കോട്ടയം: ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കോടിമതയിലെ ഖരമാലിന്യ സംസ്കരണ പ്ലാന്റ് നോക്കുകുത്തിയാകുന്നു. 2013-14 സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപ മുടക്കി നഗരസഭ കോടിമത പാലത്തിന് സമീപം നിര്‍മ്മിച്ച രണ്ടര ടണ്‍ ശേഷിയുള്ള പ്ലാന്റാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്.
മാലിന്യ സംസ്കരണത്തിന് ആവശ്യമായ ജലം ലഭിക്കാനില്ലെന്ന കാരണത്താലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. പ്ലാന്റ് പ്രവര്‍ത്തിക്കാതായതോടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച മാലിന്യം ചാക്കില്‍കെട്ടിയ നിലയില്‍ പ്ലാന്റിന് സമീപം കുന്നുകൂടി കിടക്കുകയാണ്.
പ്ലാന്റിന് സമീപത്തെ മത്സ്യ-മാംസ-പച്ചക്കറി അവശിഷ്ടങ്ങള്‍ അടങ്ങിയ മാലിന്യ ശേഖരത്തില്‍നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം ദുസ്സഹമായി മാറിയിട്ടുണ്ട്. പുത്തനാറിലെ പോള നിര്‍മ്മാര്‍ജ്ജനത്തിന്റെ പേരില്‍ കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ വാര്‍ഡ് കൗണ്‍സിലറുടെ നേതൃത്വത്തിലാണ് ഇവിടെ പ്ലാന്റ് സ്ഥാപിച്ചത്. ഉദ്ഘാടനത്തിന് ശേഷം കുടുംബശ്രീ വനിതകളുടെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണം ആരംഭിച്ചതാണ്. തരംതിരിച്ച പ്ലാസ്റ്റിക് ഇതര മാലിന്യങ്ങളാണ് സംസ്കരിച്ചിരുന്നത്. ഖരമാലിന്യ സംസ്ക്കരണത്തിനാണ് പ്ലാന്റ് നിര്‍മ്മിച്ചതെങ്കിലും പച്ചക്കറി ചന്തയിലെ ജൈവമലിന്യങ്ങളും ഇവിടെതന്നെയാണ് സംസ്ക്കരിച്ചിരുന്നത്. സംസ്കരണത്തിന് ആവശ്യമായ ജലം ടാങ്കറില്‍ എത്തിച്ചായിരുന്നു അന്ന് ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാല്‍ പിന്നീട് ടാങ്കറില്‍ ജലമെത്തിക്കാന്‍ നഗരസഭ തയ്യാറായില്ല. ഇതോടെ പ്ലാന്റിന്റെ പ്രവര്‍ത്തനവും നിലച്ചു. ജലവിതരണ വകുപ്പിന്റെ ഒരു കുടിവെള്ള കണക്ഷന് എടുത്താല്‍പോലും സംസ്കരണം വീണ്ടും ആരംഭിക്കാന്‍ കഴിയാവുന്നതാണ്. അല്ലെങ്കില്‍ പത്ത് അടിപോലും അകലയല്ലാത്ത പുത്തനാറില്‍നിന്നും പമ്പിംഗ് നടത്തിയാലും ജലമെടുക്കാവുന്നതാണ്. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് പുത്തനാറ്റില്‍നിന്നും ജലം പമ്പുചെയ്യുന്നതിന് മോട്ടാര്‍ വാങ്ങുവാന്‍ നഗരസഭാ യോഗം തീരുമാനിച്ചിരുന്നു. പക്ഷേ മോട്ടോര്‍ വാങ്ങുന്ന നടപടിപോലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ തീരുമാനം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതായാണ് ആക്ഷേപം. പൊതു ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച പദ്ധതി ഉദ്യോഗസ്ഥ അനാസ്ഥ ഒന്നുകൊണ്ട് മാത്രമാണ് പ്രാവര്‍ത്തികമാക്കാന്‍ കഴിയാതായിട്ടുള്ളത്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ മാലിന്യ കൂമ്പാരത്തില്‍ നിന്നും ഉയരുന്ന ദുര്‍ഗ്ഗന്ധം സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുകൂടി അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: