സമാജത്തിനുവേണ്ടി മുഴുവന്‍ സമയവും ഉഴിഞ്ഞുവെച്ചുള്ള ഒരു വ്യക്തിയുടെ വേര്‍പാടാണ് ജിയുടെ നിര്യാണം മൂലം സംഭവിച്ചത്. ഒരു പുരുഷായുസ്സുമുഴുവന്‍ അഹോരാത്രം സേവിക്കുക എന്നുള്ളത് അപൂര്‍വം ചിലര്‍ക്കുമാത്രം കഴിയുന്ന സിദ്ധിയാണ്. അത്തരത്തിലൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. മാതൃകാ സ്വയംസേവകനായിരുന്ന അദ്ദേഹം നിരവധി ആളുകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും വഴികാട്ടികൂടിയായിരുന്നു. തൃശൂര്‍ ജില്ലയിലെ സംഘപ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നല്കിയ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. പ്രായമേറെയായിട്ടും അവസാന നിമിഷം വരെ സംഘത്തിനുവേണ്ടി അദ്ദേഹം ജീവിച്ചു. ജിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
പി.ഇ.ബി. മേനോന് (പ്രാന്ത സംഘചാലക്)
പുതു തലമുറയ്ക്ക് പ്രേരണയായ ജീവിതം
ജി. മഹാദേവന്റെ വിയോഗം സംഘപ്രസ്ഥാനങ്ങള്‍ക്ക് വലിയ നഷ്ടമാണ്. സംഘ ആദര്‍ശം ജീവിതത്തില്‍ പകര്‍ത്തി പതിറ്റാണ്ടുകളോളം അദ്ദേഹം തൃശൂരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി. പുതിയ തലമുറക്ക് അദ്ദേഹത്തിന്റെ ജീവിതം പ്രേരണയാണ്.
പി.ആര്. ശശിധരന് (പ്രാന്തപ്രചാരക്)
ജീവിതത്തില്‍ എത്ര ഉയരത്തിലെത്തുമ്പോഴും ഒരു സ്വയംസേവകന് പാലിക്കേണ്ട നിഷ്ഠകള്‍ മാതൃകാപരമായി പുലര്‍ത്തിയ ആളാണ് ജി. മഹാദേവന്. അദ്ദേഹത്തിന്റെ ജീവിതം എക്കാലത്തും സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണയും മാതൃകയുമാണ്.
എ. ഗോപാലകൃഷ്ണന് (സീമാ ജാഗരണ്‍ ദേശീയ സംയോജക്)
ആയുസ്സു മുഴുവന്‍ സംഘത്തിന് വേണ്ടി സമര്‍പ്പിച്ച ജിയുടെ നിര്യാണം സംഘത്തെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ്. തൃശ്ശിവപേരൂരിലെ ഹൈന്ദവ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലിരുന്ന് വികാസത്തിന് വേണ്ടി അനവരതം പ്രയത്നിച്ച അദ്ദേഹം സംഘത്തിന്റെ ജില്ലയിലെ മേല്‍വിലാസമായിരുന്നു. സേവാപ്രവര്‍ത്തനങ്ങളും പൂങ്കുന്നം വിദ്യാനികേതനും പേരാമംഗലം സ്കൂളും അദ്ദേഹത്തിന്റെ നിത്യസ്മാരകമായി എന്നെന്നും നിലകൊള്ളും.
പി.എന്‍. ഈശ്വരന് (പ്രാന്ത സഹകാര്യവാഹ്)
സംഘകുടുംബത്തിലെ കാരണവരായ ജി. മഹാദേവന് പ്രവര്‍ത്തകരുടെ പ്രേരണാകേന്ദ്രമായിരുന്നു. തൃശ്ശിവപേരൂരിലെ സാമൂഹ്യ ജീവിതത്തിലെ നിറസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. ഔദ്യോഗിക തലത്തിലും സംഘപ്രവര്‍ത്തനരംഗത്തും ആദര്‍ശ ജീവിതത്തിന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ജി. മഹാദേവന്റെ ഓര്‍മ്മകള്‍ എന്നും പ്രേരണാദായകമാണ്.
വി.കെ. വിശ്വനാഥന് (പ്രാന്ത കാര്യകാരി സദസ്യന്‍)
കാക്കിനിക്കര്‍ ധരിച്ച ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ ഞാന്‍ ആദ്യമായി കാണുന്നത് ജി. മഹാദേവനിലൂടെയാണ്. ആര്‍എസ്എസ്സിനെക്കുറിച്ച് അതുവരെ ഉണ്ടായിരുന്ന ധാരണകള്‍ ജി. മഹാദേവന് തിരുത്തുകയായിരുന്നു. ഒരു സുഹൃത്ത് എന്നതിലുപരി അടുത്ത ബന്ധു നഷ്ടപ്പെട്ടദുഃഖമാണ് മഹാദേവന്റെ വിയോഗം സൃഷ്ടിക്കുന്നത്. തൃശൂരിന് ഇത് വലിയ നഷ്ടമാണ്.
തേറമ്പില്‍ രാമകൃഷ്ണന് എംഎല്‍എ
ആശയപരമായി വ്യത്യസ്ത തലങ്ങളിലായിരുന്നുവെങ്കിലും തൃശൂരിലെ പല കാര്യങ്ങളിലും ജി. മഹാദേവനുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഉത്തമനായ ഒരു മനുഷ്യനും നല്ല സുഹൃത്തുമായിരുന്നു അദ്ദേഹം. ജി. മഹാദേവന്റെ വേര്‍പാട് ഉറ്റബന്ധുവിനെ നഷ്ടപ്പെട്ട പ്രതീതിയാണ് സൃഷ്ടിക്കുന്നത്.
സി.എന്‍. ബാലകൃഷ്ണന്, സഹകരണ വകുപ്പ് മന്ത്രി
പരിചയപ്പെടുന്ന ആരേയും സ്നേഹംകൊണ്ട് കീഴടക്കിയ മഹദ് വ്യക്തിയായിരുന്നു ജി. നന്മയുടേയും സ്നേഹത്തിന്റേയും ത്യാഗത്തിന്റേയും അര്‍പ്പണ മനോഭാവത്തിന്റേയും ഉദാത്ത മാതൃകയായിരുന്നു. സംഘപ്രസ്ഥാനങ്ങള്‍ക്ക് എന്നും ഒരു വഴികാട്ടിയായിരുന്നു അദ്ദേഹം.
വി. ഉണ്ണികൃഷ്ണന്, (ഫെറ്റോ സംസ്ഥാന പ്രസിഡന്റ)്
ജീവിതകാലം പൂര്‍ണമായും സംഘ സ്വയംസേവകന് എന്ന നിലയില്‍ മാതൃകാപരമായി ജീവിച്ചയാളാണ് ജി. മഹാദേവന്. തന്റെ കുടുംബത്തേയും സംഘകുടുംബമാക്കാന് അദ്ദേഹം ശ്രദ്ധ വെച്ചിരുന്നു. ജി. മഹാദേവന്റെ നിര്യാണം കേരളത്തിലെ ഹൈന്ദവ പ്രസ്ഥാനങ്ങള്‍ക്കെല്ലാം വലിയ നഷ്ടമാണ്.
പി.പി. മുകുന്ദന് (ബിജെപി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി)
ജി എന്ന ജീവിതമാതൃക
ജി എന്നറിയപ്പെട്ടിരുന്ന ജി. മഹാദേവന് ഇല്ലാത്ത തൃശൂരിന്റെ സാമൂഹ്യ-സാംസ്കാരിക അവസ്ഥയെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമാണ്. ആര്‍എസ്എസിന്റെ തൃശൂരിലെ പ്രവര്‍ത്തനം ആരംഭിച്ച കാലത്തെ ആദ്യ സ്വയംസേവകരില്‍ ഒരാളായിരുന്നു അദ്ദേഹം. അന്നുമുതല്‍ ജീവിതാവസാനംവരെ നിരന്തരമായ, സജീവ സംഘപ്രവര്‍ത്തകനായിരുന്ന ഒരു ആദര്ശവാദിയെയാണ് മഹാദേവന്ജിയുടെ വേര്‍പാടിലൂടെ നഷ്ടമായിരിക്കുന്നത്.
മുഖ്യശിക്ഷകന്‍ എന്ന നിലയില്‍നിന്ന് ജില്ലാ സംഘചാലകന് വരെയുള്ള ചുമതലകളില്‍ അദ്ദേഹം സക്രിയമായിരുന്നു. അവസാന ഘട്ടത്തില്‍ പ്രായവും ശാരീരിക പ്രശ്നങ്ങളും മൂലം തൃശൂര്‍ മഹാനഗരത്തിന്റെ സംഘചാലകന് എന്ന സ്ഥാനം, ഉത്തരവാദിത്തം പൂര്‍ണ്ണമായും നിറവേറ്റാനാവില്ലെന്ന് അറിയിച്ച്, സ്വയം ഒഴിയുകയായിരുന്നു. എങ്കിലും ഒരു സാധാരണ സ്വയംസേവകന് എന്ന നിലയില്‍ എല്ലാ പരിപാടികളിലും തുടര്‍ന്നും സംബന്ധിച്ചിരുന്നു.
പേരാമംഗലം, ചേര്‍പ്പ് എന്നീ ഹൈസ്കൂളുകളുടെ പ്രവര്‍ത്തനം വേണ്ടതരത്തില്‍ മുന്നോട്ടു പോകാന്‍ അതിന്റെ നടത്തിപ്പുകാര്‍ക്ക് കഴിയാതെവന്നപ്പോള്‍ അതിന്റെ സംരക്ഷണത്തിനുള്ള സംഘടനത്തിന് ജി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
ധനലക്ഷ്മി ബാങ്കിലെ ഒരു സാധാരണ ജീവനക്കാരനായി ആരംഭിച്ച് തന്റെ ഒദ്യോഗിക ജീവിതത്തില്‍, കഠിന പരിശ്രമവും ആത്മാര്‍ത്ഥതയും വഴി ഉന്നത പദവിയിലേക്കുയര്‍ന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ പൂര്‍ണ്ണമായും സംഘ കുടുംബമാക്കി. ജാതി-മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളോടും ഇടപഴകി, ആത്മാര്‍ത്ഥമായ സ്നേഹബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. തൃശൂരിന്റെ സാംസ്കാരിക-സാമൂഹ്യ മേഖലയിലെല്ലാംതന്നെ നിറഞ്ഞുനിന്നിരുന്ന ജിയുടെ ദേഹ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു. ജിയുടെ ജീവിത മാതൃക പ്രേരണയായി സ്വീകരിക്കാന്‍ സ്വയംസേവകര്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു.
എസ്. സേതുമാധവന് (ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍)
ജി പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക
സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് വളരെ ചെറുപ്പക്കാലം മുതല്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയും നിരന്തരമായ പരിശ്രമത്തിലുടെ വിപുലമായ വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്ത ജി. മഹാദേവന് പൊതു പ്രവര്‍ത്തകര്‍ക്ക് എന്നെന്നും മാതൃകയാക്കാവുന്ന വ്യക്തിത്വമാണ്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലുടെ സ്വന്തമായ പ്രവര്‍ത്തന ശൈലി പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം കൈവരിച്ചു. സംഘത്തിന്റെ ആദര്‍ശനിഷ്ഠയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും സന്ധിക്കും അദ്ദേഹം തയ്യാറായിട്ടില്ല. ആദര്‍ശത്തിലുള്ള കാര്‍ക്കശ്യവും സത്യസന്ധമായ സംഘടന പ്രവര്‍ത്തനത്തിന് കരുത്ത് പകര്‍ന്നു. ആ ഉജ്ജ്വല വ്യക്തിത്വത്തിന് മുന്നില്‍ ആദരാഞ്ജലിഅര്‍പ്പിക്കുന്നു.
കുമ്മനം രാജശേഖരന് (ബിജെപി സംസ്ഥാന പ്രസിഡന്റ്)
ചരിത്രത്തോടൊപ്പം നടന്നുനീങ്ങിയ ഒരാള്‍
തൃശ്ശിവപേരൂരിന്റെ ചരിത്രത്തോടൊപ്പം നടന്നു നീങ്ങിയ ഒരാളാണ് നമുക്ക് നഷ്ടമായത്. നഗരത്തിന്റെ പൊതുജീവിതത്തില്‍ സംഘത്തിനും പരിവാര്‍ സംഘടനകള്‍ക്കും ഒഴിച്ചുകൂടാനാവാത്ത സ്ഥാനം നല്‍കിയതില്‍ പ്രധാന പങ്ക് മഹാദേവ്ജിക്കാണ്. ആദ്യത്തെ സംഘശാഖയുടെ കാലം മുതല്‍ സംഘത്തിന്റെ വളര്‍ച്ചയുടെ ഓരോ പടവുകളും നേരിട്ട് അറിഞ്ഞ വ്യക്തിത്വം, സംഘമല്ലാതെ മറ്റൊന്നുമില്ലാത്ത ജീവിതം, ഇതെല്ലാം പുതുതലമുറയ്ക്ക് മാതൃകയാണ്.
തൃശ്ശിവപേരൂരില്‍ നടക്കുന്ന ഏതൊരു പരിവാര്‍ സംഘടനയുടെയും പരിപാടിയില്‍ അനിവാര്യമായ സാന്നിധ്യമായിരുന്നു അദ്ദേഹം. ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ തുടക്കം മുതല്‍ എല്ലാ കാര്യങ്ങളിലും ഒരു മഹാദേവ്ജി സ്പര്‍ശം ഉണ്ടണ്ടായിരുന്നതായി ഞാന്‍ ഓര്‍ക്കുന്നു. തൃശ്ശിവപേരൂരിലെ സംഘപ്രവര്‍ത്തനത്തില്‍ ഞാന്‍ സജീവമായ കാലം മുതല്‍ ഇന്നുവരെ വ്യക്തിപരമായി ഏറ്റവും അടുത്തു നിന്നിരുന്ന അദ്ദേഹം പ്രായത്തിന്റേയോ തലമുറകളുടേയോ വ്യത്യാസം ഒരിക്കലും എന്നോട് കാണിച്ചിരുന്നില്ല. എല്ലാ കാര്യങ്ങളും തുറന്നുസംസാരിക്കുന്ന പ്രകൃതത്തോടൊപ്പം എല്ലാം ഭാവാത്മകമായിത്തന്നെ നോക്കിക്കാണുന്ന സ്വഭാവം നമുക്ക് മാതൃകയാണ്.
സമ്പര്‍ക്കം എന്ന പ്രവര്‍ത്തനത്തിന്റെ ജീവിച്ചു കാണിച്ച മാതൃകയായിരുന്നു അദ്ദേഹം. മഹാദേവ്ജി നമ്മുടെ എല്ലാം മനസ്സില്‍ സൃഷ്ടിച്ച സംഘസ്വരൂപത്തിലൂടെ എന്നും അദ്ദേഹം നമ്മുടെ ഓര്‍മയില്‍ നിറഞ്ഞു നില്ക്കട്ടെ. ഈശ്വരാനുഗ്രഹം എന്നും അദ്ദേഹത്തിന്റെ ആത്മാവിനോടൊപ്പം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.
സജി നാരായണന് (മുന്‍ ദേശീയ അധ്യക്ഷന്‍ ഭാരതീയ മസ്ദൂര്‍ സംഘം)
പ്രതികരിക്കാൻ ഇവിടെ എഴുതുക: