ന്യൂദല്‍ഹി: കേരളം, തമിഴ്നാട് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ് 16നാണ് വോട്ടെടുപ്പ്. മെയ് 19ന് വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു.
കേരളം, തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാള്‍, ആസാം എന്നീ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി ഇന്നലെ വൈകിട്ടോടെ പ്രഖ്യാപിച്ചത്. കേരളം, തമിഴ്നാട്, പുതുശേശി എന്നിവിടങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്. മൂന്നിടത്തും മെയ് 16ന് തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളില്‍ ആറുഘട്ടമായും ആസാമില്‍ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലെ 17,100,17 പേരാണ് വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.
കേരളത്തില്‍ 2,56,08,720 വോട്ടര്‍മാരാണുള്ളത്. 2011ല്‍ 2,29,40,408 ആയിരുന്നു വോട്ടര്‍മാര്‍. 140 നിയമസഭാ സീറ്റുകളില്‍ 14 എണ്ണം പട്ടികജാതിക്കാര്‍ക്കും 2 എണ്ണം പട്ടികവര്‍ഗ്ഗക്കാര്‍ക്കും വേണ്ടി സംവരണം ചെയ്യപ്പെട്ടവയാണ്.
സംസ്ഥാനത്ത് 21,498 പോളിംഗ് സ്റ്റേഷനുകള്‍ ആയിരിക്കും സജ്ജമാക്കുക. കഴിഞ്ഞ തവണത്തേക്കാള്‍ 3.5 ശതമാനം അധികം. ഇക്കുറി കേരളത്തിലെ 12 മണ്ഡലങ്ങളില്‍ വോട്ടര്‍ വെരിഫിയബിള്‍ പേപ്പര്‍ ആഡിറ്റ് ട്രയല്‍ അഥവാ വിവിപിഎറ്റി ഏര്‍പ്പെടുത്തും.
126 മണ്ഡലങ്ങളുള്ള ആസാമില്‍ ഏപ്രില്‍ 4, 11 തീയതികളില്‍ തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമബംഗാളില്‍ ഏപ്രില്‍ 4,11(ആദ്യഘട്ടം രണ്ട് തീയതികളില്‍),17,21,25,30, മെയ് 5 തീയതികളില്‍ തെരഞ്ഞെടുപ്പ്. 294 സീറ്റുകളിലാണ് ഇവിടെ തെരഞ്ഞെടുപ്പ്.
തമിഴ്നാട്ടിലെയും പുതുശ്ശേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ കേരളത്തിലേതിന് സമാനമായ തീയതികളില്‍ നടക്കും. തമിഴ്നാട്ടില്‍ 234 മണ്ഡലങ്ങളും പുതുശ്ശേരിയില്‍ 30 മണ്ഡലങ്ങളുമുണ്ട്.
ഫെബ്രുവരി 15 മുതല്‍ 29വരെ നടത്തിയ സൂക്ഷ്മ പരിശോധനയില്‍ ഏഴുലക്ഷത്തോളം വ്യാജവോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കംചെയ്തതായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ലിപ്പും വോട്ടിംഗ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ഇത്തവണത്തെ പ്രത്യേകതയാണ്. നോട്ടയ്ക്ക് പ്രത്യേക ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ചിട്ടുണ്ട്.
ഭാരത-ബംഗ്ലാദേശ് അതിര്‍ത്തി പുനര്നിര്ണ്ണയംവഴി രാജ്യത്തിന്റെ ഭാഗമായ എന്‍ക്ലേവുകളിലെ ജനങ്ങള്‍ക്കും ഇത്തവണ വോട്ടവകാശം ലഭ്യമായിട്ടുണ്ട്. പശ്ചിമ ബംഗാളിലെ നാലുമണ്ഡലങ്ങളിലെ 41 പോളിംഗ് സ്റ്റേഷനുകളിലായി ഏകദേശം 16,000 വോട്ടര്‍മാരാണ് പുതുതായി വന്നത്. ഭാരത സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ടുകള്‍ക്കിപ്പുറമാണ് ഇവര്‍ക്ക് വോട്ടവകാശം ലഭ്യമാകുന്നത്.
12 മണ്ഡലങ്ങളില്‍ വോട്ട് ചെയ്താല്‍ രസീത്
ഇക്കുറി ഇതാദ്യമായി ചില മണ്ഡലങ്ങളില്‍ വോട്ട് ചെയ്താല്‍ വോട്ടിങ് യന്ത്രം രസീത് നല്‍കും. താന്‍ രേഖപ്പെടുത്തിയ വോട്ട് ശരിയോയെന്ന് കാണിക്കുന്ന രസീതാകും ഇത്. വട്ടിയൂര്‍ക്കാവ്, നേമം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃക്കാക്കര, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് നോര്‍ത്ത്, കണ്ണൂര്‍(നഗരമേഖല) എന്നിവിടങ്ങൡലാകും പരീക്ഷണാടിസ്ഥനത്തില്‍ ഇത് നടപ്പാക്കുക. അഞ്ച് സംസ്ഥാനങ്ങളിലായി, മൊത്തം 64 മണ്ഡലങ്ങളിലെ 18,000 ബൂത്തുകളിലാകും രസീത് നല്‍കുക.
കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ
ആകെ മണ്ഡലം: 140
ജനറല്‍ സീറ്റുകള്‍: 124
വിജ്ഞാപനം പുറപ്പെടുവിക്കുന്നത്: ഏപ്രില്‍ 22
നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങുന്നത്: ഏപ്രില്‍ 22
പത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിനം: ഏപ്രില്‍ 29
സൂക്ഷ്മപരിശോധന: ഏപ്രില്‍ 30
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം: മെയ് 2
വോട്ടെടുപ്പ്: മെയ് 16, വോട്ടെണ്ണല്‍: മെയ് 19
പ്രതികരിക്കാൻ ഇവിടെ എഴുതുക: