തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ കാമുകിയുമായുളള ബന്ധത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ഫഌറ്റില്‍ ക്രൂരമായ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു പ്രതി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി യൂത്ത് കോണ്‍ഗ്രസ് പുതുക്കാട് മണ്ഡലം പ്രസിഡന്റ് വി.എ. റഷീദ് (36), കാമുകി ശാശ്വതി പ്രമോദ് എന്നിവര്‍ ഒളിവിലാണ്.
കൊടകര വാസുപുരം സ്വദേശി മാങ്ങാറി വീട്ടില്‍ കൃഷ്ണപ്രസാദിനെയാണ് (32)തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷൊര്‍ണൂര്‍ ലതനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന് സതീശന്(32) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ബുധനാഴ്ച രാത്രി അയ്യന്തോള്‍ പഞ്ചിക്കലിലെ ഫഌറ്റിലായിരുന്നു സംഭവം. റഷീദിന്റെ റൂമില്‍ കഴിഞ്ഞ ഞായറാഴ്ച സുഹൃത്തായ സതീശും ഈ ഫഌറ്റിലെ താമസക്കാരി കൂടിയായ ശാശ്വതിയും എത്തിയിരുന്നു. അന്ന്, റഷീദും സതീശും ശാശ്വതിയും മറ്റ് സുഹൃത്തുക്കളൊപ്പം കൊടൈക്കനാലില്‍ വിനോദയാത്ര പോയി. തിങ്കളാഴ്ച രാത്രി ഫഌറ്റില്‍ തിരിച്ചെത്തിയ ശേഷമാണ് തര്‍ക്കം തുടങ്ങുന്നത്. ശാശ്വതിയുമായുളള ബന്ധത്തെ ചൊല്ലി റഷീദും സതീശും തമ്മില്‍ തര്‍ക്കമായി. റഷീദ് സതീശിനെ ക്രൂരമായി മര്‍ദ്ദിച്ച് മുറിയില്‍ പൂട്ടിയിട്ടു.
സംഭവം പുറത്തറിയാതിരിക്കാനായി സതീശിന്റെ മൊബൈല്‍ഫോണ്‍, റഷീദിന്റെ സന്തതസഹചാരിയും വീട്ടിലെ കാര്യങ്ങള്‍ നോക്കിനടത്തുകയും ചെയ്തിരുന്ന കൃഷ്ണപ്രസാദിനെ ഏല്‍പ്പിച്ചു. ബുധനാഴ്ച രാത്രി വീണ്ടും റഷീദും ശാശ്വതിയും കൃഷ്ണപ്രസാദും ചേര്‍ന്ന് വീണ്ടും സതീശിനെ വടികൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിച്ചു. ചോരവാര്‍ന്ന് അബോധാവസ്ഥയിലായ സതീശിനെ, കൃഷ്ണപ്രസാദ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേയ്ക്കും മരിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന കൃഷ്ണപ്രസാദ് നല്കിയ വിവരങ്ങള്‍ പരസ്പരവിരുദ്ധമായതിനാല്‍ ആശുപത്രി അധികൃതര്‍ വെസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസിനോടും കൃഷ്ണപ്രസാദ് പരസ്പരവിരുദ്ധമായാണ് പ്രതികരിച്ചത്. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.
സ്വയം കുറ്റം ഏറ്റെടുക്കാനും തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പുറത്തിറക്കി തരാമെന്നും ജോലി തരപ്പെടുത്തി നല്‍കാമെന്നും പറഞ്ഞ് കൃഷ്ണപ്രസാദിനെ റഷീദ് പ്രലോഭിപ്പിച്ചിരുന്നു. റഷീദിന് കേരളത്തിലും കര്‍ണ്ണാടകയിലും അധോലോക ബന്ധമുളളതായും മറ്റു ചില കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. റഷീദ് സമീപകാലത്ത് അയ്യന്തോളില്‍ വാങ്ങിയ ലക്ഷക്കണക്കിന് രൂപ വിലയുളള ഫഌറ്റിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പ്രതികള്‍ സഞ്ചരിച്ചിരുന്ന ക്വാളിസ് വാന്‍ ഊട്ടിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൃഷ്ണപ്രസാദിനെ വെളളിയാഴ്ച രാത്രി പത്തുമണിയോടെയാണ് അറസ്റ്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ കെ.ജി. സൈമണ്‍, അസി. കമ്മിഷണര്‍ കെ.പി.ജോസ് എന്നിവരുടെ നേതൃത്വത്തില്‍ സി.ഐ.വി.കെ. രാജു, എസ്.ഐ. ശ്രീജിത്ത്, ഔസേഫ്, എ.എസ്.ഐ.ബിനന്‍, അനില്‍, മനോജ്കൃഷ്ണന്‍, മുരളി, അരുണ്‍ഘോഷ് എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: