ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതികള്‍ നല്‍കാനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും വാഹനം, മൈക്ക് എന്നിവയ്ക്ക് അനുമതി തേടാനും ഓണ്‍ലൈന്‍ സംവിധാനം. നിലവിലുള്ള സംവിധാനങ്ങള്‍ അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് പുതിയ ഓണ്‍ലൈന്‍ സംവിധാനം കമ്മിഷന് കേരളത്തില്‍ പരീക്ഷിക്കുന്നത്.
‘ഇ-പരിഹാരം’, ‘ഇ-അനുമതി’, ‘ഇ-വാഹനം’ എന്നീ സോഫ്റ്റ്വെയറുകള് ഉപയോഗിച്ചാണ് ഓണ്‍ലൈന്‍ സംവിധാനമൊരുക്കിയിട്ടുള്ളത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പരാതിയോ നിര്‍ദ്ദേശങ്ങളോ തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കാനുണ്ടെങ്കില്‍ ‘ഇ-പരിഹാരം’ വഴി ഓണ്‍ലൈനായി നല്‍കാം. നേരിട്ട് ലഭിക്കുന്ന പരാതികളും ഇതില്‍ ചേര്‍ക്കാം.
‘ഇ-അനുമതി’ സോഫ്റ്റ്വെയര് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കുമാണ് ഉപയോഗിക്കാവുന്നത്. യോഗങ്ങളും പ്രകടനങ്ങളും നടത്തുന്നതിനും മൈക്കിനും വാഹനത്തിനും അനുമതിക്കും ഈ സോഫ്റ്റ്വെയര് ഉപയോഗിക്കാം. ഇതിനുള്ള ഫോമുകളും സൈറ്റില്‍ ലഭിക്കും. ‘ഇ- വാഹനം’ എന്ന സോഫ്റ്റ്വെയര് തെരഞ്ഞെടുപ്പ് കമ്മിഷനു മാത്രമായുള്ളതാണ്. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ വാഹനങ്ങളുടെ വിവരങ്ങളാണ് ഇതിലുള്ളത്.
അക്ഷയകേന്ദ്രങ്ങള്‍ വഴി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഇ-സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. 10 രൂപയാണ് ചാര്‍ജ്. പരാതി സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യാന്‍ സൗകര്യമുണ്ട്. ഒപ്പം ഫോട്ടോ, വീഡിയോ എന്നിവയും അപ്ലോഡ് ചെയ്യാം.
സോഫ്റ്റവെയറുകള് പരിചയപ്പെടുത്തുന്നതിനായി വരണാധികാരികള്‍, ഉപവരണാധികാരികള്‍, ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍ എന്നിവര്‍ക്കായി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ആര്. ഗിരിജ ഉദ്ഘാടനം ചെയ്തു. പരിശീലന പരിപാടിയുടെ നോഡല്‍ ഓഫീസര്‍ എ. അബ്ദുള്‍ റഷീദ്, ഐ.ടി. മിഷന് പ്രതിനിധി എബിന്, എസ്. ഷിബു എന്നിവര്‍ ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: