പള്ളുരുത്തി: പടിഞ്ഞാറന്‍ കൊച്ചിയിലെ നിരവധി തണല്‍ മരങ്ങള്‍ അപകടഭീഷണിയില്‍. ഫോര്‍ട്ടുകൊച്ചി പള്ളുരുത്തി, പെരുമ്പടപ്പ്, ഇടക്കൊച്ചി, കുമ്പളങ്ങി മേഖലകളിലെ പ്രധാന റോഡരുകില്‍ വളര്ന്നുനില്ക്കുന്ന തണല്‍മരങ്ങളാണ് ജനങ്ങള്‍ക്ക് ആശങ്കയുയര്‍ത്തുന്നത്. മൂന്നുവര്‍ഷത്തിനിടയില്‍ തണല്‍ മരങ്ങളുടെ ചില്ലകള്‍ ഒടിഞ്ഞുവീണും മരങ്ങള്‍ കടപുഴകി വീണും നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞയാഴ്ച പള്ളുരുത്തി മരുന്നുകടക്കു സമീപം തണല്‍മരത്തിന്റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണ് ഇരുചക്രവാഹനം തകര്‍ന്നിരുന്നു.
2013 ഏപ്രില്‍ 22 ന് പള്ളുരുത്തി പഷ്ണിത്തോട് പാലത്തിനു സമീപം കരിത്തറ വീട്ടില്‍ സുരേഷിന്റെ മകന് മിഥുന് (24) ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ പള്ളുരുത്തി മരുന്നു കടയ്ക്ക് സമീപം തണല്‍ മരത്തിന്റെ ശിഖരം ദേഹത്ത് പതിച്ച് യുവാവിന്റെ നട്ടെല്ല് തകര്‍ന്ന് കഴിഞ്ഞ മൂന്നുവര്‍ഷമായി തളര്‍ന്നുകിടക്കുകയാണ്. ഇതിനിടയില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുണ്ടായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഭാഗത്തുനിന്നും 10 ലക്ഷം രൂപ സഹായം ലഭിച്ചു. മൂന്നുവര്‍ഷത്തെ ചികിത്സക്കായി ഈ ദരിദ്ര കുടുംബം ചെലവിട്ടത് 35 ലക്ഷത്തോളം രൂപയാണ്. ശരിയായ ചികിത്സ ലഭിച്ചാല്‍ മിഥുന് എഴുന്നേറ്റു നടക്കാന്‍ കഴിയുമെന്ന് വൈദ്യശാസ്ത്രം ഉറപ്പുനല്‍കുമ്പോഴും ചികിത്സിക്കാന്‍ വഴികാണാതെ ഈ കുടുംബം വലയുകയാണ്. മിഥുന്റെ ദുരനുഭവത്തെത്തുടര്‍ന്ന് പടിഞ്ഞാറന്‍ കൊച്ചിയില്‍ നിരവധി തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റുകയുണ്ടായി. ജില്ലാ ഭരണകൂടത്തിനായിരുന്നു മരങ്ങള്‍ മുറിക്കുവാനുള്ള ചുമതലയെങ്കിലും ഇതിന്റെ സാമ്പത്തികം കണ്ടെത്താനാവാതെ റവന്യൂ അധികൃതരും കുഴഞ്ഞു. ഇതിനിടയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന നിരവധി തണല്‍ മരങ്ങള്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ അവശേഷിക്കുന്നുമുണ്ട്.
അപകടം പിണയുമ്പോള്‍ മാത്രം അധികൃതര്‍ എന്തെങ്കിലും ചെയ്തുവെന്ന് കാണിക്കുന്നതിനായി ചില ഇടപെടലുകള്‍ നടത്തുന്നുണ്ടെങ്കിലും അപകട ഭീഷണി ഉയര്‍ത്തുന്നവ ഇനിയും അവശേഷിക്കുകയാണ്. ഇതിനിടയില്‍ വനംവകുപ്പിന്റെ കര്‍ശന നിയന്ത്രണം വന്നതാണ് അപകടഭീഷണി ഉയര്‍ത്തുന്നവ നീക്കം ചെയ്യാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ ഭാഷ്യം. കാലവര്‍ഷത്തിനുമുമ്പ് അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ കണ്ടെത്തി നീക്കം ചെയ്ത് നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: