കൊല്ലം: താന്‍ ആര്‍എസ്പിയിലെ പോസ്റ്റര്‍ ഒട്ടിപ്പുകാരനാണെന്ന അസീസിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കോവൂര്‍ കുഞ്ഞുമോന് രംഗത്ത്. താന്‍ പാര്‍ട്ടിക്കാണ് അല്ലാതെ അസീസിനായല്ല പോസ്റ്റര്‍ ഒട്ടിച്ചതെന്നും പാര്‍ട്ടി ഓഫീസില്‍ ചായ വാങ്ങിക്കൊടുക്കാന്‍ നിന്നയാളാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായ അസീസെന്നുമാണ് കുഞ്ഞുമോന്റെ മറുപടി. ആര്‍എസ്പി (എല്‍) ന്റെ ജില്ലാ നേതൃയോഗം വിശദീകരിക്കാന്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം അസീസിനെ അപമാനിച്ചത്. യഥാര്‍ത്ഥ അസീസിനെ പലര്‍ക്കുമറിയില്ല. അദ്ദേഹം കശുവണ്ടി ഫാക്ടറിയില്‍ പരിപ്പ് തൂക്കിനോക്കുന്ന ജോലിക്കാരനായിരുന്നു. ശ്രീകണ്ഠന്‍നായരുടെ കാലത്ത് പാര്‍ട്ടി ഓഫീസില്‍ എത്തി അവര്‍ക്ക് ചായ വാങ്ങി കൊടുക്കുകയായിരുന്നു പിന്നീട് പരിപാടി. അസീസും പ്രേമചന്ദ്രനും പറയുന്നതുപോലെ വഞ്ചന കാട്ടിയ ആളല്ല താന്‍. ആര്‍എസ്പിയുടെ പ്രവര്‍ത്തകരെല്ലാം തനിക്കൊപ്പമുണ്ട്. തെരഞ്ഞെടുപ്പില്‍ അത് വ്യക്തമായി അസീസിനും കൂട്ടര്‍ക്കും മനസിലാക്കികൊടുക്കാമെന്നും കുഞ്ഞുമോന് പറഞ്ഞു. നാളെ വൈകിട്ട് മൂന്നിന് ചിന്നക്കട ജില്ലാ സഹകരണബാങ്ക് ആഡിറ്റോറിയത്തില്‍ ജില്ലാനേതൃയോഗം നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൊല്ലത്തെ പ്രവാസി വ്യവസായിയില്‍ നിന്നും അമ്പത് കോടിയും അഞ്ചുകിലോ സ്വര്‍ണവും വാങ്ങിയാണ് മുന്നണിമാറ്റത്തിന് പ്രേമചന്ദ്രന് കരുക്കള്‍ നീക്കിയതെന്ന് കുഞ്ഞുമോനൊപ്പമുള്ള നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: