കൊച്ചി: തൊട്ടടുത്തെത്തിപ്പോയെന്ന് ആശങ്കപ്പെട്ടിരുന്ന വോട്ടെടുപ്പ് ഒട്ടുനാള്‍ നീണ്ടുകിട്ടിയതില് മുന്നണികള്‍ക്ക് ആശ്വാസം. അതേ സമയം, വരുന്ന 72 ദിവസം എങ്ങനെ തെരഞ്ഞെടുപ്പ് പ്രചാരണാവേശം നിലനിര്‍ത്തുമെന്ന് ആശങ്കയും. ഇപ്പം ശരിയാക്കിത്തരാമെന്ന് വീമ്പുകാണിച്ച് ഇറങ്ങിത്തിരിച്ച ഭരണമുന്നണിയ്ക്കാണ് ശരിക്കും അടികിട്ടിയിരിക്കുന്നത്.
സംസ്ഥാനത്തെ വോട്ടെടുപ്പ് മെയ് 16നെന്നാണ് പ്രഖ്യാപനം. ഇന്നുതൊട്ടു കണക്കാക്കിയാല്‍ 72 ദിവസം. ഏപ്രില്‍ പകുതിയില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നായിരുന്നു പൊതുവെ ഉണ്ടായിരുന്ന വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങളിലും പ്രവര്‍ത്തനങ്ങളിലുമായിരുന്നു മിക്ക പാര്‍ട്ടികളും നേതാക്കളും. ഭരണ കക്ഷിയായ യുഡിഎഫ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നേട്ടത്തിനായി ഉദ്ഘാടന മാമാങ്കംതന്നെ നടത്തി. എന്നാല്‍, കത്തി നിന്നപ്പോള്‍ പച്ചവെള്ളം കോരിയൊഴിച്ച പരുവത്തിലായി. അതിവേഗം ബഹുദൂരം പോയെന്ന് തോന്നിപ്പിക്കാന്‍ ഇനി ആദ്യം മുതല്‍ തുടങ്ങണം. കാരണം, മെയ് പകുതിയാകുമ്പോഴേക്കും ഇന്നലെവരെ കാട്ടിക്കൂട്ടിയ നേട്ടങ്ങള്‍ വോട്ടര്‍മാര്‍ മറക്കും.
അതേ സമയം പാര്‍ട്ടികളിലും മുന്നണികളിലും ഉണ്ടായ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ സമയം കിട്ടുമെന്ന ആശ്വാസമുണ്ട്. കേരള കോണ്‍ഗ്രസ് ഉണ്ടാക്കിയ ചേതം പരിഹരിക്കാന്‍ യുഡിഎഫിന് സമയം കിട്ടുമെന്നാശിക്കാം. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍കൊണ്ട് അന്തിച്ചു നില്ക്കുന്ന സിപിഎമ്മില്‍ ഇരു വിഭാഗത്തിനും മറുവിഭാഗത്തെ ഒതുക്കാന്‍ ആവശ്യം പോലെ സാവകാശം കിട്ടും. കേന്ദ്ര നേതാക്കള്‍ പശ്ചിമ ബംഗാളില്‍ പോകട്ടെ ഇവിടെ ഞങ്ങള്‍ നോക്കിക്കൊള്ളാമെന്ന നയമെടുക്കാം. അങ്ങനെ സംസ്ഥാനത്തെ ഔദ്യോഗിക പക്ഷത്തെ വരുതിയില്‍ നിര്‍ത്താന്‍ പിണറായി പക്ഷത്തിന് അവസരമാകും.
മുന്നണികളിലെ മറുകണ്ടം ചാടലുകള്‍ ഇനിയുമുണ്ടാകുമെന്നുതന്നെയാണ് കണക്കാക്കപ്പെടുന്നത്. സാവകാശം കിട്ടിയതോടെ പാര്‍ട്ടികള്‍ പലതും ഇരുന്നു ചിന്തിച്ച് തീരുമാനിക്കാം ധൃതിയൊട്ടും വേണ്ടല്ലോ എന്നനിലപാടിലേക്ക് തിരിഞ്ഞു.
യുഡിഎഫിന്റെ പ്രതീക്ഷകള്‍ തകിടം മറിയും. പുതിയ സമയ ക്രമം വന്നതോടെ തിരക്ക് പിടിച്ച് നടന്നിരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ ഇനി അയയും. അടുത്ത ദിവസങ്ങളില്‍ ചേരാനിരുന്ന പല യോഗങ്ങളും നീട്ടി വെയ്ക്കാനും സാധ്യതയുണ്ട്. സിപിഎമ്മിന്റെ ധൃതി പിടിച്ചുള്ള പല രാഷ്ട്രീയ നീക്കങ്ങള്‍ പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വരും ദിവസങ്ങളില്‍ പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. അസംതൃപ്തര്‍ക്ക് കൂടുതല്‍ വിലപേശലിനും ഇത് അവസരമായി.
മാണി വിഭാഗത്തില്‍ നിന്ന് പുറത്ത് വന്ന ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗത്തെ ഇടതു മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ കൂടെ കൂട്ടാനുള്ള പിണറായി വിഭാഗത്തിന്റെ നീക്കത്തിനെതിരെ വിഎസ് ശക്തമായ നിലപാട് സ്വീകരിച്ചേക്കും. വിഎസിന്റെ എതിര്‍പ്പ് കേന്ദ്ര നേതൃത്വം ഇടപ്പെട്ടാണ് ഇല്ലാതാക്കിയത്.
ഏറെ ആസൂത്രിതമായി നീങ്ങുന്ന എന്‍ഡിഎ തെരഞ്ഞെടുപ്പു നീണ്ടത് ഗുണകരമായി കാണുന്നു. ബിജെപി-ബിജെഡിഎസ് അടക്കമുള്ള എന്‍ഡിഎയ്ക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് കൂടുതല്‍ സമയം ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികള്‍ കഴിയുന്നതിനാല്‍ തമിഴ്നാട്-കേരള പ്രചാരണ പരിപാടികള്‍ക്ക് കൂടുതല്‍ ദേശീയ നേതാക്കളെ കിട്ടുമെന്ന ഗുണവും പാര്‍ട്ടിക്കും മുന്നണിക്കുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: