പത്തനംതിട്ട: സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി വികസന വിരോധികളാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പത്തനംതിട്ടയില്‍ യുഡിഎഫ് ജില്ലാ പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമ രാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ നയം. സംസ്ഥാനത്തുണ്ടായിട്ടുള്ള രാഷ്ട്രീയ സംഘട്ടനങ്ങളിലെല്ലാം സിപിഎം പ്രതിസ്ഥാനത്താണ്. അഴിമതി ആരുചെയ്താലും ശിക്ഷിക്കപ്പെടണം. എന്നാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വികസന പ്രവര്‍ത്തനങ്ങളെ ഇടതുപക്ഷം തടയാന്‍ ശ്രമിക്കുകയായിരുന്നു.
ഇതെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. വികസനത്തിനൊപ്പം കരുതലിനും പ്രാധാന്യം നല്‍കിയാണ് തന്റെ ഗവണ്മെന്റ് അഞ്ചുവര്‍ഷക്കാലം കേരളം ഭരിച്ചതെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടു. വന്‍കിട വികസനപദ്ധതികള്‍ ഓരോന്നും സമയബന്ധിതമായി നടപ്പാക്കാനും വികസനം നഗരങ്ങളില്‍ മാത്രം ഒതുങ്ങാതെ ഗ്രാമങ്ങളിലേക്ക് എത്തിക്കാനും കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് ജില്ലാ ചെയര്മാന് വിക്ടര്‍ ടി. തോമസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, മന്ത്രി അടൂര്‍ പ്രകാശ്, ആന്റോ ആന്റണി എംപി, കെ. ശിവദാസന്‍നായര്‍ എംഎല്‍എ, പന്തളം സുധാകരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: