കോഴിക്കോട്: തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്ത്തകന് സി.കെ. ഷിബിനെ കൊലപ്പെടുത്തിയ പ്രതികളെ ആറാം സാക്ഷി കോണ്‍ഗ്രസ് പ്രവര്‍ത്തകനായ അനീഷ് തിരിച്ചറിഞ്ഞു. മാറാട് പ്രത്യേക കോടതിയില്‍ നടക്കുന്ന വിചാരണയിലാണ് പ്രതികളെയും അവര്‍ ഉപയോഗിച്ച ആയുധ ങ്ങളും വാഹനങ്ങളും അഞ്ചും ആറും സാക്ഷികളായ വിജീഷ്, അനീഷ് എന്നിവര്‍ തിരിച്ചറിഞ്ഞത്.
ഷിബിന്‍ ഉള്‍പ്പെടെയുള്ള വരെ ലീഗ് സംഘം ആക്രമിക്കുന്നത് കണ്ട് തടയാന്‍ എത്തിയപ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തനിക്ക് വെട്ടേറ്റതെന്ന് അനീഷ് മൊഴി നല്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രാജേഷിനെയും സംഘം പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ലീഗ് സംഘം മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമം നടത്തിയതെന്നും അനീഷ് മൊഴി നല്കി. അക്രമ സമയത്ത് ധരിച്ച ചോരപുരണ്ട വസ്ത്രങ്ങളും ചെരിപ്പും സാക്ഷികള്‍ കോടതിയില്‍ തിരിച്ചറിഞ്ഞു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ. വിശ്വന്, അഡ്വ. ബിനുമോന് സെബാസ്റ്റിയന്, അഡ്വ. ഡി. അരുണ്‍ബോസ് എന്നിവര്‍ ഹാജരായി. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. സി.കെ. ശ്രീധരന്, ജോസ് എന്നിവര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: