ്രാമങ്ങളെയും റോഡുകള്‍ വഴി ബന്ധിപ്പിക്കുന്നതിനായി 14,291 കോടി രൂപയാണ് 2015-16 വര്‍ഷത്തില്‍ ചെലവഴിക്കുന്നത്. റെയില്‍വേ മേഖലയിലും വന്‍ വികസന പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: