ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ജെഎന്‍യുവില്‍ പോയപ്പോള്‍ നാണംകെട്ടത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ദേശവിരുദ്ധരെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് നാണംതോന്നുന്നില്ലേയെന്നും മഥുരയിലെ വൃന്ദാവനില്‍ നടന്ന യുവമോര്‍ച്ച ദേശീയ കണ്‍വന്‍ഷനില്‍ പങ്കെടുത്തുകൊണ്ട് ചോദിച്ചു.
ദേശവിരുദ്ധ ശക്തികളെ ദേശഭക്തരാക്കി അവതരിപ്പിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനത്തിലൂടെ ശ്രമിച്ചതെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിനെ അഭിപ്രായ സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കുന്ന വിചിത്ര സാഹചര്യമാണ് ഇതുമൂലം ഉടലെടുത്തത്. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് തന്നെ ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത് വലിയ നാണക്കേടാണുണ്ടാക്കിയത്, അമിത് ഷാ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അഞ്ചുവര്‍ഷംകൊണ്ട് രാജ്യം വികസിക്കുമെന്നും മികച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യാതിര്‍ത്തികളും മോദി ഭരണത്തില്‍ സുരക്ഷിതമായിത്തീരും. എങ്കിലും വിശ്വഗുരു സ്ഥാനത്തേക്ക് ഭാരതം എത്തിച്ചേരണമെങ്കില്‍ അടുത്ത കാല്‍നൂറ്റാണ്ടുകാലം ബിജെപി തുടര്‍ച്ചയായി ഭരണത്തിലുണ്ടാകണം.
നരേന്ദ്രമോദി നടത്തിയ വിദേശ സന്ദര്‍ശനങ്ങളെക്കാള്‍ എത്രയോ അധികം മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തിയിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ മോദി ഐക്യരാഷ്ട്രസഭയില്‍ ഹിന്ദിയില്‍ അഭിസംബോധന ചെയ്തപ്പോള്‍ രാജ്യം മുഴുവനും അഭിമാനിച്ചു. ഗ്രാമങ്ങളിലെ അവസാന വ്യക്തിയില്‍ വരെ വികസനത്തിന്റെ പ്രയോജനം എത്തിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ ലക്ഷ്യം സാക്ഷാത്ക്കരിക്കുകയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: