തൃശൂര്‍: ആര്‍എസ്എസ് തൃശൂര്‍ ജില്ലാ മുന്‍ സംഘചാലക് ജി.മഹാദേവന് (85) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ഒരു മാസമായി തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അന്ത്യം സംഭവിച്ചത്. ആര്‍എസ്എസ് സംസ്ഥാന സമ്പര്‍ക്ക പ്രമുഖ്, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് ജനറല്‍ മാനേജര്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ എന്നീ ഔദ്യോഗിക ചുമതലകളും വഹിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലാ കാര്യാലയമായ പ്രതാപ് നിവാസില്‍ പൊതുദര്‍ശനത്തിനുശേഷം പൂങ്കുന്നത്തെ ഗണപതി അഗ്രഹാരത്തിലുള്ള വസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. തൃശൂര്‍ ബ്രാഹ്മണസമൂഹം ശ്മശാനത്തില്‍ സംസ്കരിച്ചു.
1946 സെപ്തംബറില്‍ തൃശൂരിലെ പൂങ്കുന്നത്ത് ആര്‍എസ്എസ്സിന്റെ ആദ്യശാഖ ആരംഭിച്ചവരില്‍ ഉള്‍പ്പെട്ടയാളാണ് ജി.മഹാദേവന്. 48ല്‍ സംഘത്തെ നിരോധിച്ചപ്പോള്‍ അറസ്റ്റിലായി. തൃശൂര്‍ ജില്ലയുടെ ആദ്യത്തെ ജില്ലാ കാര്യവാഹായിരുന്നു. ആദ്യ ജില്ലാ സംഘചാലകായിരുന്ന പുത്തേഴത്ത് രാമന് മേനോനു ശേഷം ജില്ലാസംഘചാലകായി. 97-98 കാലഘട്ടത്തില്‍ പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് ആയി പ്രവര്‍ത്തിച്ചു. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ മിസ പ്രകാരം അറസ്റ്റിലായി. തുടര്‍ന്ന് 20 മാസവും 19 ദിവസവും ജയിലില്‍ കഴിയേണ്ടിവന്നു.
1931 മെയ് 24ന് പെരുമ്പാവൂരിനടുത്ത കൂവപ്പടിയില്‍ എ.ഗോപാലന്
വാദ്ധ്യാരുടേയും എച്ച്. സുബ്ബലക്ഷ്മി അമ്മാളുടേയും മകനായാണ് ജി.മഹാദേവന് ജനിച്ചത്. 1947ല്‍ പത്താംതരം പാസ്സായശേഷം ഒരു കൊല്ലത്തോളം തൃശ്ശിവപേരൂര്‍ ബ്രാഹ്മണസമാജത്തില് അറ്റന്ററായി ജോലി ചെയ്തു. 48 മുതല്‍ 64 വരെ ലക്ഷ്മി പ്രസാദ് ബാങ്കില്‍ ക്ലര്‍ക്കായി സേവനമനുഷ്ഠിച്ചു. ലക്ഷ്മിപ്രസാദ് ബാങ്ക് ധനലക്ഷ്മി ബാങ്കില്‍ ലയിച്ചപ്പോള്‍ ബാങ്കിന്റെ ഹെഡോഫീസില്‍ സേവനം തുടര്‍ന്നു. ജനറല്‍ മാനേജരായാണ് റിട്ടയര്‍ ചെയ്തത്. 1990 ഡിസംബര്‍ 31നാണ് സര്‍വീസില്‍നിന്നും വിരമിച്ചത്. തുടര്‍ന്ന് 91 മുതല്‍ മൂന്നുവര്‍ഷക്കാലം ജന്മഭൂമിയുടെ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു.
പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍സെക്കണ്ടറി സ്കൂള്‍ മാനേജര്‍, ഒല്ലൂര്‍ വൈദ്യരത്നം കോളേജ് ഡയറക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പാലക്കാട് ഗോവിന്ദരാജപുരം അമൃതഘടേശ്വര അയ്യരുടേയും മീനാക്ഷിയുടേയും മകളായ തൈലാംബാളാണ് ഭാര്യ. അമൃതഘടേശ്വരന്‍, അനന്തകൃഷ്ണന്, ജയ, ശ്രീവിദ്യ എന്നിവരാണ് മക്കള്‍. മരുമക്കള്‍: ലളിത, പൂര്‍ണിമ, ഗണേഷ്, മനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: