ധാക്ക: ഇസ്ലാം മതം രാജ്യത്തിന്റെ ഔദ്യോഗിക മതമല്ലാതാക്കാന് ബംഗ്ലാദേശ് ആലോചിക്കുന്നു. മറ്റ് മതവിശ്വാസക്കാര്‍ക്കു നേരെ രാജ്യത്ത് വര്‍ധിച്ച് വരുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണിത്. ക്രിസ്ത്യാനികള്‍, ഹിന്ദുക്കള്‍, മുസ്ലീം ഷിയാക്കള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് നേരെ നിരവധി ആക്രമണങ്ങളാണ് അടുത്തിടെ ഉണ്ടായത്.ഇസ്ലാം മതം ഔദ്യോഗിക മതമല്ലാതാക്കുന്നത് സംബന്ധിച്ച ഹര്‍ജികളില്‍ ബംഗ്ളാദേശിലെ സുപ്രീംകോടതി വാദം കേട്ടു വരികയാണ്.
1988 മുതലാണ് ഇസ്ളാം ബംഗ്ളാദേശില്‍ ഔദ്യോഗിക മതമായി സ്വീകരിച്ചത്. ബംഗ്ളാദേശിലെ ജനസംഖ്യയില്‍ 90 ശതമാനം പേരും മുസ്ളീങ്ങളാണ്. എട്ടു ശതമാനം പേര് ഹിന്ദുക്കളും രണ്ട് ശതമാനം പേര് മറ്റു ന്യൂനപക്ഷ മതങ്ങളിലും പെട്ടവരാണ്.
കഴിഞ്ഞ മാസം, പഞ്ചഗഡ് ജില്ലയില്‍ ഹിന്ദു പുരോഹിതനെ ക്ഷേത്രത്തില്‍ വച്ച് വെട്ടിക്കൊന്നിരുന്നു. തീവ്ര ഇസ്ലാമിക സംഘടനകളായ ജുമാതുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ്, അന്‍സരുള്ള ബംഗ്ലാ ടീം എന്നിവയാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബംഗ്ലാദേശില്‍ വിദേശികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേരെ ആക്രമണം നടത്തിയതായി കരുതപ്പെടുന്നത്.
ഭീകര സംഘടനയായ ഐസിസിന്റെ സാന്നിദ്ധ്യം ഇല്ലെന്ന് ബംഗ്ളാദേശ് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അവര്‍ അയച്ച ഭീകരരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും വിശ്വസിക്കപ്പെടുന്നു. ഔദ്യോഗിക സ്ഥാനത്തുനിന്നും ഇസ്ലാം മതം നീക്കം ചെയ്യാനുള്ള നീക്കത്തിന് രാജ്യത്ത് എത്രമാത്രം പിന്തുണയുണ്ടെന്നത് ഇപ്പോള്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: