കേന്ദ്രസര്‍ക്കാരിന്റെ സമഗ്രമായ ബജറ്റ് ജനതയുടെ സമ്പദ് വ്യവസ്ഥയെ പുഷ്ടിപ്പെടുത്തും. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്. ഗ്രാമീണ ജനതയുടെ സാമ്പത്തിക വികാസത്തിലൂടെ കുടുംബവ്യവസ്ഥയെ ഉയര്‍ത്തി അവസരങ്ങളെ തുറന്നിടുകയും അതുവഴി സാമ്പത്തിക സാമൂഹ്യ വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് വളര്ച്ചയുണ്ടാക്കാനാവുന്ന രീതിയിലാണ് ബജറ്റ് വിഭാവനം ചെയ്തിരിക്കുന്നത്. സ്ത്രീ പുരുഷ അനുപാതത്തിന്റെ കണക്കുവെച്ചിട്ടല്ല ബജറ്റ് പ്ലാന്‍ ചെയ്തിട്ടുള്ളത്. കുടുംബങ്ങളെ ഫോക്കസ് ചെയ്തുകൊണ്ടാണ്.
ഭാരതീയ സങ്കല്പപ്രകാരം സ്ത്രീ കുടുംബത്തിന്റെ നട്ടെല്ലാണ്. അതുകൊണ്ടുതന്നെ കുടുംബങ്ങളുടെ വളര്‍ച്ചയെ ഉള്‍ക്കൊണ്ടുള്ള കുടുംബകേന്ദ്രീകൃതമായ ബജറ്റാണിത്. കാര്‍ഷിക മേഖല സ്ത്രീ കേന്ദ്രീകൃതമാണ്. ഗ്രാമത്തിന്റെ ജീവന് സ്ത്രീകളാണെന്നിരിക്കെ അവരുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിദ്യാഭ്യാസ തൊഴില്‍ മേഖലയിലെ പുതിയ ടെക്നോളജികള്‍ പ്രയോജനപ്പെടുത്തി സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. സ്ത്രീകള്‍ക്ക് ‘സ്റ്റാന്‍ഡ് അപ് ഇന്ത്യ’ പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലും പുതിയ സംരംഭങ്ങളും ലഭിക്കുകവഴി കാര്‍ഷിക മേഖലയില്‍ എന്നപോലെ സ്ത്രീ ശാക്തീകരണത്തിനും കൂടിയുള്ള ക്ഷേമബജറ്റാണ് അരുണ്‍ ജെറ്റ്ലി പ്രഖ്യാപിച്ചിട്ടുള്ളത്.
സ്ത്രീകളുടെ സമ്പൂര്‍ണ്ണ ആരോഗ്യപദ്ധതികളും ബജറ്റില്‍ പ്രത്യേകം ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബത്തിലെ അടിസ്ഥാന സൗകര്യങ്ങളിലൊന്നായ കക്കൂസ് നിര്‍മ്മാണ പദ്ധതിയും സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുവേണ്ടി ട്രെയിനില്‍ വനിതാകോച്ചുകള് മാറിയതുതന്നെ ഭാരതീയ സ്ത്രീകളുടെ മാനത്തിന് പ്രാധാന്യം കല്പ്പിച്ചുകൊണ്ടുതന്നെയാണ്. കാര്‍ഷികമേഖലയെ കാര്യക്ഷമമാക്കുകവഴി സ്ത്രീകള്‍ ഉള്‍പ്പെടെ യുവജങ്ങള്‍ക്ക് വളരെ പ്രതീക്ഷയും ആശ്വാസവും നല്‍കുന്നതാണ് ബജറ്റ്. എപ്ളോയ്മെന്റ് എക്സ്ചേഞ്ച് പരിഷ്കരണം തുടങ്ങി നൈപുണ്യ സെന്ററുകള്‍ കാര്യക്ഷമമാക്കുകവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയും.
ഗ്രാമങ്ങളില്‍ കുടിവെള്ള പദ്ധതി എത്തിക്കുകവഴി സ്ത്രീകളുടെ ജീവിതത്തിന്റെ ആയാസം കുറക്കുവാനും ആരോഗ്യം സംരക്ഷിക്കുവാനും സാധിക്കും. പാവപ്പെട്ട അഞ്ചുകോടി കുടുംബങ്ങളില്‍ പാചകവാതകം കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി എത്തിക്കുമ്പോള്‍ സ്തീകള്‍ക്കാണ് ഇതിന്റെ മുഴുവന്‍ പ്രയോജനവും ലഭിക്കുന്നത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 38500 കോടി രൂപയും അടുത്ത സാമ്പത്തിക വര്‍ഷത്തിനു മുമ്പായി ഒന്നരകോടി കുടുംബങ്ങളില്‍ കുടുംബനാഥയുടെ പേരില്‍ പാചകവാതക മെത്തിക്കുവാനും സ്റ്റാന്‍ഡ് അപ് പദ്ധതിയിലൂടെ അനേകം തൊഴിലും നൂതനസംരംഭങ്ങള്ക്കുവേണ്ടി 500 കോടി രൂപയും അനുവദിക്കുക വഴി ബജറ്റിന്റെ കാതലായ ആശയം എത്തിനില്‍ക്കുന്നത് സ്ത്രീയിലും കുടുംബത്തിലുമാണ്.
തൊഴിലുറപ്പു പദ്ധതിക്കുകീഴില്‍ അഞ്ച് ലക്ഷം കുളങ്ങള്‍ക്കും പത്ത് ലക്ഷം കംമ്പോസ്റ്റ് കുഴികള്‍ക്കും പ്രഖ്യാപനം ഉണ്ടായതുവഴി തൊഴിലുറപ്പ് അംഗങ്ങള്‍ക്കായി ഈ മേഖലയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ഇതുമൂലം 250 തൊഴില്‍ദിനങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. മാത്രമല്ല തൊഴില്‍ സ്ഥിരത ഉണ്ടാവുകയും ചെയ്യും.
(യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് ലേഖിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: