കൊച്ചി: വ്യവസായ തലസ്ഥാനമായ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമുഖരെ അണിനിരത്താനില്ലാതെ സിപിഎം. ഭരണം പിടിക്കുമെന്ന് അവകാശപ്പെടുന്ന പാര്‍ട്ടിക്ക് എറണാകുളത്ത് പോര്‍ക്കളത്തിലിറങ്ങാന്‍ ജനകീയനേതാക്കള്‍ ഇല്ല.
ജില്ലയില്‍ സിപിഎമ്മിന് നേതാക്കള്‍ ഏറെയുണ്ടെങ്കിലും ജനകീയരും പൊതുസമ്മതരുമായ നേതാക്കള്‍ ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ടുതന്നെ ചില മണ്ഡലങ്ങളില്‍ സ്വതന്ത്രരെ തേടി നേതൃത്വം ഇറങ്ങിയിരിക്കുകയാണ്. എറണാകുളം, കളമശ്ശേരി, തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, ആലുവ, പിറവം മണ്ഡലങ്ങളിലാണ് പൊതുസമ്മതരായ നേതാക്കള്‍ ഇല്ലാതെ സിപിഎം നേതൃത്വം പ്രതിസന്ധിയിലായത്.
എറണാകുളത്ത് ഹൈബി ഈഡനെതിരെ ആരെ മത്സരിപ്പിക്കണമെന്നതാണ് പ്രധാന വെല്ലുവിളി. സിപിഎം പ്രവര്‍ത്തകനല്ലെങ്കിലും കഴിഞ്ഞതവണ ഡോ. സെബാസ്റ്റിയന് പോളിനെ പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. ഇക്കുറി എറണാകുളത്ത് മത്സരിക്കാനില്ലെന്ന് സെബാസ്റ്റിയന് പോള്‍ അറിയിച്ചതായി പറയുന്നു. മുന്‍ നഗരസഭാ കൗണ്‍സിലറും ജില്ലാ കമ്മറ്റിയംഗവുമായ അഡ്വ. അനില്‍കുമാറിനെ ഹൈബിക്കെതിരെ മത്സരിപ്പിക്കാനാണ് സിപിഎം ഇപ്പോള്‍ ആലോചിക്കുന്നത്. അനില്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ ലത്തീന്‍ കത്തോലിക്കാക്കാരനല്ലാത്ത ഒരാളെ എറണാകുളത്ത് മത്സരിപ്പിച്ചെന്ന് വരുത്തിത്തീര്‍ക്കാനും സിപിഎം ലക്ഷ്യമിടുന്നുണ്ട്. എറണാകുളം മണ്ഡലം ഇതുവരെ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന് തീറെഴുതിയിരിക്കുകയായിരുന്നു.
ബാര്‍കോഴ വിവാദത്തില്‍പ്പെട്ട് ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് തൃപ്പൂണിത്തുറ. മന്ത്രി കെ. ബാബുതന്നെയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ബാബു ആറാംതവണയാണ് തൃപ്പൂണിത്തുറയില്‍നിന്നും ജനവിധി തേടുന്നത്.
ടി.കെ. രാമകൃഷ്ണന് മൂന്നുതവണയും വിശ്വനാഥമേനോന് ഒരുതവണയും മത്സരിച്ച് വിജയിച്ച മണ്ഡലമാണ് തൃപ്പൂണിത്തുറ. ജില്ലാ സെക്രട്ടറി പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വം ആദ്യം ആലോചിച്ചത്. എന്നാല്‍ രാജീവിന് തൃപ്പൂണിത്തുറയില്‍ മത്സരിക്കാന്‍ താല്പര്യമില്ല. കാരണം മണ്ഡലത്തില്‍ ഉടലെടുത്തിട്ടുള്ള പുതിയ രാഷ്ട്രീയ സാഹചര്യംതന്നെ. ബിജെപി മണ്ഡലത്തില്‍ നിര്‍ണായകശക്തിയായി വളര്‍ന്നിരിക്കുകയാണ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തൃപ്പൂണിത്തുറ നഗരസഭയില്‍ 13 കൗണ്സലംഗങ്ങളുമായി ബിജെപി പ്രതിപക്ഷസ്ഥാനത്താണ്. അതുകൊണ്ടുതന്നെ വിജയം ഉറപ്പുള്ള സീറ്റില്‍ മത്സരിക്കണമെന്നാണ് രാജീവിന്റെ താല്പര്യമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
എസ്. ശര്‍മ്മയെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാനും നീക്കമുണ്ട്. ശര്‍മ്മയെ വൈപ്പിനില്‍നിന്നും മാറ്റി തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാന്‍ പിണറായിപക്ഷമാണ് കരുക്കള്‍ നീക്കുന്നത്. ശര്‍മ്മയെ ബാബുവിനെതിരെ മത്സരിപ്പിക്കുന്നതിലൂടെ ബാബു, ശര്‍മ്മ, വി.ഡി. സതീശന് അച്ചുതണ്ട് പൊളിച്ചടക്കാനും പിണറായി പക്ഷം ലക്ഷ്യവെക്കുന്നുണ്ട്.
മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരെ കളമശ്ശേരിയില്‍ സ്ഥാനാര്‍ത്ഥിക്കായി സിപിഎം നെട്ടോട്ടത്തിലാണ്. കഴിഞ്ഞതവണ വിഎസ് പക്ഷക്കാരനും സിഐടിയു നേതാവുമായ കെ. ചന്ദ്രന്‍പിള്ളയെയാണ് കളമശ്ശേരിയില്‍ മത്സരിപ്പിച്ചത്. ഡിവൈഎഫ്ഐ നേതാവ് സക്കീര്‍ ഹുസൈന്റെ പേരാണ് ഇപ്പോള്‍ കളമശ്ശേരിയിലേക്ക് പരിഗണിക്കുന്നത്. കൊച്ചിയില്‍ എം.സി. ജോസഫൈനെയും തൃക്കാക്കരയില്‍ എറണാകുളം മുന്‍ ഏരിയാ കമ്മറ്റി സെക്രട്ടറി കെ.എന്‍. ഉണ്ണികൃഷ്ണനെയും ആലുവയില്‍ ഏരിയാ സെക്രട്ടറി സലീമിനെയുമാണ് പാര്‍ട്ടി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: