തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി ഇനി ചാവേറാനാവില്ലെന്ന് ചെറിയാന് ഫിലിപ്പ്. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന് ഫിലിപ്പ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രീയദൗത്യം എന്ന നിലയിലാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മൂന്നുതവണ യു.ഡി.എഫ് കോട്ടകളില്‍ മത്സരിച്ചു തോറ്റത്. ഇത്തവണ കേരളത്തില്‍ ജയം ഉറപ്പായ സീറ്റ് ലഭിക്കാന്‍ തനിക്ക് അര്‍ഹതയും അവകാശവും ഉണ്ടെന്നും ചെറിയാന് ഫിലിപ്പ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.തോല്‍ക്കാനായി ജനിച്ചവന് എന്ന പേരു മാറ്റാന്‍ ഒരിക്കലെങ്കിലും വിജയിക്കുക എന്നത് എന്റെ അഭിമാനപ്രശ്നമാണ്.
അവസാന ഊഴത്തിനായാണ് കാത്തിരിക്കുന്നത്. 2001ല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ ജയിക്കുന്ന സീറ്റ് ആരോടും തേടിയില്ല. അഞ്ചു വര്‍ഷത്തിനു ശേഷം ജയിക്കുന്ന ഒരു സീറ്റ് എന്ന മിനിമം ആവശ്യമാണ് ഉന്നയിച്ചത്
ഇടതുപക്ഷ സഹയാത്രികനായതു മുതല്‍ താന്‍ പാര്‍ട്ടി വക്താവിനെ പോലെയാണ് ബഹുജന മദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ടതെന്നും ചെറിയാന് ഫിലിപ്പ് പറയുന്നു. സിപിഎം ഏല്പിച്ച എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിറവേറ്റി. ഇടതുപക്ഷ പ്രചാരകന് എന്ന നിലയില്‍ ആയിരക്കണക്കിന് യോഗങ്ങളില്‍ കേരളത്തിലുടനീളം പങ്കെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം വ്യക്തമാക്കാനാണ് ടി.വി പ്രഭാഷണങ്ങള്‍ നടത്തിയതും ലേഖനങ്ങള്‍ എഴുതിയതും. ഒരു പാഴ്വാക്കു പോലും വീണിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: