തൃശൂര്‍: തൃശൂര്‍ രാമവര്‍മ്മപുരം പൊലീസ് അക്കാദമിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് ഓടിക്കാന്‍ ഔദ്യോഗിക വാഹനം നല്കിയ സംഭവത്തില്‍ ഐ.ജി. സുരേഷ് രാജ് പുരോഹിതിനെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടും, നടപടിയെടുക്കാതിരുന്ന വിയ്യൂര്‍ എസ്.ഐക്കെതിരെയും അന്വേഷണം നടത്താന്‍ ജഡ്ജ് എസ്.എസ്. വാസന് നിര്‍ദ്ദേശിച്ചു. അന്വേഷണം നടത്തി ഏപ്രില്‍ 26നകം പ്രഥമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കാണ് നിര്‍ദ്ദേശം.
പൊതുപ്രവര്ത്തകന് വടക്കാഞ്ചേരി സ്വദേശി കെ.ടി.ബെന്നി നല്കിയ പൊതുതാല്പ്പര്യഹരജിയിലാണ് വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ പതിനാറു വയസുള്ള പഌസ് വണ്‍ വിദ്യാര്‍ഥിയായ മകന് മൂന്ന് വ്യത്യസ്ത വാഹനങ്ങളോടിക്കുന്ന അഞ്ച് മിനുട്ട് വീതമുള്ള മൂന്നു വീഡിയോകളാണ് പുറത്തുവന്നിരുന്നത്. പൊലീസ് അക്കാദമിയിലെ ഔദ്യോഗിക വാഹനം പൊലീസുകാരുടെ ബന്ധുക്കള്‍ ആരെങ്കിലും ഓടിക്കുകയാണെങ്കില്‍ പ്രത്യേക അനുമതി എടുക്കണമെന്നിരിക്കെ, ആരുടെയും അനുമതിയില്ലാതെ കുട്ടി വാഹനമോടിച്ചത് കുടുംബം ഉപയോഗിക്കുന്നതിന് തുല്യമാണ്.
ഇത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതാണ്. അഴിമതിയില്‍ ഉള്‍പ്പെടുന്നതാണ്.
ഈ സാഹചര്യത്തില്‍ ഉയര്‍ന്ന പദവിയിലിരിക്കുന്നയാളും മാതൃകായകേണ്ടയാളുമായ ഉന്നതോദ്യോഗസ്ഥന് കുറ്റം ചെയ്തതാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഹരജി പരിഗണിച്ച കോടതി ഹാജരാക്കിയിരുന്ന ദൃശ്യങ്ങളടങ്ങിയ സിഡി തെളിവായി സ്വീകരിച്ച് പ്രഥമദൃഷ്ട്യാ കുറ്റമാണെന്ന് കണ്ടത്തെുകയായിരുന്നു. ഈ സാഹചര്യത്തില്‍ ദ്രുതപരിശോധനാ അന്വേഷണമെന്ന നടപടിക്രമം ഒഴിവാക്കിയാണ് ഐ.ജി സുരേഷ് രാജ് പുരോഹിതിനും വിയ്യൂര്‍ എസ്.ഐ മഞ്ജുളദാസ് എന്നിവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: