തിരുവനന്തപുരം: നിയമവിരുദ്ധമായി 425 ഏക്കര്‍ നിലം നികത്താന്‍ അനുമതി നല്കിയ സംഭവത്തില്‍ നിലപാട് കടുപ്പിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന് രംഗത്ത്. ഉത്തരവ് പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് സര്‍ക്കാരിന് തിരിച്ചടിയാകും.
കെ.പി.സി.സി ഉപസമിതിയുടെ നിര്‍ദേശങ്ങള്‍ മറികടന്നാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നും ഉത്തരവ് പിന്‍വലിച്ച് വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാക്കുന്നതായും സുധീരന് മാദ്ധ്യമങ്ങളോട് പറഞ്ഞു.
കുട്ടനാട്ടിലും എറണാകുളത്തും തണ്ണീര്‍ത്തട നിയമം ലംഘിച്ച് നെല്‍വയല്‍ നികത്താന്‍ റവന്യൂവകുപ്പ് അനുമതി നല്‍കിയിരുന്നു. കുട്ടനാട്ടില്‍ മെത്രാന് കായലില്‍ 378 ഏക്കറും എറണാകുളത്ത് കണയന്നൂര്‍ താലൂക്കിലെ കടമക്കുടി പഞ്ചായത്തില്‍ 47ഏക്കര്‍ നെല്‍വയല്‍ നികത്താനുമാണ് അനുമതി നല്‍കിയത്.
റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മേത്ത മാര്‍ച്ച് ഒന്നിനാണ് ഉത്തരവിറക്കിയത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ഭൂമാഫിയകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ ഭൂമി പതിച്ചു നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് വിശ്വാസ് മേത്തയുടെ ഉത്തരവ്. കുട്ടാനാടിലേതുപോലെ ഫെബ്രുവരി 20ന് ഇടുക്കിയില്‍ ഹോപ് പ്ലാന്റേഷന് 573 ഏക്കര്‍ മിച്ചഭൂമി നിയമം ലംഘിച്ച് പതിച്ചുനല്കാന് വിശ്വാസ് മേത്ത ഉത്തരവ് ഇറക്കിയിരുന്നു. ഈ ഉത്തരവ് ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു
റെക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കുവേണ്ടി 34 സബ്സിഡിയറി കമ്പനികളുടെ പേരില്‍ കുമരകം വില്ലേജില്‍ 420 ഏക്കറോളം നെല്‍വയല്‍ മെത്രാന് കായലില്‍ നേരത്തേ വാങ്ങിയിരുന്നു. സര്‍വേനമ്പര്‍ 362നും, 403നും ഇടയിലുള്ള 378 ഏക്കര്‍ നിലമാണ് 200708 കാലത്ത് കമ്പനി വാങ്ങിക്കൂട്ടിയത്. ഇതിനുശേഷം ഇവിടെ കൃഷി ചെയ്യാനും കമ്പനി അനുവദിച്ചിരുന്നില്ല.
2200 കോടിരൂപയുടെ ആഗോള ടൂറിസം നിക്ഷേപം വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കായല്‍ നികത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഫാം ടൂറിസം ഉള്‍പ്പെടെ കുമരകം ഇക്കോടൂറിസം വില്ലേജ് എന്ന പേരിലാണ് പദ്ധതിയുമായി കമ്പനി യുഡിഎഫ് സര്‍ക്കാരിനെ സമീപിച്ചത്. റവന്യൂവകുപ്പിന്റെ ഉത്തരവിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്ന് വ്യക്തമാക്കുന്നു. 2007ന് മുമ്പ് ഇവിടെ കൃഷി നടത്തിയിട്ടില്ലാ എന്ന് ജില്ലാ കളക്ടര്‍ ശുപാര്‍ശയും നല്‍കിയിരുന്നു. 2008 ലാണ് തണ്ണീര്‍ത്തടം നിയമം നിലവില്‍വന്നത്.
മെഡിക്കല്‍ ടൂറിസത്തിനെന്ന പേരിലാണ് എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 48 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയത്. മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി നിര്‍മ്മിക്കുന്നതിനുവേണ്ടിയാണ് കടമക്കുടിയിലെ നെല്‍വയല്‍ നികത്തല്‍. 1000 കോടി രൂപ നിക്ഷേപം പ്രതീക്ഷിക്കുന്ന പദ്ധതിയിലൂടെ 7000 പേര്‍ക്ക് നേരിട്ടും 25,000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് റവന്യൂവകുപ്പിന്റെ ഉത്തരവ് വ്യക്തമാക്കുന്നു.
നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നെല്‍വയല്‍ നികത്താനുള്ള അനുമതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: