തിരുവനന്തപുരം: കുട്ടനാട്ടിലും എറണാകുളത്തും തണ്ണീര്‍ത്തട നിയമം ലംഘിച്ച് നെല്‍വയല്‍ നികത്താന്‍ റവന്യൂവകുപ്പിന്റെ അനുമതി. കുട്ടനാട്ടില്‍ മെത്രാന് കായലില്‍ 378 ഏക്കറും എറണാകുളത്ത് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47ഏക്കര്‍ നെല്‍വയല്‍ നികത്താനുമാണ് അനുമതി നല്‍കിയത്.
റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത മാര്‍ച്ച് ഒന്നിനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭൂമാഫിയകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് വിശ്വാസ് മേത്തയുടെ ഉത്തരവ്. കുട്ടാനാടിലേതുപോലെ ഫെബ്രുവരി 20ന് ഇടുക്കിയില്‍ ഹോപ് പ്ലാന്റേഷന് 573 ഏക്കര്‍ മിച്ചഭൂമി നിയമം ലംഘിച്ച് പതിച്ചുനല്കാന് വിശ്വാസ് മേത്ത ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു
റെക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി 34 സബ്സിഡിയറി കമ്പനികളുടെ പേരില്‍ കുമരകം വില്ലേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന് കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേനമ്പര്‍ 362നും, 403നും ഇടയിലുള്ള 378 ഏക്കര്‍ നിലമാണ് 2007-08 കാലത്ത് കമ്പനി വാങ്ങിക്കൂട്ടിയത്. ഇതിനുശേഷം ഇവിടെ കൃഷി ചെയ്യാനും കമ്പനി അനുവദിച്ചിരുന്നില്ല.
2200 കോടിരൂപയുടെ ആഗോള ടൂറിസം നിക്ഷേപം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കായല്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി യുഡിഎഫ് സര്‍ക്കാരിനെ സമീപിച്ചത്. റവന്യൂവകുപ്പിന്റെ ഉത്തരവിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്ന് വ്യക്തമാക്കുന്നു. 2007ന് മുമ്പ് ഇവിടെ കൃഷി നടത്തിയിട്ടില്ലാ എന്ന് ജില്ലാ കളക്ടര്‍ ശുപാര്‍ശയും നല്‍കിയിരുന്നു. 2008 ലാണ് തണ്ണീര്‍ത്തടം നിയമം നിലവില്‍വന്നത്.
മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 48 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് കടമക്കുടിയിലെ നെല്‍വയല്‍ നികത്തല്‍. 1000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 7000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയത്.
സ്വകാര്യ സംയുക്ത ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഹൈടെക്പാര്ക്കുകള് എന്നിവ പൊതുആവശ്യത്തിന്റെ പരിധിയില്‍പ്പെടുത്തിയാല്‍ വയല്നികത്താമെന്നും ഉത്തരവിലൂടെ റവന്യൂവകുപ്പ് വ്യക്തമാക്കുന്നു.കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ടൂറിസ്റ്റ് വില്ലേജ് എന്ന പദ്ധതി നടപ്പാക്കാന്‍ കമ്പനി അഞ്ചുതവണ അപേക്ഷ ്യൂനല്കിയിട്ടും സര്‍ക്കാര്‍ അനുമതി ്യൂനിഷേധിച്ച പദ്ധതിക്കാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുതൊട്ടുമുന്പ് റവന്യൂ വകുപ്പ് അനുമതിനല്‍കിയത്. കായല്‍ നികത്തുന്നതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനും, കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തി. തീരുമാനം റദ്ദാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. മന്ത്രി അടൂര്‍ പ്രകാശ് വിശദീകരണം നല്‍കണമെന്ന് വി.എം സുധീരന് ആവശ്യപ്പെട്ടു. വിവാദത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് റവന്യൂമന്ത്രിയും വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സര്‍ക്കാര്‍ പരസ്യം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിന് ശേഷവും സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് പരസ്യം. റെയില്വേസ്റ്റേഷനുകളില് സ്ഥാപിച്ചിരിക്കുന്ന ടിവികളിലുടെയാണ് സര്‍ക്കാരിന്റെ നേട്ടം സംബന്ധിച്ച ഗാനങ്ങള്‍ അടങ്ങിയ പ്രചാരണം നടത്തിയത്.
പെരുമാറ്റചട്ടം നിലവില്‍വന്ന അന്ന് അര്‍ദ്ധരാത്രിവരെയും ഇത്തരത്തില്‍ പരസ്യമായ പ്രചാരണം ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് ദല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച ഉടനെ ഇത്തരം സര്‍ക്കാര്‍ പരസ്യങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇതെല്ലാം ലംഘിച്ചാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പ് കാലം അടുത്തതുമുതല്‍ കോടികള്‍ ചെലവഴിച്ച് ഇല്ലാത്ത നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രചാരണം നടത്തിയിരുന്നു. പത്ര-ദൃശ്യമാധ്യമങ്ങള്ക്കുപുറമേ പതിനായിരക്കണക്കിന് പുസ്തകങ്ങള്‍ അച്ചടിച്ചും വിതരണം ചെയ്തതിന് പിന്നാലെയാണ് ചട്ടം ലംഘിച്ചും പ്രചാരണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: