വിഴിഞ്ഞം: സമൂഹത്തിലെ അവശത അനുഭവിക്കുന്നവര്‍ക്കും അവര്‍ണ്ണ സമുദായത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും ഉള്‍പ്പെടെ ഒരു ദേശത്തിന്റെ മാറ്റത്തിനു വേണ്ടി അക്ഷീണം പ്രയത്നിച്ച മഹാനായ അയ്യന്‍കാളിയുടെ ജന്മദേശത്തിന് കേന്ദ്രസര്‍ക്കാരിന്റെ ആദരം. വര്‍ഷങ്ങളായി അവഗണിക്കപ്പെട്ടു കിടന്ന അയ്യന്‍കാളിയുടെ ജന്മദേശമായ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരുള്ള അയ്യന്‍കാളി സ്മൃതിമണ്ഡപത്തിനും 110 വര്‍ഷം പഴക്കമുള്ള സ്കൂളിന്റെയും വികസനത്തിനും റിസര്‍ച്ച് സെന്ററിനുമായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് 40.55 കോടി രൂപ. അയ്യന്‍കാളിയുടെ സ്മൃതിമണ്ഡപം നവീകരിക്കുക, വിദ്യാഭ്യാസ സമുച്ചയം, ഹോസ്റ്റല്‍ ഡിജിറ്റല്‍ ലൈബ്രറി, കണ്വെന്ഷന് സെന്റര്‍ തുടങ്ങിയവയ്ക്കായാണ് 40.55 കോടി അനുവദിച്ചത്. ഭാവിയില്‍ അയ്യന്‍കാളിയുടെ പേരില്‍ കല്പിത സര്‍വകലാശാല രൂപീകരിക്കുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശം.
സ്മൃതിപ്രദേശത്തുള്ള പെരുങ്കാട്ടുവിളയിലാണ് എഡി 1863 ല്‍ അയ്യന്‍കാളി ജനിച്ചത്. ജീവിതത്തിലുടനീളം സമാജ സേവയ്ക്കായി മാറ്റി വച്ച അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്കുന്നതില് മാറി മാറി വന്ന കേന്ദ്ര കേരള സര്‍ക്കാരുകള്‍ ഒളിച്ചു കളി നടത്തുകയായിരുന്നു. തെരഞ്ഞെടുപ്പുകള്‍ വരുന്ന സാഹചര്യങ്ങളില്‍ വാഗ്ദാനങ്ങളുടെ പെരുംപറ മുഴക്കുന്നവര്‍ പിന്നീട് അത് മനപൂര്‍വ്വം മറക്കുന്നതിന്റെ പ്രകടമായ ഉദാഹരണമാണ് വെങ്ങാനൂരിലെ അയ്യന്‍കാളിയുടെ അന്ത്യവിശ്രമസ്ഥലം. വര്‍ഷങ്ങളായി ചില നിസ്സാര തര്‍ക്കങ്ങളുടെ പേരില്‍ ഈ പുണ്യസ്ഥലം താഴിട്ട് പൂട്ടിയിരുന്നു. കാടും പടപ്പും കയറി വളരെ ദയനീയ സ്ഥിതിയിലാണ് പാഞ്ചജന്യം എന്ന പേരുള്ള ഈ സ്മാരകം. അദ്ദേഹത്തിന്റെ ജന്മ ഗൃഹത്തിന്റെ ഗതിയും ഇതു തന്നെ. ഇതില്‍ ഭൂരിഭാഗം വസ്തുവും ഇന്ന് മറ്റ് പലരുടേയും കൈവശമാണ്. സംഘടിത വോട്ട് ബാങ്കുകളുടെ ആരാധനാലയങ്ങളുടെ തര്‍ക്കം പരിഹരിക്കാനും പുനരുദ്ധരിക്കാനും മന്ത്രിമാര്‍ ഉള്‍പ്പെടെ കച്ച കെട്ടി ഇറങ്ങുന്ന നാട്ടിലായിരുന്നു ഈ ഗതികേട്.
അധ:സ്ഥിതര്‍ക്ക് വേണ്ടി മുതലകണ്ണീര്‍ ഒഴുക്കുന്നതല്ലാതെ ദൈവതുല്യം പരിഗണിക്കപ്പെടേണ്ട ഒരു പരിഷ്കര്ത്താ വിന് വേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ ആരും തയ്യാറായിരുന്നില്ല. സ്മാരകത്തിന് അനുബന്ധമായി സ്ഥിതി ചെയ്യുന്ന അയ്യന്‍കാളി സ്മാരക യുപി സ്കൂളിന്റെ സ്ഥിതി ഇപ്പോള്‍ അതിദയനീയമാണ്. പൊളിഞ്ഞു വീഴാറായ ഈ ഇരുനില കെട്ടിടത്തിന്റെ അടിസ്ഥാനം വരെ മാന്തിയാണ് ഇതിന് വശത്തുകൂടി പുതിയ റോഡ് പോലും നിര്‍മ്മിച്ചത്. കെട്ടിടത്തിന്റെ മുകളിലേക്ക് കയറാനുള്ള കോണിപ്പടിയുടെ ഗതിയും തഥൈവ തന്നെ. കൊച്ചു കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളിന്റെ മതിലിനോട് ചേര്‍ന്നു തന്നെയാണ് അപകടകരമായ രീതിയില്‍ ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ചിരിക്കുന്നത്. 1905 ല്‍ അയ്യന്‍കാളി തന്നെ മുന്‍കയ്യെടുത്ത് സ്ഥാപിച്ച ഈ സ്കൂളിനാണ് കേന്ദ്ര സര്‍ക്കാര്‍ ശാപം മോക്ഷം നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സാധാരണക്കാരന്റെ സഞ്ചാരസ്വാതന്ത്ര്യത്തിനും കര്‍ഷകന്റെ തൊഴില്‍ വേതനം ഉയര്‍ത്താനും ഭൂമി പതിച്ചു കിട്ടാനും സര്‍വീസില്‍ സംവരണം ലഭിക്കാനുമായി വില്ലുവണ്ടി സമരവും ആറാലുമൂട് സമരവും പെരിനാട് സമരവും നടത്തിയ ധീരവിപഌവകാരിയോടുള്ള അവഗണന കാലങ്ങളായി തുടരുകയായിരുന്നു. 1937ല്‍ ഗാന്ധിജി നേരിട്ട് എത്തി ചര്‍ച്ച നടത്തുകയും കിരീടമണിയാത്ത പുലയ രാജാവ് എന്ന് വിളിച്ച് അഭിനന്ദിക്കുകയും ചെയ്ത മഹാനായ ദേശസ്നേഹിയോട് ഇടതു വലത് മുന്നണികള്‍ കാണിച്ച അനീതിക്കെതിരേയുള്ള പ്രതിഷേധ സൂചകമായി ഈ പ്രദേശം ഉള്‍പ്പെടുന്ന കോര്‍പ്പറേഷനില്‍ ആദ്യമായി ബിജെപി വെന്നിക്കൊടി പാറിച്ചിരുന്നു.
കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തിലുളള നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തന്നെ ബിജെപിയുടെ സംസ്ഥാന പ്രദേശിക നേതാക്കന്മാര് ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്ന് നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം വിഷയത്തില്‍ ഇടപെടുകയും കോടികളുടെ ഫണ്ട് അനുവദിക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: