തിരുവനന്തപുരം: ഇടത്തോട്ടും വലത്തോട്ടുമല്ലാതെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ തെരഞ്ഞെടുപ്പിനുമുന്പ് കേരളീയര്‍ക്ക് യഥാര്‍ത്ഥ ദിശാ ബോധം നല്കാന് കഴിയണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. ബിജെപി സംഘടിപ്പിച്ച മീഡിയ & സോഷ്യല്‍ മീഡിയ വര്‍ക്ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളം ഇതുവരെ കേള്‍ക്കാത്ത അഭിപ്രായ രൂപീകരണം ഇരുമുന്നണിക്കുമെതിരെ ഉയര്‍ന്നുകഴിഞ്ഞു. ക്രിയാത്മകമായ, സൃഷ്ടിപരമായ ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാകുന്നില്ല. കേരളത്തെ വന്‍കിട കമ്പനികള്‍ക്കുള്ള കമ്പോളമാക്കി മാറ്റിയിരിക്കുന്നു. ഇതു മനസിലാക്കിയാണ് എല്‍ഡിഎഫ് നവകേരള മാര്‍ച്ച് നടത്തിയത്. പഴയ കേരളത്തെ ഈ രീതിയിലാക്കിയത് അവരാണ്. കമ്മ്യൂണിസ്റ്റുകാര്‍ക്ക് നവകേരളം സൃഷ്ടിക്കാനാകില്ല.
ജനരക്ഷായാത്ര യുഡിഎഫ് നടത്തിയത് കേരളത്തിന് രക്ഷയില്ല എന്നു ബോദ്ധ്യമായതിനാലാണ്. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടലാണ്. ജനങ്ങള്‍ പുതിയ വെളിച്ചവും നേരിന്റെ നേരായ വഴിയും തേടുന്നു. അത് പകര്‍ന്നുകൊടുക്കുകയാണ് ബിജെപി ചെയ്യേണ്ടത്. ജെഎന്‍യു സംഭവത്തില്‍ ഇരുമുന്നണികളും രാജ്യദ്രോഹിക്കനുകൂലമായ നിലപാടെടുത്തു. അതിനാല്‍ ബിജെപിക്കെതിരായ ആരോപണങ്ങളെ ശക്തമായി നേരിടണം. കേരള ജനത ആഗ്രഹിക്കുന്ന മാറ്റത്തിനുവേണ്ടിയുള്ള സന്ദേശം അവരുടെ ഉള്ളിലേക്ക് എത്തിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന വക്താവ് പി. പത്മകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ വക്താവ് സുദാംശു ത്രിവേദി, ദേശീയ മീഡിയാ വക്താവ് കെ.കെ. ശര്‍മ്മ, ഐടി കണ്‍വീനര്‍ അമിത് മാളവ്യ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. മുരളീധരന്, മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്, ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന്, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, അമൃതാ ടിവി വാര്‍ത്താ വിഭാഗം മേധാവി ഹരി. എസ്. കര്‍ത്താ, സോഷ്യല്‍ മീഡിയാ കണ്‍വീനര്‍ എ.വി. ആനന്ദ്, ആര്. സന്ദീപ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: