കോഴിക്കോട്: ശരിയത്തി ന്റെയും ഹദീസിന്റെയും പേരില്‍ ക്രൂരമായ വിവേചനമാണ് മുസ്ലിം സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നതെന്നും തുല്യമായ അവകാശം നല്‍കുന്നതിന് പകരം രണ്ടാംതരം പൗരന്മാരായാണ് സ്ത്രീസമൂഹത്തെ കാണുന്നതെന്നും നിസ ജനറല്‍ സെക്രട്ടറി വി.പി.സുഹറ പറഞ്ഞു. ബ്രിട്ടീഷുകാരുടെ കാലത്ത് ഉണ്ടാക്കിയ വ്യക്തിനിയമം ഇന്നും അതേപടി അടിച്ചേല്‍പ്പിക്കുകയാണ്. അന്നത്തെ ഒരു മുസ്ലിം പുരോഹിതന് നല്കിയ വ്യാഖ്യാനങ്ങളാണ് ബ്രിട്ടീഷുകാര്‍ നിയമമാക്കിയത്.
ശരിഅത്തിന് അപ്പുറത്തേയ്ക്ക് പോകാന്‍ അനുവദിക്കില്ലെന്ന് പറയുന്ന മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിലപാട് ഇസ്ലാമിക വിരുദ്ധമാണ്. നിരവധി മുസ്ലിം രാജ്യങ്ങളില്‍ വ്യക്തി നിയമം മാറ്റിയെഴുതിയിട്ടുണ്ട്. ക്രിമിനല്‍ നിയമത്തിലും തെളിവ് നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. പൗരോഹത്യം അടിച്ചേല്‍പ്പിച്ച അതേ നിലപാടുകള്‍ പിന്തുടരണമെന്ന് ആജ്ഞാപിക്കുന്നവര്‍ സ്ത്രീകള്‍ക്ക് വ്യക്തിത്വവും മാന്യമായി ജീവിക്കാനുള്ള അധികാരവും അവകാശവും ഉണ്ടെന്നത് അംഗീകരിക്കുന്നില്ല. ഖുറാനിലും ഇസ്ലാമില്‍ പറഞ്ഞ കാര്യങ്ങളല്ല ഇസ്ലാമിന്റെ പേരില്‍ ഇന്ന് ചിലര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്
1939 ല്‍ നിലവില്‍ വന്ന പ്രാകൃതമായ നിയമമാണ് ഇന്നും മുസ്ലിം സ്ത്രീകള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. മുസ്ലിം വ്യക്തി നിയമത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങള്‍ പുരഷാധിപത്യ കേന്ദ്രിതവും സ്ത്രീവിരുദ്ധവുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിനെതിരായ വ്യവസ്ഥകളാണ് അതിലുള്ളത്. ഏകപക്ഷീയമായ മൊഴിചൊല്ലല്‍ ഇന്ന് നിലനില്‍ക്കുകയാണ്. രക്ഷിതാവിന്റെ സ്വത്തില്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളേക്കാള്‍ പകുതിക്ക് മാത്രമേ അര്‍ഹതയുള്ളൂവെന്ന വിവേചനം അവസാനിപ്പിക്കണം.
പുരോഗമന വാദികളെന്ന് നടിക്കുന്ന മുസ്ലിം സംഘടനകള്‍ മുസ്ലിം സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെ നില്‍ക്കുകയാണ്. ജഅമാത്ത് ഇസ്ലാമിയും മുജാഹിദ് സംഘടനകളും സ്ത്രീകളുടെ അവകാശം ഹനിക്കുന്നതില്‍ കൂട്ടുനില്‍ക്കുകയാണ്. അവര്‍ക്ക് പ്രത്യേക അജണ്ടകളുണ്ട്. സ്ത്രീസമൂഹത്തെ മുഖമൂടിക്കുള്ളിലും പര്‍ദ്ദയ്ക്കുള്ളിലും തളച്ചിടാനാണ് അവരുടെ പരിശ്രമം. സുഹറ പറഞ്ഞു. മുസ്ലിം വ്യക്തിനിയമവും മുസ്ലിം വിവാഹനിയമവും ഭരണഘടനാ വിരുദ്ധവും ഭരണഘടനയിലെ 14,15,21,25 ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നുമാണ് നിസയുടെ ഹരജിയില്‍ സൂചിപ്പിക്കുന്നത്. മുസ്ലിം സ്ത്രീകളുടെ പുരോഗമനത്തിനായി 1997 മുതല്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് നിസ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: