ശ്രീ ശുകന് തുടര്‍ന്നു: ‘എന്നില്‍ ഇനിയും സംശയങ്ങള്‍ ബാക്കിയാണ് മഹാരാജന്. മായയില്‍ ആമഗ്നനായിക്കഴിയുന്നയാള്ക്ക് അനാസക്തനാവാന് കഴിയുമോ? ശാസ്ത്രജ്ഞാനം നേടിയിട്ടും നിത്യാനിത്യത്തെ തിരിച്ചറിയാനുള്ള കഴിവും ആര്‍ജ്ജിച്ചിട്ടും മോഹം ബാധിക്കുമെന്നാണെങ്കില്‍ മുക്തി സാദ്ധ്യമാകുന്നതെങ്ങിനെയാണ്? ഇരുട്ട് പോക്കാന്‍ വെളിച്ചത്തെപ്പറ്റി പറഞ്ഞതുകൊണ്ടാവുകയില്ലല്ലോ? അതിനു വിളക്ക് കൊളുത്തുക തന്നെ വേണം.
മനസ്സില്‍ നിന്നും അവിദ്യയുടെ ഇരുളകറ്റാന്‍ ശാസ്ത്രപഠനം മാത്രം മതിയാവുകയില്ല. അത് പരോക്ഷമായ അറിവ് മാത്രമാണ്. അപരോക്ഷാനുഭൂതി, അല്ലെങ്കില്‍ ആത്മാനുഭവം കൊണ്ട് മാത്രമേ അവിദ്യയുടെ ഇരുട്ടകറ്റുന്ന ജ്ഞാനസൂര്യന് ഉദിക്കുകയുള്ളൂ. ജ്ഞാനികള്‍ക്ക് പ്രാണിദ്രോഹം നിഷിദ്ധമാണ്. എന്നാല്‍ ഗൃഹസ്ഥന് പ്രാണിദ്രോഹം കൂടാതെ ജീവിക്കുക സാദ്ധ്യമാണോ? അങ്ങയില്‍ രാജഭോഗം കൈക്കൊള്ളാനുള്ള ആശകള്‍ അടങ്ങിയിട്ടില്ല. യുദ്ധത്തില്‍ ജയിക്കാനും വിത്തം സമ്പാദിക്കാനും അങ്ങ് പരിശ്രമിക്കുന്നു. അങ്ങിനെയുള്ള അങ്ങയെ ജീവന്മുക്തനെന്നു പറയാന്‍ എങ്ങിനെ സാധിക്കും? താപസന്മാരേയും കള്ളമ്മാരെയും അങ്ങ് ഒരുപോലെ കാണുന്നില്ലല്ലോ? തന്റെ, അന്യന്റെ എന്നിങ്ങിനെയുള്ള വിവേചനവും അങ്ങേയ്ക്കുണ്ട്. അപ്പോള്‍ അങ്ങ് വിദേഹനാവുന്നതെങ്ങിനെ? നാനാ സ്വാദുകള്‍, ശുഭാശുഭങ്ങള്‍ ഇവയെല്ലാം അങ്ങേയ്ക്ക് ഒരുപോലെയാണോ?
ജാഗ്രദ്സ്വപ്നസുഷുപ്തികളും മൂന്നു കാലഭേദങ്ങളും ഉള്ള അങ്ങ് നാലാമത്തെ അവസ്ഥയായ തുരീയത്തില്‍ ആണെന്ന് എങ്ങിനെ പറയാന്‍ കഴിയും? ആന,കുതിര,കാലാള്‍ തുടങ്ങിയ സേനാനിരയ്ക്കൊപ്പം നില്ക്കുമ്പോള് ‘ഞാന്‍ ഇവയ്ക്കെല്ലാം നാഥനാണ്’ എന്ന തോന്നല്‍ അങ്ങില്‍ ഇല്ലെന്നാണോ പറയുന്നത്? സുഖദുഖങ്ങള്‍ അങ്ങേയ്ക്ക് ഒരുപോലെയാണോ? പാമ്പിനെ കഴുത്തിലിടുന്നതും മാല കഴുത്തിലണിയുന്നതും അങ്ങേക്ക് ഒരുപോലെയാണോ? മണ്‍കട്ടയും സ്വര്‍ണ്ണവും വിമുക്തന്‍ ഒന്നുപോലെയാണ്. അയാള്‍ എല്ലാവര്ക്കും ഹിതകാരിയാണ്. എന്റെ മനസ്സില്‍ ഗൃഹസ്ഥനാവാനുള്ള ആശ തീരെയില്ല. ഒന്നിനോടും ആഗ്രഹമില്ലാതെ സഞ്ചരിക്കാനാണ് എനിക്കിഷ്ടം. നിസ്സംഗനും നിര്‍മമനുമായി കായ്കിഴങ്ങുകള്‍ കഴിച്ച് ഇഷ്ടമുള്ളിടത്ത് കിടന്നുറങ്ങണം എന്നേയുള്ളു. രാഗബുദ്ധിയും ഗുണഭേദവും ഇല്ലാത്ത എനിക്ക് സുന്ദരിയായ ഭാര്യയും ധനവും മറ്റും എന്തിനാണ്?
വൈവിദ്ധ്യമാര്‍ന്ന രാഗബുദ്ധി വെച്ചുപുലര്‍ത്തുന്ന അങ്ങ് വിമുക്തനാണെന്ന് പറയുന്നത് വെറും പോങ്ങച്ചമല്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. ശത്രു, ധനം, സൈന്യം, ഇങ്ങിനെ പലതിനെക്കുറിച്ചും ചിന്തിക്കാതെ രാജാവായി ജീവിക്കാന്‍ സാധിക്കുമോ? മിതാഹാരികളും വ്രതനിഷ്ഠരുമായ മാമുനിമാര്‍ പോലും പ്രപഞ്ചവിഷയത്തില് മോഹിച്ചുപോകുന്നു. അങ്ങയുടെ കുലത്തില്‍ പിറന്നവര്‍ക്ക് ‘വിദേഹര്‍’ എന്ന കുലനാമം വെറുതേ കിട്ടുന്നതാണ് എന്ന് തോന്നുന്നു. അതില്‍ കാര്യമൊന്നുമില്ല. വിദ്യാഭ്യാസം തൊട്ടു തീണ്ടാത്തവന് വിദ്യാധരന് എന്ന പേരും, ദരിദ്രന് ലക്ഷ്മീധരന്‍ എന്ന പേരും അന്ധന് ദിവാകരന് എന്ന പേരുമൊക്കെ നാട്ടു നടപ്പാണിപ്പോള്‍! നിന്റെ കുലവാസികള് കര്‍മ്മത്താലല്ല, വെറും നാമത്താല്‍ മാത്രം വിദേഹരായവര് അല്ലേയെന്നു ഞാന്‍ സംശയിക്കുന്നു. അങ്ങയുടെ കുലത്തില്‍ ഉണ്ടായിരുന്ന നിമി ചക്രവര്‍ത്തി ഒരിക്കല്‍ യാഗം ചെയ്യാനായി കുലഗുരുവായ വസിഷ്ഠനെ ക്ഷണിച്ചു. എന്നാല്‍ ആ സമയം ദേവേന്ദ്രന് മറ്റൊരു യജ്ഞത്തിനായി മുനിയെ വിളിച്ചിട്ടുണ്ടായിരുന്നു. ആ യാഗം പൂര്‍ത്തിയാക്കിയ ശേഷം നിമിരാജന്റെ യാഗം ചെയ്യാം എന്നായിരുന്നു മുനിയുടെ നിര്‍ദ്ദേശം.
എന്നാല്‍ നിമി മറ്റൊരാളെക്കൊണ്ട് യാഗം നടത്തിച്ചു. ഈ വാര്‍ത്ത കേട്ട് കോപിച്ച മുനി ‘ഗുരു നിന്ദകനായ നീ നിലംപതിക്കട്ടെ’ എന്ന് രാജാവിനെ ശപിച്ചു. ‘അങ്ങയുടെ ദേഹവും വീണുപോകട്ടെ’ എന്ന് രാജാവും ശപിച്ചു. ‘വിദേഹന്’ ആയ രാജാവ് മുനിയെ ശപിച്ചുവത്രേ? അതെങ്ങിനെ സാധിക്കും? ഇതെല്ലാം വെറുമൊരു തമാശയായി തോന്നുന്നു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: