ഞാന്‍ രാജാവാണെങ്കിലും ജീവന്മുക്തനാണ്. കാരണം ഞാന്‍ യാതൊരു കര്‍മ്മത്താലും ബന്ധിതനല്ല. ബദ്ധനുമല്ല. വിവിധങ്ങളായ ഭോഗങ്ങള്‍ സര്‍വ്വാത്മനാ കൈക്കൊണ്ടും പലവിധ കര്‍മ്മങ്ങള്‍ ഉചിതമായി ചെയ്തും നിനക്കും എന്നെപ്പോലെ ജീവിക്കാം. അദൃശ്യമായതിനെ ബന്ധിക്കാന്‍ ദൃശ്യമായതിനു (പഞ്ചഭൂതാത്മകം) സാദ്ധ്യമല്ല. അനാത്മവസ്തുക്കള്‍ക്ക് ആത്മവസ്തുവിനെ ബന്ധിക്കാനാവില്ല. ആത്മാവിനെ കാണാന്‍ കഴിയില്ല. അനുമാനം കൊണ്ട് മാത്രമേ ആത്മാവിനെ അറിയാനാകൂ. ഇന്ദ്രിയങ്ങള്‍ക്ക് വശംവദമല്ലാത്ത ആത്മാവ് നിരഞ്ജനവും നിര്‍വ്വികാരവുമാണ്. മനസ്സാണ് സുഖദുഃഖങ്ങള്‍ക്ക് കാരണമാവുന്നത്.
അത് നിര്‍മ്മലമായാല്‍ പിന്നെയെല്ലാം നിര്‍മ്മലമായി. എത്ര തീര്‍ത്ഥങ്ങളില്‍ കുളിച്ചാലും മനസ്സിലെ ചെളി പോവുകയില്ല. മനുഷ്യരുടെ ബന്ധമോക്ഷങ്ങള്‍ ദേഹത്തെയോ ജീവാത്മാവിനെയോ ഇന്ദ്രിയങ്ങളെയോ ആശ്രയിച്ചല്ല, മറിച്ച് മനസ്സ് മാത്രമാണതിനു നിദാനം. നിത്യശുദ്ധമുക്തമായ ആത്മാവിനെ ബന്ധിക്കാന്‍ യാതൊന്നിനും സാദ്ധ്യമല്ല. ശത്രുമിത്രം, തുടങ്ങിയ ദ്വന്ദങ്ങള്‍ എല്ലാം നാമല്ലാതെ രണ്ടാമതൊന്നുണ്ട് എന്ന തോന്നലില്‍ നിന്നുമാണ് ഉളവാകുന്നത്. സകലജീവജാലങ്ങളിലെയും ആത്മാവ് ഒന്നാണെന്ന് കണ്ടാല്‍പ്പിന്നെ ഭേദഭാവമില്ല. ജീവന് ബ്രഹ്മമാകുന്നു. ഞാന്‍ ബ്രഹ്മമാകുന്നു. സംസാരത്തില്‍ മുഴുകുമ്പോഴാണ് ഭേദബുദ്ധിയുണ്ടാകുന്നത്.
ഈ ഭേദബുദ്ധിയാണു’അവിദ്യ’. വിദ്യയോ, ഭേദം ത്യജിച്ചുളവാകുന്ന എകാത്മകതയാണ്. വെയിലില്ലാതെ തണല്‍ ഇല്ലാ എന്നതുപോലെ അവിദ്യകൂടാതെ വിദ്യയുടെ മഹത്വം എങ്ങിനെയറിയും? പഞ്ചേന്ദ്രിയങ്ങള്‍ കര്‍മ്മേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ടു വര്‍ത്തിക്കുന്നു. പഞ്ചഭൂതങ്ങള്‍ അവയുടെ തന്മാത്രകളില് വര്‍ത്തിക്കുന്നു. ഇന്ദ്രിയങ്ങള്‍ അവയുടെ വിഷയങ്ങളില്‍ വ്യാപരിക്കട്ടെ. ആത്മാവിന് ഇതുകൊണ്ടൊക്കെ എന്താണ് ചേതം? വേദങ്ങള്‍ സമൂഹത്തിന്റെ രക്ഷയ്ക്കായി ധര്‍മ്മശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത് ബൗദ്ധന്മാര്ക്ക് പറ്റിയതുപോലെ ധര്‍മ്മച്യുതിയുണ്ടാകാതിരിക്കാനാണ്. വര്‍ണ്ണാശ്രമധര്‍മ്മങ്ങള്‍ നശിക്കാതെ സൂക്ഷിക്കുന്നത് എല്ലാവര്ക്കും നന്മ വരുത്തും.’
ശുകന് പറഞ്ഞു: ‘മഹാരാജാവേ, അങ്ങയുടെ വാക്കുകള്‍ കേട്ടിട്ടും എന്നില്‍ സംശയം ബാക്കിയാണ്. വേദധര്‍മ്മത്തില്‍ അധാര്‍മ്മികമായി കണക്കാക്കാവുന്ന ഹിംസപോലുമുണ്ടല്ലോ? സൗത്രാമണിഎന്ന് പേരിലും മറ്റുമുള്ള സോമപാനം, പശുഹിംസ, മാംസഭക്ഷണം, ചൂതുകളി, വ്രതഗോഷ്ഠികള്‍ എന്നുവേണ്ട അനേകം അനാചാരങ്ങള്‍ വൈദികധര്‍മ്മങ്ങളില്‍ ഉണ്ട്. ശശബിന്ദുവെന്ന രാജാവിനെപ്പറ്റി ഞാന്‍ കേട്ടിരിക്കുന്നു. ധര്‍മ്മിഷ്ഠനും സത്യവാനും യജ്ഞങ്ങളില്‍ അഗ്രഗണ്യനുമായിരുന്ന അദ്ദേഹം ധര്‍മ്മം തെറ്റി നടക്കുന്നവരെ ശിക്ഷിക്കുകയും ചെയ്തു. ആ നാട്ടില്‍ യജ്ഞകര്‍മ്മങ്ങളില്‍ കൊന്നുകൂട്ടിയ മൃഗങ്ങളുടെ തോലുകൊണ്ടൊരു കുന്നുതന്നെയുണ്ടായി. അതിനുമുകളില്‍ മഴപെയ്താണത്രേ ചര്‍മണ്വനദിയുണ്ടായത്. ആ രാജാവിന്റെ കാലംകഴിഞ്ഞപ്പോള്‍ കീര്‍ത്തിമാനായിരുന്നു എന്നെനിക്കറിയാം. എന്നാല്‍ അത്തരം കീര്‍ത്തിയോ സ്വര്‍ഗ്ഗമോ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം വേദധര്‍മ്മത്തില്‍ എനിക്ക് വാസനയില്ല. സ്ത്രീസംസര്‍ഗ്ഗംകൊണ്ട് മനുഷ്യന് വിഷയഭോഗത്തില്‍ സുഖം കണ്ടെത്തുന്നു. അതില്ലാത്തപ്പോള്‍ ദുഖവുമായി ഇത്തരം ജീവിതം നയിക്കുന്ന ഒരാള്‍ എങ്ങിനെ ജീവന്മുക്തനാവും?’
ജനകന് പറഞ്ഞു: ‘യജ്ഞത്തിലെ ജന്തുഹിംസ അഹിംസയായി പരിഗണിക്കപ്പെടുന്നു. കാരണം അതില്‍ ആസക്തിയില്ലല്ലോ വിറകാണ് അഗ്നിയില്‍ പുകയുണ്ടാക്കുന്നത്. കനല് മാത്രമാണെങ്കില്‍ പുകയില്ല. യാഗത്തിലെ ഹിംസ രാഗികള്‍ക്ക് ഹിംസയും വിരാഗികള്‍ക്ക് അഹിംസയുമാണ്. ആസക്തിയോ അഹങ്കാരമോ ഇല്ലാതെ ചെയ്യുന്ന കര്‍മ്മങ്ങള്‍ ‘അകര്‍മ്മങ്ങള്‍’ ആണെന്ന് മനസ്സിലാക്കുക. ഗൃഹസ്ഥാശ്രമികള്‍ ചെയ്യുന്നതും ഹിംസയാണ്. എന്നാല്‍ അവരുടെ കര്‍മ്മങ്ങള്‍ അനാസക്തരായി ചെയ്യുന്നതായാല്‍ ജിതേന്ദ്രിയരായ ആ മോക്ഷേച്ഛുക്കള്‍ക്ക് അതഹിംസ തന്നെയാണ്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: