കോട്ടയം: ഇക്കോടുറിസം മെഡിക്കല്‍ ടൂറിസം പദ്ധതികള്‍ക്കായി കുമരകം മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളം കടമക്കുടിയില്‍ 47 ഏക്കറും നികര്ത്തുന്നതിനുള്ള സര്‍ക്കാര്‍ അനുമതി റദ്ദ് ചെയ്യണമെന്ന് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി ചെയര്മാന് കെ.ഗുപ്തനും ജനറല്‍ കണ്‍വീനര്‍ ലേഖാ കാവാലവും ആവശ്യപ്പെട്ടു. വേമ്പനാട് റാംസൈറ്റില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മെത്രാന് കായല്‍. വയല്‍ നികര്‍ത്തല്‍ നെല്‍കൃഷിക്ക് മാത്രമല്ല ജലദൗര്‍ലഭ്യത്തിനും മത്സ്യനാശത്തിനും മഴക്കാലത്ത് വെള്ളപ്പൊക്കദുരിതങ്ങള്ക്കും കാരണമാകും. നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം അട്ടിമറിച്ച് സ്വകാര്യ കമ്പനികള്‍ വയല്‍ നികര്ത്തുന്നതിനുള്ള നീക്കം ചെറുക്കുന്നതിന് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി പ്രക്ഷോഭം സംഘടിപ്പിക്കും. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന സമിതി യോഗത്തില്‍ വേമ്പനാട് കായല്‍ സംരക്ഷണ സമിതി ചെയര്മാന് കെ.എം.പൂവ് അദ്ധ്യക്ഷത വഹിച്ചു.
കുട്ടനാട് സംയുക്ത സമിതി ജനറല്‍ കണ്‍വീനര്‍ സി. ജെ. തങ്കച്ചന്, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതി വൈസ് ചെയര്മാന് എം.കെ. കുമാരന്, കണ്‍വീനര്‍ അജയ്.പി.നീലംപേരൂര്‍, പൗരാവകാശ സമിതി കണ്‍വീനര്‍ പി. ജെ.തോമസ്, നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ സമിതിയംഗങ്ങളായ പുഷ്ക്കരന്‍ മാസ്റ്റര്‍, പി. കെ.വേണു,പ്രവീണ്‍. കെ.മോഹന്‍, പി. സി. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: