കൊച്ചി: കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷ(കേപ്പ്) നില് മാനദണ്ഡങ്ങള്‍ അട്ടിമറിച്ച് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. സ്ഥിരനിയമനത്തിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനിരിക്കെ നടത്തിയ രാഷ്ട്രീയ നിയമനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹകരണ മന്ത്രി സി.എന്‍.ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും നടത്തിയ ഒത്തുകളിക്ക് കനത്ത തിരിച്ചടിയാണ് കോടതി നടപടി. ഇതിനിടെ രാഷ്ട്രീയ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കേപ്പിന് കീഴിലുള്ള ആലപ്പുഴ സാഗര ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ രാജി വെച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ‘ജന്മഭൂമി’യാണ് സ്ഥിരനിയമനത്തിലെ ഒത്തുകളി വാര്‍ത്തയാക്കിയത്. 59 താല്കാലിക ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തി ഉത്തരവിറക്കിയത്.
ഇതില്‍ 45 സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടപ്പോള്‍ 14 കോണ്‍ഗ്രസുകാര്‍ മാത്രമാണുള്ളത്. 16 തസ്തികകളിലെ ഒഴിവുകളിലേക്ക് പരീക്ഷയും അഭിമുഖവും കഴിഞ്ഞപ്പോഴാണ് തിരക്കിട്ട് താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. സംസ്ഥാന സര്‍ക്കാര്‍, കേപ്പ് ഡയറക്ടര്‍, സഹകരണ സംഘം രജിസ്ട്രാര്‍ എന്നിവരെയും അസിസ്റ്റന്റ് ഗ്രേഡ് 2 നിയമനം ലഭിച്ച 13 താല്കാലിക ജീവനക്കാരെയും പ്രതിസ്ഥാനത്ത് നിര്‍ത്തിയാണ് ഏതാനും ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയ 13 സ്ഥിരനിയമനങ്ങള്‍ മൂന്ന് മാസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതിയുടെ അന്തിമ ഉത്തരവ് വരുന്നത് വരെ മറ്റ് നിയമനങ്ങള്‍ക്ക് നിയമന ഉത്തരവ് നല്‍കരുതെന്നും നിര്‍ദ്ദേശമുണ്ട്. നിയമനങ്ങളില്‍ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതില്‍ പ്രതിഷേധിച്ച് സാഗര ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റര്‍ രാജിവെച്ചതും സര്‍ക്കാരിന് തിരിച്ചടിയായി.
ഡോ.ജുനൈദ് റഹ്മാനാണ് കഴിഞ്ഞ ദിവസം കേപ്പ് ഡയറക്ടര്‍ക്ക് രാജിക്കത്ത് നല്‍കിയത്.
താല്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതില്‍ സാഗര ആശുപത്രിയിലുള്ള ഒരാള്‍പ്പോലും ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ ഡോ.ജുനൈദ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്ന ഹെഡ് നഴ്സിന് നഴ്സിംഗ് സൂപ്രണ്ടായി സ്ഥാനക്കയറ്റം നല്കി. നേരത്തെയുണ്ടായിരുന്ന നഴ്സിംഗ് സൂപ്രണ്ടിനെ പിരിച്ചു വിട്ടായിരുന്നു ഇത്. സാഗര ആശുപത്രിയിലെ താല്കാലിക ജീവനക്കാരും സ്ഥിരനിയമനത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: