ന്യൂദല്‍ഹി:തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലുള്ള അയ്യങ്കാളി സ്മൃതിമണ്ഡപത്തിനും റിസര്‍ച്ച് സെന്ററിനുമായി കേന്ദ്രസര്‍ക്കാര്‍ 40.55 കോടിരൂപ ധനസഹായം നല്കി. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസാംസ്ക്കാരിക മന്ത്രാലയം കഴിഞ്ഞ വ്യാഴാഴ്ച പുറത്തിറക്കി.
കേരളാ പുലയര്‍ മഹാസഭ നല്കിയ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് സാമൂഹ്യ-സാംസ്ക്കാരിക നവോത്ഥാന നായകന് മഹാത്മാ അയ്യങ്കാളിയുടെ സ്മാരകത്തിന് കേന്ദ്രസര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചത്. നവോത്ഥാന പൈതൃക സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ധനസഹായം ലഭ്യമാക്കുക. വെങ്ങാനൂരിലുള്ള അയ്യങ്കാളിയുടെ സ്മൃതി മണ്ഡപം, സമുദായ കോടതി, 110 വര്‍ഷം പഴക്കമുള്ള സ്കൂള്‍ കെട്ടിടം എന്നിവ ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പുനര്‍നിര്‍മ്മിക്കും. സര്‍വ്വകലാശാലാ നിലവാരത്തിലുള്ള ആധുനിക വിദ്യാഭ്യാസ-ഗവേഷണ സമുച്ചയം, ഹോസ്റ്റല്‍, കണ്വെന്ഷന് സെന്റര്‍, ഡിജിറ്റല്‍ ലൈബ്രറി എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. ഭാവിയില്‍ കല്‍പ്പിത സര്‍വ്വകലാശാലയുടെ നിലവാരത്തിലേക്ക് സെന്ററിനെ ഉയര്‍ത്തുകയും കേന്ദ്രസര്‍ക്കാരിന്റെ ഉദ്യേശമാണ്.
മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥാന പോരാട്ട ചരിത്രത്തെ തമസ്ക്കരിക്കുകയും അവഗണിക്കുകയും ചെയ്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മ നിലപാടുകള്‍ക്കെതിരെ കെപിഎംഎസ് നടത്തിവന്ന പരിശ്രമങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരാണ് തിരിച്ചറിഞ്ഞ് സമുദായത്തിനുവേണ്ടി നടപടികള്‍ എടുത്തുതുടങ്ങിയതെന്ന് കെപിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ എന്‍.കെ നീലകണ്ഠന് മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. അയ്യങ്കാളി സെന്ററിന് തുക അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി കേരളാ നേതൃത്വത്തിനും കെപിഎംഎസിന്റെ നന്ദി അറിയിക്കുന്നതായും നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു. കെപിഎംഎസ് ട്രഷറര്‍ തുറവൂര്‍ സുരേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തിലെ പട്ടികജാതി-പട്ടിക വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് അഭിമാനകരമായ ദിനമാണിതെന്ന്, അയ്യങ്കാളി സെന്ററിന് തുകയനുവദിച്ചതിന് നന്ദിപ്രകടിപ്പിച്ചുകൊണ്ട് കേന്ദ്രസാംസ്ക്കാരിക മന്ത്രി ഡോ.മഹേഷ് ശര്‍മ്മയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെപിഎംഎസ് നേതൃത്വം പറഞ്ഞു. കേരളത്തിലെ പട്ടികജാതി വിഭാഗത്തിന് അഭിമാനകരമായ ഒരു സ്ഥാപനംപോലും സംസ്ഥാനത്ത് നാളിതുവരെ ഉണ്ടായിട്ടില്ല. വെങ്ങാനൂരിലെ സെന്റര്‍ അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ആവേശമായി മാറുമെന്നും ജനറല്‍ സെക്രട്ടരി ടി.വി ബാബുവിന്റെ നേതൃത്വത്തിലുള്ള കെപിഎംഎസ് ഭാരവാഹികള്‍ കേന്ദ്രമന്ത്രിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: