മിര്‍പൂര്‍: ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റിന്റെ ഫൈനലില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം. ഒരു മത്സരവും തോല്‍ക്കാതെയാണ് ഇന്ത്യ ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. അതേസമയം ബംഗ്ലാദേശാകട്ടെ പ്രാഥമിക റൗണ്ടില്‍ ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്തു.
ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ രണ്ടാം തവണ ഫൈനലില്‍ കൡക്കുന്ന ബംഗ്ലാദേശിന്റെ ലക്ഷ്യം ആദ്യ കിരീടമാണ്. എന്നാല്‍ ട്വന്റി 20യുടെ ചരിത്രത്തില്‍ ബംഗ്ലാദേശിന് ഇന്ത്യയെ കീഴടക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഇത് തിരുത്തുക എന്ന ലക്ഷ്യവും ബംഗ്ലാ കടുവകള്‍ക്കുണ്ട്. ഒപ്പം സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന കാല്‍ലക്ഷത്തോളം കാണികളുടെ പിന്തുണയോടെയായിരിക്കും ബംഗ്ലാദേശ് ഇറങ്ങുക. ഒന്‍പതാം ഫൈനല്‍ കളിക്കുന്ന ടീം ഇന്ത്യ ആറാം കിരീടമാണ് സ്വപ്നം കാണുന്നത്. ഏഷ്യാകപ്പില്‍ കിരീടം നേടാന്‍ കഴിഞ്ഞാല്‍ ഈ മാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ആത്മവിശ്വാസത്തോടെ കളിക്കാന്‍ ഇന്ത്യക്ക് കഴിയുകയും ചെയ്യും. 2010-ല്‍ ശ്രീലങ്കയില്‍ നടന്ന ഏഷ്യാകപ്പിനുശേഷം ഇന്ത്യയുടെ ആദ്യ ഫൈനല്‍ പ്രവേശനമാണ് ഇത്തവണത്തേത്. ബംഗ്ലാദേശ് 2012-ലാണ് ഇതിന് മുന്‍പ് ഏഷ്യാകപ്പിന്റെ ഫൈനലില്‍ കളിച്ചത്.
മികച്ച ഓള് റൗണ്ട് പ്രകടനത്തോടെയാണ് ടീം ഇന്ത്യ ഏഷ്യാ കപ്പിന്റെ ഫൈനലില്‍ എത്തിയിരിക്കുന്നത്. എങ്കിലും ബാറ്റിങ്ങില്‍ ചില പ്രശ്നം അലട്ടുന്നുണ്ട്. പ്രത്യേകിച്ചും ഓപ്പണര്‍ ശിഖര്‍ ധവാന്റെയും ട്വന്റി 20 സ്പെഷ്യലിസ്റ്റ് സുരേഷ് റെയ്നയുടെയും ഫോമില്ലായ്മ. ഏറെ നാളുകളായി ഇരുവരുടെയും ബാറ്റില്‍ നിന്ന് മികച്ചൊരു ഇന്നിങ്സ് പിറന്നിട്ട്. അതേസമയം യുവരാജ് സിങ് ഫോം വീണ്ടെടുത്തത് ഇന്ത്യന്‍ ക്യാമ്പില്‍ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. ഓപ്പണര്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയുമാണ് ഏറ്റവും ഫോമിലുള്ള ബാറ്റ്സ്മാന്മാര്. ബംഗ്ലാദേശിനെതിരെ ട്വന്റി 20യില്‍ ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ രോഹിത് ശര്‍മ്മയുടെ പേരിലാണ്. ഏഷ്യാകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ നേടിയ 83 റണ്‍സ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ബൗളര്‍മാരുടെ മികവിലായിരുന്നു ഇന്ത്യ വിജയം നേടിയിരുന്നത്. ആശിഷ് നെഹ്റ, ജസ്പ്രീത് ബൂംമ്റ, ഹാര്‍ദിക് പാണ്ഡ്യ എന്നീ പേസര്‍മാര്‍ക്കൊപ്പം അശ്വിനും രവീന്ദ്ര ജഡേജയും ഒത്തുചേരുമ്പോള്‍ മത്സരത്തില്‍ ഇന്ത്യക്കുതന്നെയാണ് മുന്‍തൂക്കം. യുഎഇക്കെതിരായ അവസാന മത്സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട നെഹ്റയും അശ്വിനും ജഡേജയും ഇന്ന് ഫൈനലില്‍ തിരിച്ചെത്തും.
ഏറെ സമ്മര്‍ദ്ദത്തോടെയാണ് ബംഗ്ലാദേശ് ഇന്ന് ഇന്ത്യക്കെതിരായ കിരീടപ്പോരാട്ടത്തില്‍ ഇറങ്ങുക. ഇന്ത്യക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കരുത്തരായ ശ്രീലങ്കയെയും പാക്കിസ്ഥാനെയും ദുര്‍ബലരായ യുഎഇയെയും തകര്‍ത്താണ് ബംഗ്ലാദേശിന്റെ വരവ്. പൊരുതാന്‍ മനസ്സുള്ള ഒരുപറ്റം യുവതാരങ്ങളും പരിചയസമ്പന്നരുമടങ്ങിയതാണ് ബംഗ്ലാ നിര. തമിം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, സാബിര്‍ റഹ്മാന്, ഷാക്കിബ് അല്‍ ഹസ്സന്, മുഷ്ഫിഖര്‍ റഹിം, മഹ്മദുള്ള എന്നിവരടങ്ങുന്ന ബാറ്റിങ് നിര കരുത്തുറ്റതുന്നെയാണ്. എന്നാല്‍ പലപ്പോഴും ഇവര്‍ സ്ഥിരത പ്രകടിപ്പിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം വൈസ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസ്സന് പരിക്കേറ്റതാണ് ബംഗ്ലാദേശിശന അലട്ടുന്നത്. ഷക്കിബ് ഇന്ന് കളിച്ചില്ലെങ്കില്‍ അത് ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പ്. ബൗളിങ് കുന്തമുന അല്‍-അമിന്‍ ഹൊസൈനും തസ്കിന് അഹമ്മദും. ഒപ്പം അരാഫത്ത് സണ്ണിയും മഷ്റഫെ മൊര്‍താസയും ഏത് ബാറ്റിങ് നിരയെയും എറിഞ്ഞുതകര്‍ക്കാന്‍ കഴിവുള്ളവരും.
സമീപകാലത്തെ പ്രകടനം വച്ചു നോക്കുമ്പോള്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍കൈ. 2014 ജനുവരി മുതല്‍ ഇതുവരെ 18 ട്വന്റി 20 മത്സരങ്ങള്‍ ഇന്ത്യ കളിച്ചു. ഇതില്‍ 13 എണ്ണത്തിലും വിജയിച്ചപ്പോള്‍ പരാജയപ്പെട്ടത് അഞ്ചെണ്ണത്തില്‍ മാത്രം. ബംഗ്ലദേശ് 14 മല്‍സരങ്ങള്‍ കളിച്ചപ്പോള്‍ നാലെണ്ണത്തില്‍ മാത്രമാണ് ജയിച്ചത്. ഒന്‍പതു മല്‍സരങ്ങളില്‍ തോറ്റു. ഈ വര്‍ഷം ഇന്ത്യ 10 മല്‍സരങ്ങളില്‍ കളിച്ചു. ഒന്‍പതെണ്ണം ജയിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. അടുത്തിടെ ശ്രീലങ്കക്കെതിരെ പൂനെയില്‍. ഇതില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പര തൂത്തുവാരലും ശ്രീലങ്കക്കെതിരായ പരമ്പര വിജയവും ഉള്‍പ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: