കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനത്തിന് പരിശ്രമിക്കുന്നവരൊക്കെ റിയല്‍ എസ്റ്റേറ്റ് ലോബിയുടെ താല്‍പ്പര്യ സംരക്ഷകരാണെന്ന രീതിയില്‍ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്കില്‍ വന്ന ആരോപണം പിന്‍വലിച്ച് കലക്ടര്‍ ജനങ്ങളോട് പരസ്യമായി മാപ്പ് പറയണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ട് പതിറ്റാണ്ടുകളായി സര്‍ക്കാര്‍ ഓഫീസില്‍ പൊടിപിടിച്ചു കിടന്നിരുന്ന പദ്ധതി സ്വാഭാവിക മരണമടയാന്‍ വേണ്ടി ഭൂമാഫിയയും നിക്ഷിപ്ത താല്‍പ്പര്യക്കാരും ശ്രമിച്ചപ്പോള്‍ അതിനെതിരെ ബഹുജനങ്ങളെ അണിനിരത്തി 3 വര്‍ഷം മുമ്പ് രംഗത്ത് വന്നതാണ് ചരിത്രകാരന് എംജിഎസ് നാരായണന്റെ നേതൃത്വത്തിലുള്ള ആക്ഷന്‍ കമ്മിറ്റിയെന്നും ഭാരവാഹികള്‍ പറഞ്ഞു. മാനാഞ്ചിറ സ്ക്വയറും മാവൂര്‍ റോഡും, സ്റ്റേഡിയം റോഡും, മുതലക്കുളം റോഡും വികസിപ്പിച്ച് ഇന്നും ജനങ്ങള്‍ ആരാധനയോടെ ഓര്‍ക്കുന്ന മുന്‍ കലക്ടര്‍മാരായ കെ. ജയകുമാറും, അമിതാഭ്കാന്തും ഏതെങ്കിലും റിയല്‍ എസ്റ്റേറ്റുകാരുടെ സംരക്ഷകരായിരുന്നുവോയെന്നും അവര്‍ ചോദിച്ചു.
സര്‍ക്കാരും കോഴിക്കോട്ടെ ജനങ്ങളും നടപ്പില്‍ വരണമെന്ന് വളരെയധികം ആഗ്രഹിക്കുന്ന ഈ പദ്ധതി അശാസ്ത്രീയമാണെന്നും ആവശ്യമില്ലെന്നും ജനങ്ങളുടെ നികുതിപണം കൊണ്ട് ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥന് തന്നിഷ്ടപ്രകാരം പ്രഖ്യാപിച്ചാല്‍ അത് അനുവദിച്ചുകൊടുക്കാന്‍ ജനങ്ങള്‍ തയ്യാറല്ലെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി.
ഒന്നുകില്‍ കിട്ടിയ 39 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കണം. അല്ലെങ്കില്‍ തടസ്സം നില്ക്കുന്ന ഉദ്യോഗസ്ഥരെ പുറത്താക്കണം. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്കി. പ്രസിഡന്റ് ഡോ. എം.ജിഎസ് നാരായണന്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. മാത്യു കട്ടിക്കാന, ജനറല്‍ സെക്രട്ടറി എം.പി. വാസുദേവന്‍, ഗാന്ധിയന്‍ തായാട്ട് ബാലന്, മുന്‍ മേയര്‍ സി. ജെ. റോബിന്, സിറാജ് വെള്ളിമാട്കുന്ന്, കെ.വി. സുനില്‍കുമാര്‍, പി.എം.എ. നാസര്‍, പ്രദീപ് മാമ്പറ്റ, എ.കെ. ശ്രീജന്, കെ.പി. വിജയകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: