ന്യൂദല്‍ഹി: പിഎഫ് നിക്ഷേപങ്ങള്‍ പിന്‍വലിക്കുമ്പോള്‍ 60 ശതമാനം തുകയുടെ പലിശക്ക് ഏര്‍പ്പെടുത്തിയ നികുതി നിര്‍ദ്ദേശം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചര്‍ച്ച നടത്തി.
പാര്‍ലമെന്റിലെ ബജറ്റ് ചര്‍ച്ചകള്‍ക്കൊടുവില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനം.നിര്‍ദ്ദേശം പിന്‍വലിച്ചുകൊണ്ട് ധനമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്താനും സാധ്യതയുണ്ട്. പിഎഫ് നിക്ഷേപത്തിലെ 60 ശതമാനം തുകയുടെ പലിശക്ക് നികുതി ഈടാക്കാനുള്ള ധനമന്ത്രാലയ നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ നടപ്പാക്കൂ എന്ന് ധനമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
ശുപാര്‍ശ ഫെബ്രുവരി 29ന് അവതരിപ്പിച്ച പൊതുബജറ്റിലാണ് ധനമന്ത്രി മുന്നോട്ടുവെച്ചത്. 40 ശതമാനം തുകയെ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഒറ്റയടിക്ക് പിഎഫ് നിക്ഷേപം പിന്വലിക്കുന്നതൊഴിവാക്കുന്നതിനാണ് നികുതി നിര്‍ദ്ദേശമെന്നാണ് ധനമന്ത്രാലയം നല്കിയ വിശദീകരണം. പിഎഫ് തുക വാര്‍ഷികാടിസ്ഥാനത്തില്‍ നിക്ഷേപിച്ചാല്‍ നികുതിയീടാക്കില്ല എന്നും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍ കൃത്യമായ നികുതി നല്കി വിരമിച്ച ജീവനക്കാര്‍ക്ക് വീണ്ടും നികുതിഭാരം ചുമത്തരുതെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: