ആലപ്പുഴ: പൊതുവേദിയില്‍ മുതിര്‍ന്ന നേതാവ് ജി. സുധാകരന് എംഎല്‍എയുടെ അവഹേളനത്തിനിരയായ സിപിഎം വനിതാ നേതാവ് പാര്‍ട്ടിവിട്ടു. അമ്പലപ്പുഴ തോട്ടപ്പള്ളി കൊട്ടാരവളവ് ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷന് ഏരിയാ കമ്മറ്റിയംഗവുമായ ഉഷാ സാലിയാണ് പാര്‍ട്ടി വിട്ടതായി അറിയിച്ചത്.
സുധാകരന്റെ നടപടിക്കെതിരെ പാര്‍ട്ടി കേന്ദ്രകമ്മറ്റി, സംസ്ഥാന കമ്മറ്റി, ജില്ലാ കമ്മറ്റി, പ്രതിപക്ഷ നേതാവ്, മറ്റ് പ്രമുഖ നേതാക്കള്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് 25 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള താന്‍ സിപിഎം വിടാന്‍ തയ്യാറായതെന്ന് ഉഷ പറഞ്ഞു.
കഴിഞ്ഞ 28ന് റോഡ് ഉദ്ഘാടനത്തിനെത്തിയ സുധാകരന് മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും ജനപ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഉഷയെ അവഹേളിക്കുകയായിരുന്നു. മാനസിക പീഡനത്തെത്തുടര്‍ന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് ഉഷ വേദിവിട്ടിറങ്ങിയത്. മൈക്കിലൂടെയായിരുന്നു സുധാകരന്റെ അവഹേളന പ്രസംഗം. പുറക്കാട് പഞ്ചായത്തംഗം ആര്. സുനി സ്വാഗതം പറയുന്നതിനിടെ സുധാകരന് പ്രസംഗം തടസ്സപ്പെടുത്തി മൈക്ക് കയ്യിലെടുക്കുകയും അവഹേളന പ്രസംഗം നടത്തുകയുമായിരുന്നു.
ജി. സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ ഉഷ അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫിലെ അംഗമായിരുന്നു. സ്റ്റാഫിലുണ്ടായിരുന്നപ്പോള്‍ ശമ്പളം വാങ്ങിവിഴുങ്ങിയെന്ന പരാമര്‍ശവും നിരവധി ആക്ഷേപങ്ങളും ചൊരിഞ്ഞ സുധാകരന് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ ഉഷ ശ്രമിച്ചെന്നും കുറ്റപ്പെടുത്തി. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ഉച്ചഭാഷിണിയിലൂടെ വിളിച്ചുപറഞ്ഞു. സുധാകരന്റെ അവഹേളനത്തിനെതിരെ ‘ഞാന്‍ പൊരുതണോ? മരിക്കണോ?’ എന്ന തലക്കെട്ടില്‍ ഉഷ പ്രസ്താവന പുറത്തിറക്കി.
സ്ത്രീകളോടും സാധാരണ ജനങ്ങളോടും ഒരു കമ്യൂണിസ്റ്റു കാരന് എങ്ങിനെയാണ് പെരുമാറേണ്ടതെന്ന് പാര്‍ട്ടി പ്ലീനമോ, കേന്ദ്ര കമ്മറ്റിയോ, പോളിറ്റ് ബ്യൂറോയോ ചര്‍ച്ച തുടരട്ടെ. എന്നാല്‍ ജി. സുധാകരനെപ്പോലുള്ളവരെ നേര്‍വഴിയിലാക്കാന്‍ കഴിയില്ല. നിരവധി സഖാക്കളെ സുധാകരന് ശത്രുപാളയത്തിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്. അഴിമതിക്കാര്‍ക്കും സുധാകരനെ പ്രീണിപ്പിക്കുന്നവര്‍ക്കും നേതാക്കളുടെ കോലം കത്തിക്കുന്നവര്‍ക്കും മാത്രമേ പാര്‍ട്ടിയില്‍ നിലനില്പുള്ളൂവെന്നും ഉഷ കുറ്റപ്പെടുത്തുന്നു.
സുധാകരന് മന്ത്രിയായിരുന്നപ്പോള്‍ താന്‍ വാങ്ങി വിഴുങ്ങിയെന്നുപറയുന്ന ശമ്പളത്തില്‍ നിന്നും മാസാമാസം പാര്‍ട്ടിയുടെ കേന്ദ്ര കമ്മറ്റിക്കുവരെ ലെവി കൊടുത്തിരുന്നു. ഇപ്പോള്‍ ലഭിക്കുന്ന പെന്‍ഷന്റെ വിഹിതവും പാര്‍ട്ടിക്കു നല്‍കുന്നുണ്ട്. എന്റെ മകളുടെ കല്യാണത്തിന് 500 രൂപ സംഭാവന തന്നത് അഞ്ചുലക്ഷം തന്നുവെന്ന് തോന്നുന്ന മട്ടില്‍ വിളിച്ചു പറഞ്ഞത് മാധ്യമങ്ങളില്‍ വരാതിരുന്നത് പാര്‍ട്ടിയുടെ ഭാഗ്യമാണെന്നും ഉഷ പറഞ്ഞു.
ഉച്ചഭാഷിണിയിലൂടെ വ്യക്തിപരമായി ആക്ഷേപിച്ചതുകൂടാതെ തന്റെ കുടുംബത്തെയും വിവാഹം ചെയ്തു വിട്ട മകളെപ്പോലും അപമാനിച്ചു സംസാരിക്കാന്‍ സുധാകരന് തയ്യാറായി. സുധാകരനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വധ ഭീഷണിവരെയുണ്ട്.സുധാകരന്റെ അപമാനമേറ്റുവാങ്ങിയ താന്‍ ജീവനൊടുക്കണമെന്നുവരെ ചിന്തിച്ചിരുന്നുവെന്നും ഉഷ പറയുന്നു. ഉഷയുടെ ഭര്‍ത്താവ് സാലി സിപിഎം ലോക്കല്‍ കമ്മറ്റിയംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: