ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെക്കൊണ്ട് പാര്‍ട്ടിക്ക് വലിയ കാര്യമില്ലെന്നു മനസിലായ സാഹചര്യത്തില്‍ കുടുംബത്തില്‍ നിന്നുള്ള അടുത്തയാളായ പ്രിയങ്ക വാദ്രയെ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കമാരംഭിച്ചു. പ്രിയങ്കയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടാന്‍ പ്രമുഖ മാനേജ്മെന്റ് വിദഗ്ധന്‍ പ്രശാന്ത് കിഷോറാണ് നിര്‍ദ്ദേശം വച്ചത്. എന്നാല്‍ ഭര്‍ത്താവ് റോബര് വാദ്രയ്ക്ക് എതിരായ അഴിമതിക്കേസുകളും ആരോപണങ്ങളും പ്രിയങ്കയെയും വേട്ടയാടുമെന്ന ആശങ്കയുമുണ്ട്.
പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്തി നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി രാഹുല്‍ അടുത്തിടെ കിഷോറിനെ കണ്ടിരുന്നു. പാര്‍ട്ടി ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും ആകെത്തളര്‍ന്നു. ആസാം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് പ്രതീക്ഷയില്ല. തമിഴ്നാട്ടില്‍ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയെങ്കിലും ഡിഎംകെപോലും വേരറ്റ നിലയിലാണ്. ഈ സാഹചര്യത്തില്‍ അവിടെയും കാര്യമായി ഒന്നും പ്രതീക്ഷിക്കാനില്ല. ആസാം ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈയിലാണ്. എന്നാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ കഴിയുമെന്ന് അവര്‍ക്ക് യാതൊരു ഉറപ്പുമില്ല. ആസാമില്‍ ലോക്സഭാതെരഞ്ഞെടുപ്പില്‍ ഉജ്വല പ്രകടനം കാഴ്ചവച്ച ബിജെപി നല്ല പ്രതീക്ഷയിലുമാണ്. മാത്രമല്ല ബിജെപി ആസാം ഗണപരിഷത്തുമായി സഖ്യമുണ്ടാക്കി മുന്നേറുകയും ചെയ്തു. ബംഗാളില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കിയത് ഏതെങ്കിലും വിധത്തില്‍ പിടിച്ചുനില്ക്കാന് വേണ്ടിയാണ്. അവിടെ ഇരുകൂട്ടരും തകര്‍ന്ന നിലയിലാണ്. പുതുശേരിയിലും കാര്യം വ്യത്യസ്തമല്ല. അതിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കാനാണ് പദ്ധതി.
2017ലാണ് യുപിയില്‍ തെരഞ്ഞെടുപ്പ്. അതിനുമുന്‍പ് ഒരു നേതാവിനെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വമ്പന്‍ പരാജയം ആവര്‍ത്തിക്കുമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. രാഹുല്‍ അടക്കം പരാജയപ്പെട്ടു. പ്രിയങ്ക പ്രചാരണത്തിന് ഇറങ്ങിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമാണ് പാര്‍ട്ടിക്ക് ഉണ്ടായത്. എങ്കിലും പ്രിയങ്കയെ ഇറക്കി ഒന്നുകൂടി പരീക്ഷിച്ചുനോക്കാനാണ് നീക്കം. 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് വെറും 29 എംഎല്‍എമാര്‍ മാത്രമാണ് ഇപ്പോഴുള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുപിയില്‍ നിന്ന്രണ്ടു പേര് മാത്രമാണ് ജയിച്ചത്, സോണിയയും രാഹുലും. പ്രിയങ്ക ഇറങ്ങിയാലും പാര്‍ട്ടിയുടെ അവസ്ഥ മെച്ചപ്പെടുമെന്ന് പാര്‍ട്ടിക്ക് ഉറപ്പില്ല, പ്രതീക്ഷ മാത്രമാണ് ഉള്ളത്. ഇതുമാത്രമാണ് വഴിയെന്നാണ് പ്രശാന്ത് കിഷോര്‍ പറയുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: