കുമരകം: മെത്രാന് കായല്‍ നിലംനികത്താനുള്ള അനുമതി വന്‍ വിവാദത്തിലേക്ക്. 400ല്‍ അധികം ഏക്കര്‍ വിസ്തൃതിയിലുള്ള മെത്രാന് കായല്‍ ചിലരുടെ ശ്രമഫലമായി കൃഷിക്കാരുടെ കൂട്ടായ്മ വിളിച്ച് ഏക്കറൊന്നിന് 14ലക്ഷം രൂപ നല്കി ഭൂമാഫിയ വാങ്ങിക്കൂട്ടുകയായിരുന്നു.
മെത്രാന് കായലില്‍ പലകൃഷിക്കാരില്നിന്നായി 378 ഏക്കര്‍ കൃഷിഭൂമിയാണ് വന്വിലനല്കി വാങ്ങിക്കൂട്ടിയത്. ബാക്കി കൃഷിയിടങ്ങള്‍ ഇപ്പോഴും ഭൂമാഫിയയ്ക്ക് വില്ക്കാന് തയ്യാറല്ലാത്ത കൃഷിക്കാരുമുണ്ട്. രണ്ടാംലോകമഹായുദ്ധകാലത്ത് നാട്ടിലാകെ രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുകയും ബര്‍മ്മയില്‍നിന്നുള്ള ഭക്ഷ്യഇറക്കുമതി നില്‍ക്കുകയും ചെയ്തപ്പോള്‍ വേമ്പനാട്ട് കായലില്‍ ചിത്തിര, റാണി, മാര്‍ത്താണ്ഡം എന്നീ പാടശേഖരങ്ങള്‍ രാജാവിന്റെ അനുമതിയോടെ കര്‍ഷക പ്രമുഖനായ മുരിക്കിന്‍മൂട്ടില്‍ തൊമ്മന് ജോസഫെന്ന മുരിക്കന്‍ ആര്‍ത്തലയ്ക്കുന്ന വേമ്പനാട്ടുകായലിന് ചുറ്റും ചിറകെട്ടി യന്ത്രസഹായമില്ലാതെ കായല്‍ കൃഷിയിടം സൃഷ്ടിച്ചതിന്റെ പിന്‍ബലത്തില്‍ അതേരീതിയില്‍ തീര്‍ത്തതാണ് മെത്രാന്‍കായലും. ക്രിസ്തീയസഭയുടെ മേല്നോട്ടത്തിലായതുകൊണ്ടാണ് ഈ കായലിന് മെത്രാന് കായലെന്ന പേര് ലഭിച്ചത്. അവര്‍ പിന്നീട് സമ്പന്നരായ സഭയിലുള്ള ചില കുടുംബങ്ങള്‍ക്കിത് വില്‍ക്കുകയും അവര്‍ ആ കൃഷിയിടം ഒന്നും രണ്ടും ഏക്കറായി കര്‍ഷകര്‍ക്ക് വില്‍ക്കുകയുമായിരുന്നു. കര്‍ഷകരുടെ കയ്യിലെത്തിയതോടെ നെല്‍പ്പാടങ്ങള്‍ നൂറുമേനി വിളയിച്ചിരുന്നു.
അവര്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തുക ഭൂമാഫിയ വാഗ്ദാനം നല്‍കിയതോടെ കര്‍ഷകരില്‍ നിന്നും മെത്രാന്‍കായല്‍ ഭൂമാഫിയയിലെത്തി. കൃഷിയിടമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ അവരുടെ കൈവശമെത്തിച്ചേര്‍ന്ന മെത്രാന് കായല്‍ 2007 മുതല്‍ ഇന്നോളം കൃഷിചെയ്യാതെ തരിശിടുകയായിരുന്നു. ഭൂമി തരിശിടുന്നത് സംബന്ധിച്ചും ബിനാമികളുടെയും പേരില്‍ വന്‍വിലകൊടുത്ത് കമ്പനിയാക്കി മാറ്റുകയും ചെയ്തവര്‍ ഭൂമികൊടുക്കാന്‍ തയ്യാറാകാത്ത വരെയും കൃഷിചെയ്യാന്‍ അനുവദിച്ചിരുന്നില്ല. അന്നുമുതല്‍ ഇതിന് പിന്നില്‍ പല ഉന്നതരുമുണ്ടെന്ന വിവാദം നിലനിന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ കഴിഞ്ഞ ഗവണ്മെന്റിന് അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവര്‍ അനുമതി നല്‍കിയിരുന്നില്ല. കുമരകം ഇക്കോടൂറിസം വില്ലേജെന്ന പദ്ധതിയുടെ പേരിലാണ് കമ്പനിക്ക് ഇപ്പോള്‍ നിലംനികത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കമ്പനിയെയും ഇടനിലക്കാരെയും ഉന്നതന്മാരെയും ചുറ്റിപ്പറ്റി ഇപ്പോള്‍ കൂടുതല്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: