സ്വര്‍ഗ്ഗാദിസുഖങ്ങള്‍ കിട്ടാന്‍ വേണ്ടി യജ്ഞാദി കര്‍മ്മങ്ങള്‍ വേണമെന്നല്ല വേദങ്ങളുടെ താല്പര്യമെങ്കില്, എല്ലാവരുടേയും ഹിതം ഉദ്ദേശിച്ച് അറിവു പകര്ന്നുകൊടുക്കുന്നവേദം എന്തിന് കാമ്യകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു എന്ന ചോദ്യം വരാം.
എല്ലാവരും ഒരേ സ്വഭാവക്കാരല്ല മായയുടെ ഉല്പന്നങ്ങളാണ് സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ. ബ്രഹ്മാവ്മുതല് ഭൂമിയിലെ പുഴുക്കള്‍വരെയുള്ള സകല ജന്തുക്കളും മായാബദ്ധരാണ്. അതിനാല്‍ ഈമൂന്നുതരം സ്വഭാവങ്ങള്‍ കൂടിയും കുറഞ്ഞും, ഇടകലര്‍ന്നും പലതരക്കാരാണ് ജനങ്ങള്‍. ധര്‍മ്മശാസ്ത്രങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ഭൗതികസുഖം അനുഭവിക്കുകയും ചെയ്യുന്നവര്‍ സ്വത്വഗുണമുള്ളവര് എന്നു പറയപ്പെടുന്നു. ധര്മ്മാനുസൃതമായും അല്ലാതെയും പ്രവര്‍ത്തിക്കുകയും സുഖങ്ങള്‍ നേടുകയും ചെയ്യുന്നവര്‍ രജോഗുണം കൂടുതലുള്ളവര്‍ എന്നു പറയപ്പെടുന്നു. ധര്‍മ്മശാസ്ത്രം എന്തെന്നറിയാതെ, മറ്റുള്ളവരെ ദ്രോഹിച്ചുകൊണ്ടുജീവിക്കുകയും അതിനെ മറച്ചുവെക്കുവാന്‍ വേണ്ടി ധാര്‍മ്മികകാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്ന ഇത്തരക്കാര്‍ തമോഗുണ-സ്വഭാവികള്‍ എന്നു പറയാം.
ഈ മുന്നുതരക്കാരെയും ഒറ്റയടിക്ക് ജ്ഞാനോപദേശം ചെയ്ത് മോക്ഷത്തിന്റെ പാതയിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയില്ല. കാരണം അവര്‍ ഇന്ദ്രിയങ്ങള്‍കൊണ്ടു നേടേണ്ടുന്ന സുഖങ്ങള്‍ക്കുവേണ്ടി കൊതിക്കുന്നവരാണ്. അവരുടെ ത്രിഗുണ സ്വഭാവമനുസരിച്ച് അനുഷ്ഠിക്കേണ്ടുന്ന കര്‍മ്മങ്ങള്‍ നിര്‍ദ്ദേശിച്ച്, അവ ആചരിപ്പിച്ച്, വേദങ്ങളുടെ ആകര്‍ഷണ വലയത്തിനുള്ളിലേയ്ക്ക് കൂട്ടിക്കൊണ്ടു വരികയാണ്. വേദങ്ങള്‍ കര്‍മ്മകാണ്ഡം വഴിചെയ്യുന്നത്. പിന്നീട് അവരെ നിഷ്ക്കാമ കര്‍മ്മത്തിലേയ്ക്കും മറ്റും ഉയര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവരാം. ഇങ്ങനെ ചെയ്തില്ലെങ്കില്‍ അവര്‍ ഭൗതികലോകത്തിലെ സുഖവും ആത്മീയസുഖവും ലഭിക്കാതെ കറങ്ങിക്കൊണ്ടിരിക്കും. അവര്‍ക്കുവേണ്ടി അവരെ ആകര്‍ഷിക്കാന്‍ വേണ്ടി -വേദങ്ങളില്‍ ത്രൈഗുണ്യ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.
അര്‍ജുനാ, നീ ഈ ത്രി ഗുണങ്ങളേയും അതിക്രമിച്ച് ഉയര്‍ന്നുവരണം. നീയിപ്പോള്‍ സത്വഗുണാവസ്ഥയിലാണ്. അതുകൊണ്ടാണ് ഗുരുജനങ്ങളോട്, ബഹുമാനവും, ബന്ധുജനങ്ങളോട് സ്നേഹവും, ധര്‍മ്മങ്ങളോട് ആഭിമുഖ്യവും തോന്നുന്നത്. പോരാ; ഇവിടെനിന്നും നീ ഉയരണം.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: