ചെട്ടികുളങ്ങര: പൈതൃകവും വിശ്വാസവും മുറുകെ പിടിക്കുന്ന ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവങ്ങള്‍ക്ക് ശിവരാത്രി നാളില്‍ ഒരുക്കങ്ങള്‍ ആരംഭിക്കും.
ഒരു ദേശം മുഴുവന്‍ തങ്ങളുടെ അധ്വാനത്തിന്റെയും സമര്‍പ്പണത്തിന്റെയും തിരുമുല്‍ക്കാഴ്ചകള്‍ ദേവീക്കു മുന്പില് അര്‍പ്പിക്കുന്ന പുണ്യദിനം. ജാതി മത ചിന്തകള്‍ക്ക് അതീതമായി ഒരുമയുടെ പ്രതീകം കൂടിയാണ് ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവം. ഇനിയുള്ള ഏഴുനാളുകള്‍ വിഭിന്നങ്ങളായ ആചാര അനുഷ്ഠാനങ്ങളുടെ സംഗമ ഭൂമിയായി ചെട്ടികുളങ്ങര മാറും.
അംബര ചുംബികളായ കെട്ടുകാഴ്ചകള്‍ ഒരുക്കുന്ന കുതിരചുവടുകളും വഴിപാടുകാരന്റെ ആത്മസമര്‍പ്പണത്തിന്റെ നേര്‍ക്കാഴ്ചയായ കുത്തിയോട്ട വഴുപാട് ഭവനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ശിവരാത്രിനാള് മുതല്‍ കുംഭഭരണിനാള്‍ വരെയുള്ള എഴ്നാള് ചെട്ടികുളങ്ങരയിലെ 13 കരക്കാര്‍ക്കും ഇനി വിശ്രമമില്ലാത്ത നാളുകള്‍.
നാളെ പുലര്‍ച്ചെ ക്ഷേത്രത്തിലെത്തുന്ന കരനാഥന്മാര് അമ്മയുടെ അനുഗ്രഹം നേടി ക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന പുണ്യാഹം കെട്ടുരുപ്പടികളില്‍ തളിച്ച് രാവിലെ 7നും 7.30നും മധ്യേ കെട്ടുകാഴ്ച നിര്‍മ്മാണം ആരംഭിക്കും. ഇതോടൊപ്പം വഴിപാട് ഭവനങ്ങളില്‍ നടക്കുന്ന കുത്തിയോട്ടങ്ങള്‍ വൈകിട്ട് 6.45നു ശേഷമുള്ള ശുഭമുഹൂര്‍ത്തത്തില്‍ ഭദ്രദീപം കൊളുത്തി ആരംഭിക്കും.
ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റംവടക്ക്, മറ്റംതെക്ക്, മേനാമ്പള്ളി, നടയ്കാവ് എന്നിങ്ങനെയാണ് 13കരകള്‍.
ഈരേഴതെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, പേള, നടക്കാവ് കരകളില്‍ കുതിരയും. കണ്ണമംഗലംതെക്ക്, കണ്ണമംഗലംവടക്ക്, കടവൂര്‍, ആഞ്ഞിലിപ്ര, മേനാമ്പള്ളി കരകളില്‍ തേരും, മറ്റംവടക്ക് ഭീമനും മറ്റംതെക്ക് ഹനുമാനും പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകള്‍. നാളെ മുതല്‍ കെട്ടുകാഴ്ചകള്‍ നിര്‍മ്മിക്കുന്ന കുതിരചുവടുകളില് നടക്കുന്ന കുതിരമൂട്ടില്കഞ്ഞി പ്രസിദ്ധമാണ്. കഞ്ഞി, മുതിര, അസ്ത്രം, മാങ്ങാഅച്ചാര്‍, അവല്, ഉണ്ണിയപ്പം, പഴം, തുടങ്ങിയവയാണ് ഇതിലെ വിഭവങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: